Wednesday, September 03, 2014

വടക്കേയമേരിക്കൻ മലയാളി ഡയസ്പോറ

“I am from there. I am from here.
I am not there and I am not here.
I have two names, which meet and part,
and I have two languages.
I forget which of them I dream in.” ― Mahmoud Darwish

ഭൂഗോളവട്ടത്തിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല.ഭൂമി, കടൽ, കര, ഭൂഖണ്ഡങ്ങൾ, ഭൂപ്രദേശമെന്നിങ്ങനെ ചുരുങ്ങി ചുരുങ്ങി നമ്മുടെ കൃഷ്ണമണിവട്ടത്തിലേക്ക് ജിഗ്സോ പസ്സിൽ പോലെ ഓരോ കാഴ്ച്ചകൾ തെളിയുമ്പോൾ അതിൽ നിന്നും എന്ത് കാണണമെന്ന് നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നു. അഥവാ കാണണ്ടായെന്ന് തീരുമാനിക്കും മുന്നേ കണ്ടുപോയാൽ കാഴ്ച്ചയിൽ സൂക്ഷിക്കേണ്ടത്, കണ്ടുമറക്കേണ്ടത്, കണ്ടതിനെ പറ്റി പറയേണ്ടത്, പറയാതിരിക്കേണ്ടത് എന്നിങ്ങനെ ഒട്ടനവധി സാധ്യതകളുടെ വിശകലനത്തിനു വിധേയമാക്കപ്പെടുന്നു. പ്രവാസത്തെ പറ്റി എഴുതുമ്പോഴും ഇത്തരം ഒരു അവസ്ഥയിൽ കൂടി എഴുതുന്നയാൾ കടന്നു പോകുന്നുണ്ട്. പ്രത്യേകിച്ചും പ്രവാസിയായ എഴുത്തുകാർ.

പ്രവാസമെന്നത് ആഴ്ച്ചകൾ കൂടുമ്പോൾ കിട്ടുന്ന കത്തുകൾക്കും അതിനുള്ളിലെ ചെക്കിനും ഡ്രാഫ്റ്റിനുമായുള്ള പ്രതീക്ഷയും, വർഷങ്ങൾ കഴിയുമ്പോൾ പ്രവാസിയോടൊപ്പം സ്വദേശത്തേക്ക് എത്തുന്ന ആഡംബരര വസ്തുക്കളുടെ രുചിയും മണവും നിറവും മാത്രമായിരുന്നു മലയാളികൾക്ക്. അവരുടെ മുന്നിലേക്ക് പ്രവാസത്തിന്റെ വാസ്‌തവികത ബാബു ഭരദ്വാജും ബന്യാമിനും മറ്റും തുറന്നിട്ടു. അപ്പോഴും സ്ത്രീപ്രവാസമെന്നത് കാല്പനികതയാൽ മൂടിവച്ചു. അതിനൊരപവാദമായ കൃതികൾ ഒരു പക്ഷെ ബർസയും സായയും ആയിരിക്കും.

ഒരു രാജ്യത്തേയും പ്രവാസികളടക്കമുള്ള ജനതയേയും തിരിച്ചറിയുന്നത് അവിടെനിന്നുള്ള സാഹിത്യത്തിലൂടെയാണ്. ആ രാജ്യത്തിന്റെ വികസനത്തിലും ഭരണത്തിലും സാമ്പത്തികഘടനയിലും ഭൂമിശാസ്ത്രത്തിലും ജനങ്ങളുടെ ജീവിതത്തിലേക്കും എല്ലാം സാഹിത്യം വെളിച്ചം വീശുന്നു. മധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഷയിൽ, കുടിയേറ്റത്തിന്റെ തുടക്കക്കാരായ നഴ്സുമാരെ പറ്റി, 'പാമ്പും കോണിയും' എന്ന നോവലിലൂടെ നിർമ്മല ചെയ്യുന്നതും ഇതാണ്.

മൂന്ന് തലമുറകളിലായി കാനഡയിൽ കുടിയേറിപ്പാർക്കുന്ന മലയാളികളിലൂടെയും പ്രവാസമെന്ന് കേൾക്കുമ്പോൾ നിസ്സാരമായിത്തള്ളുന്ന സ്ത്രീപ്രവാസത്തിന്റെ കാഴ്ച്ചപ്പുറങ്ങളിലേക്കും വടക്കേ അമേരിക്കയിലേ പ്രവാസികളിലേക്കും വിവേകത്തോടെ നിർമ്മല തുറന്നു വയ്ക്കുന്ന വാതിലാണ് പാമ്പും കോണിയുമെന്ന നോവൽ. മൂന്നു തലമുറയും വിവിധതരം ജീവിതയാഥാർത്ഥ്യങ്ങളുടെ ത്രീവ്രതയാൽ അവരവരുടെ ജീവിതം മുറുകുകയും അയയുകയും ഇളകുകയും ചെയ്യുന്നതറിയുന്നു.

സ്വദേശത്ത് നിന്നും വിദേശത്തേക്ക് പറിച്ച് നട്ട ജീവിതം തുടങ്ങിയ ഇടത്തു തന്നെ എത്തിച്ചേരുന്നെന്ന് സാലി തിരിച്ചറിയുന്നതിനിടയിൽ മധ്യതിരുവിതാകൂറിന്റെ സാമ്പത്തിക സ്ഥിതിയിലും ജീവിതരീതിയിലും സ്ത്രീപ്രവാസത്തിന്റെ സാമ്പത്തികമായ ഇടപെടലുകൾ വരുത്തിയ മാറ്റങ്ങളെ ‘പാമ്പും കോണിയും’ തുറന്ന് കാട്ടുന്നു.

ഒറ്റയ്ക്കൊറ്റയ്ക്ക് നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോകുന്നു ഈ നോവലിലെ കഥാപാത്രങ്ങൾ. ചിലർക്കുമേൽ അത് അടിച്ചേൽ‌പ്പിക്കപ്പെട്ടത്, മറ്റുചിലരോ അത് സ്വയം തിരഞ്ഞെടുത്തതും. നാടിനെ കുറിച്ചുള്ള ചിന്ത, ചിട്ടയായ ധ്യാനത്തിലെന്നവണ്ണം പുത്തൻ‌ തലമുറയൊഴികെ ബാക്കിയെല്ലാവരും നിലനിർത്തിപോരുന്നു. നാട്ടിലെ അവസാന തരി മണ്ണും വിട്ടു പോന്നിട്ടും ഈ ധ്യാനം വിട്ടുണരാൻ അവർക്ക് കഴിയുന്നില്ല. സ്വദേശത്തും വിദേശത്തും വിദേശിയായി കഴിയേണ്ടി വരുന്നു ഇവർക്കെല്ലാം. സ്വന്തം സ്വത്വത്തിലേക്ക് മുൻ‌തലമുറക്കാർ ഇഴുകിച്ചേരുമ്പോൾ പുതിയ തലമുറയിലെ ഷാരനും മനുവിനും സ്കൂൾതലം മുതൽ അത് ബാധ്യതയായി മാറുന്നു. അഡിഡാസ് എന്നെഴുതിയ റ്റീഷർട്ടുകൊണ്ട് മറച്ചുവയ്ക്കാൻ കഴിയുന്ന ഒന്നല്ല അതെന്ന് ബോധ്യപ്പെടുന്നു. ആ ചങ്ങല പൊട്ടിക്കാൻ പരിശീലിക്കുന്ന ഷാരന് ജീവിതം മുന്നോടു കൊണ്ടുപോകാനും കഴിയുന്നു.

പ്രവാസം മനുഷ്യരെ അവരുടെ വക്തിത്വത്തെ പലതാക്കി തീർക്കുന്നു. യഥാർത്ത സ്വത്വം മറച്ച് പിടിച്ച് മറ്റൊരാളായി ജീവിപ്പിക്കുന്നു. സ്നേഹം ഭൂതകാലമെന്ന അത്ഭുതവിളക്കിന്റെ ഒറ്റയിതൾപ്പൂവായി ചിലരിൽ ഇടയ്ക്കിടെ മിഴിവിടർത്തുന്നതാണ് ഈ കഥാപാത്രങ്ങൾക്ക് സാമ്പത്തികത്തിനു പുറമേ കിട്ടുന്ന ഏക സാന്ത്വനം.

പ്രവാസമെന്ന ആഴത്തിലുള്ള ഉണങ്ങാത്ത മുറിവിനെ, സാമ്പത്തികഭദ്രതയെന്ന തയ്യലിട്ട് ഉണക്കാൻ പാടുപെടുമ്പോൾ, അതേ തയ്യലിനിടയിലൂടെ ജീവിതമുതിർന്നു തീരുന്നതറിഞ്ഞ് ഉഴറുന്നവരുടെ ജീവിതകഥകളിലൂടെ, ഒറ്റയ്ക്കൊറ്റയ്ക്ക് പാടുന്ന പലതരം സംഗീതോപകരണങ്ങളെന്ന കഥാപാത്രങ്ങളുടെ ഒന്നിച്ചുള്ള ഓർകസ്ട്ര നിർമ്മല ഭംഗിയായി പാമ്പും കോണിയിലും നിർവഹിച്ചിരിക്കുന്നു.
------
നിർമ്മലയുടെ മറ്റ് കൃതികൾ
കഥകൾ: ആദ്യത്തെ പത്ത്‌, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞമോരും ചുവന്നമീനും
അനുഭവം: സ്ട്രോബറികള്‍ പൂക്കുമ്പോള്‍
-------

Article form Navamalayali  August 2014 Edition

2 comments:

ajith said...

പാമ്പും കോണിയും കളി പോലെ ജീവിതമെന്നറിയാം. മറ്റൊന്നും...

Unknown said...

This Blog bring the readers in to a correct picture with great realization of migrant people.Literature in a nation is the sharp and abundant path to this knowledge. It's really fantastic!