കുറ്റിയടിച്ചിട്ടുണ്ടെങ്കിലെന്ത്,
എത്താൻപറ്റുന്നിടത്തോള-
മെത്തിവലിഞ്ഞ്
അക്ഷങ്ങളിൽ മേയും.
മേച്ചിൽ കഴിഞ്ഞാൽ
കുറ്റിയുടെ തണലിൽ കിടന്ന്
അയവിറക്കും.
അയവെട്ടുംന്നേരം,
മുക്രയുമിട്ട്,
കയറു പൊട്ടിച്ചോ
കുറ്റിയും പറിച്ചോ
ഓടിക്കാത്തതിനെ
കഥയെന്നും
കവിതയെന്നും മറ്റും
എങ്ങിനെ വിളിക്കും!
Tuesday, June 15, 2010
പശു
Labels:
കവിത
Monday, May 24, 2010
ആഴങ്ങളിലെ ആകാശം
ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ.
മുകളിൽ നിന്നും താഴേക്ക്
എന്നതു പോലെ;
ആകാശത്തിൽ നിന്നും
ആകാശത്തിലേക്ക്,
തിമിർത്ത് പെയ്യുന്നുണ്ടിതിൽ, മഴ.
നനയാതെ കൂടണയാൻ
ഈ ആകാശത്തിനു മീതെ
പറക്കുന്നുണ്ട് പക്ഷികൾ.
കാണെക്കാണെ...
മഴയത്ത് മൈതാനത്തിലെ
കുട്ടികളെന്ന പോലെ,
തലകുത്തിമറിഞ്ഞ്
തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.
കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്
എന്നതു പോലെ,
ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടി മുളച്ച്.
എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്.
Labels:
കവിത
Friday, May 14, 2010
പൂക്കാലം*
എന്നില്‍ ഭ്രാന്തുപ്പൂക്കുമ്പൊള്‍
നീ ചോദിക്കുന്നു,
ചെമ്പരത്തിയോ അതോ നീയോ!
*തലക്കെട്ടിന് ആശാനോട് കടപ്പാട്
Labels:
hallucinations in deafening silence,
ഋതുദേഹം,
കവിത
Subscribe to:
Posts (Atom)



