Tuesday, June 15, 2010

പശു

കുറ്റിയടിച്ചിട്ടുണ്ടെങ്കിലെന്ത്,
എത്താൻപറ്റുന്നിടത്തോള-
മെത്തിവലിഞ്ഞ്
അക്ഷങ്ങളിൽ മേയും.

മേച്ചിൽ കഴിഞ്ഞാൽ
കുറ്റിയുടെ തണലിൽ കിടന്ന്
അയവിറക്കും.

അയവെട്ടുംന്നേരം,
മുക്രയുമിട്ട്,
കയറു പൊട്ടിച്ചോ
കുറ്റിയും പറിച്ചോ
ഓടിക്കാത്തതിനെ
കഥയെന്നും
കവിതയെന്നും മറ്റും
എങ്ങിനെ വിളിക്കും!

Monday, May 24, 2010

ആഴങ്ങളിലെ ആകാശം

ആഴങ്ങളിലെ ആകാശത്തിന്
എന്തു ഭംഗിയാണ്,
മുറ്റത്തു കിടക്കുന്നൊരിറ്റു ജലത്തിൽ.

മുകളിൽ നിന്നും താഴേക്ക്
എന്നതു പോലെ;
ആകാശത്തിൽ നിന്നും
ആകാശത്തിലേക്ക്,
തിമിർത്ത് പെയ്യുന്നുണ്ടിതിൽ, മഴ.

നനയാതെ കൂടണയാൻ
ഈ ആകാശത്തിനു മീതെ
പറക്കുന്നുണ്ട് പക്ഷികൾ.

കാണെക്കാണെ...
മഴയത്ത് മൈതാനത്തിലെ
കുട്ടികളെന്ന പോലെ,
തലകുത്തിമറിഞ്ഞ്
തലപ്പന്ത് കളിക്കുന്നുണ്ടിതിൽ,
വേരാഴം കൊണ്ട് തായ്മരങ്ങൾ
ശാസിച്ചു തിരിച്ചു പിടിച്ചു വലിക്കിലും,
ആഴങ്ങളിലെ ഈ ആകാശത്ത്,
മഴക്കൊപ്പം വൃക്ഷത്തലപ്പുകൾ.

കാണെക്കാണെ,
ആകാശത്തോളം വളർന്നുയരുന്നുണ്ട്
എന്നതു പോലെ,
ആകാശത്തിലേക്ക് വളർന്നിറങ്ങുന്നുണ്ട്,
ആഴങ്ങളിലെ ഈ ആകാശത്ത്
പടർന്നു പന്തലിക്കുന്ന കാഴ്ച്ചകളിലേക്ക്,
കണ്ണുകളിൽ നിന്നും
വേരുകൾ പൊട്ടി മുളച്ച്.

എന്തു ഭംഗിയാണ്,
ആഴങ്ങളിലെ ഈ ആകാശത്തിന്.

Friday, May 14, 2010

പൂക്കാലം*



എന്നില്‍ ഭ്രാന്തുപ്പൂക്കുമ്പൊള്‍
നീ ചോദിക്കുന്നു,
ചെമ്പരത്തിയോ അതോ നീയോ!


*തലക്കെട്ടിന് ആശാനോട് കടപ്പാട്