Monday, May 26, 2014

കാവ്യാനുഭവങ്ങളുടെ നഗരപാഠശാലകള്‍…

സ്കോട്ടിഷ് മലയാളിയിൽ വന്ന അഭിമുഖം
കാവ്യാനുഭവങ്ങളുടെ നഗരപാഠശാലകള്‍…
അഥവാ രാജേഷ്  ചിത്തിരയുടെ സംശയങ്ങൾ
നിവാരണം ചെയ്യുവാനെന്റെ വി’ഭ’ലശ്രമം! :)

രാജേഷിന്റെയും സ്കോട്ടിഷ് മലയാളിയുടെയും
ഇടപെടലുകൾക്ക് നന്ദിയും ഭാവുകങ്ങളും.
കൂടുതൽ => ഇവിടെ നിന്നും വായിക്കാം. <=

Tuesday, March 25, 2014

പെൻസിൽ മുന‌കൊണ്ടുള്ള കുത്തെന്ന ഉപമയിൽ

പോലീസ്: ‘മ്യാവൂ സേ തും...‘
കള്ളൻ: ‘മാവോ സേതുങ്...’
പോലീസ്: ‘മ്യാവൂ സേ തും...’
കള്ളൻ: ‘മാവോ സേതുങ്...’

കള്ളനും പോലീസും കളി
അന്നേരം മൂർച്ഛിക്കും.

ലാത്തികൊണ്ടുരുട്ടുന്നെന്നപോലെ
പോലീസ് കണ്ണുകളുരുട്ടും,
കള്ളനന്നേരവും മാവോ സേതുങ്
എന്ന് ആവർത്തിക്കും.

മൂന്നാംമുറയെന്ന് ധ്വനിപ്പിച്ച്
പെൻസിൽ മുനകൊണ്ട്
പച്ചിച്ച ഞരമ്പുകളിൽ കുത്തി
കമ്മ്യൂണിസ്റ്റ് പച്ചയുടെ
തണ്ടുപോലെന്തെടോ
എന്ന് കളിയാക്കും.

ബെഞ്ചിൽ നിന്നിറങ്ങി
കള്ളനൊരൊറ്റയോട്ടമോടും
സ്കൂൾവളപ്പിലേക്ക്,
പോലീസ് പുറകെയും.

വളപ്പിലെ
ചെമ്പരത്തികളിൽ നിന്നും
പൂവുകൾ പിച്ചിയെടുത്ത്
കശക്കിപ്പിഴിഞ്ഞ്
കൈത്തണ്ടമേൽ തേച്ച് പിടിപ്പിച്ച്
കള്ളൻ പോലീസിനു നേരെ തിരിയും.

ഞെക്കിപ്പിഴിയലിൽ നീലിച്ച് നീലിച്ച്
പച്ചഞരമ്പുകൾ നീലിച്ച് പോയാലും
ചോർന്നു തീരാത്ത ചോരതൻ
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതു കാണടാ...
എന്ന് നീട്ടി പാടും.

പച്ചഞരമ്പുകളിൽ
നിന്നൊരുഞെട്ടും ഞെട്ടറ്റുവീഴാതെ
ചേർത്തുപിടിച്ചിടും
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതും കാണടാ...
എന്ന് വീണ്ടും പാടും.

പാട്ടേറ്റുപാടി പാടി
ലാത്തിയാക്കി പിടിച്ചിരുന്ന
പെൻസിൽ വലിച്ചെറിഞ്ഞ്
പോലീസും കൂട്ട് ചേരുമ്പോൾ
ഉച്ചകഴിഞ്ഞ് ക്ലാസ്സിൽ കയറാൻ
ബെല്ലടിച്ചിട്ടുണ്ടാവും.

മ്യാവൂ...മ്യാവൂ...
കക്കയം* കപ്പി
മ്യാവൂ...മ്യാവൂ...
മീശമിനുക്കിയ പൂച്ചകൾ
മ്യാവൂ...മ്യാവൂ...പാടാൻ മറന്ന്,
കക്കയം കക്കി
മീശവടിച്ച്
മിയാ കു‌ൽ‌‌പ** പാടുന്ന
നേരത്തെന്നൊരു
പാട്ടും പാടി
കള്ളനും പോലീസും
ഒരേ ക്ലാസ്സിലേക്ക്
ഓടിച്ചെന്ന് കയറും.

മുനയൊടിഞ്ഞ ഉപമ
കളിയൊഴിയാതെയപ്പോഴും
സ്കൂൾവളപ്പിൽ കിടപ്പുണ്ടാവും!
---
*കക്കയം ക്യാമ്പ്.
**Mea Culpa - എന്റെ പിഴ. ലത്തീനിൽ Mea Culpa, Mea Culpa, Mea Maxima Culpa (എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ) എന്നാണ് പൂർണരൂപം. തെറ്റുകാരനാണെന്ന കുമ്പസാരം.
---
മാധ്യമം ആഴ്ചപ്പതിപ്പ് 24.03.2014

Tuesday, March 11, 2014

നാല് പൂച്ച കവിതകൾ

ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!