Saturday, December 12, 2009

ഒളിവിലെ പ്രാർത്ഥന

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

എന്നെ കുറിച്ചും നിന്നെ കുറിച്ചും
അവരെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും
വാതോരാതെ സംസാരിച്ചിരുന്നു.

അവയ്ക്കിടയിലൂടെ സഞ്ചരിക്കുമ്പോള്‍
നമ്മള്‍ തിരിച്ചറിയപ്പെടുമോയെന്ന്
ഭയന്നിരുന്നു.

അവറ്റകളൊന്നടങ്കമൊന്ന്
നിശ്ശബ്ദരായിരുന്നെങ്കിലെന്ന്
നമ്മള്‍ നിമിഷം‌പ്രതി ആഗ്രഹിച്ചു,
അതിനുള്ള വഴി പലയിടങ്ങളിലാരാഞ്ഞു.

ഒരിക്കല്‍ സൂര്യനൊരു ചന്ദ്രക്കലയോളം
വെള്ളത്തില്‍ മുങ്ങിനിവര്‍ന്നപ്പോള്‍
ഭൂമിയില്‍ നിന്നും മുളച്ചു പൊന്തിയിരുന്നവ
അശേഷം അപ്രത്യക്ഷമായി.

ഭൂമിയില്‍ അവശേഷിച്ച നിശ്ശബ്ദത
നമ്മുടെ കാതുകള്‍ കുത്തി പൊട്ടിച്ചു,
കണ്ണുകളില്‍ ഇരുട്ടിന്റെ വിത്തെറിഞ്ഞു.

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

അതു കാണുവാനോ കേള്‍ക്കുവാനോ
കഴിയുന്നവര്‍ ആരും അവശേഷിച്ചിരുന്നില്ല.

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

15 comments:

മയൂര said...

ഭൂമിയില്‍ നിന്നും മുളച്ചു പൊന്തുന്നവ
അവ കരയുകയും ചിരിക്കുകയും
കലപില കൂട്ടുകയും ചെയ്തിരുന്നു.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

"തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു"

സത്യം......

നല്ല ചിന്ത.....

ആസംസകള്‍.

Anil cheleri kumaran said...

വളരെ നന്നായിട്ടുണ്ട്.

എറക്കാടൻ / Erakkadan said...

ആധൂനിക കവിതക്ക് ഒരു മുതൽ കൂട്ട്….അത്ര തന്നെ

കാട്ടിപ്പരുത്തി said...

ആസ്വദിച്ചു-
സന്തോഷം

Deepa Bijo Alexander said...

ഒരിക്കല്‍ മുളച്ചുപൊന്തുകയും
കരയുകയും ചിരിക്കുകയും കലപിലകൂട്ടുകയും
ശേഷം അപ്രത്യക്ഷമാക്കുകയും
ചെയ്തവയുടെ വിത്തുകള്‍,
തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

"അനുഭവം ഗുരു" എന്നല്ലേ....! വായിക്കാന്‍ രസമുണ്ട്.

ANITHA HARISH said...

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

Nalla aashayam. Congrats.

Unknown said...

ഇനി മുളച്ചാൽ ചവിട്ടിയരച്ചങ്ങു കളഞ്ഞേക്കണം.പാറവിള്ളലുകളിലൂടെ മുളച്ചുപൊന്തിയാൽ കണ്ടില്ലെന്നുനടിച്ച് നനവുതട്ടിക്കാതെ കരിച്ചുകളഞ്ഞേക്കണം.എന്നിട്ടും തഴച്ചുവളർന്നാൽ ശ്രദ്ധിക്കാതെയിരിക്കണം.ഒന്നും പറ്റിയില്ലെങ്കിൽ തോറ്റെന്നങ്ങു സമ്മതിച്ചേക്ക്.:-)

ദൈവം said...

തോപ്പിലാണോ വീട്? ;)

മനോഹര്‍ മാണിക്കത്ത് said...

എന്തായാലും ഒരു നാള്‍
തീര്‍ച്ചയായും മുളച്ച് പൊന്തും
തോറ്റ് കൊടുക്കാന്‍ തെയ്യാറല്ലങ്കിലോ....

താങ്കളുടെ രചനകള്‍ പലയിടത്തും വായിച്ചിരുന്നു
ശക്തമായ രചനകളാണ്
നല്ല ചിന്തകളും
ഇവിടെയെത്തിപറ്റാന്‍ വൈകിയെന്ന് തോന്നുന്നു.

ഏ.ആര്‍. നജീം said...

തങ്ങളെയിനിയും ഭൂമിയില്‍
മുളച്ചുപൊന്തുവാനിടയാക്കരുതേയെന്ന്
മണ്‍തരികള്‍ക്കിടയില്‍ ഒളിഞ്ഞിരുന്നു കൊണ്ട്
ദൈവത്തോട് പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു!

എന്തിന് ഇനിയും ഇതുപോലൊരു പാഴ്ജന്മം..!

ചിന്തകള്‍ ഇനിയും അങ്ങ് കുതിച്ചുപായട്ടെ, ഞങ്ങള്‍ക്ക് ഇത്തരം വിരുന്നൊരുക്കാനെങ്കിലും :)

ആഭ മുരളീധരന്‍ said...

എന്തൊക്കെയോ മനസിലായി :(

Seema Menon said...

എന്തെന്നോ എങ്ങിനെയെന്നോ
എന്തിനെന്നോ ഏതിനെന്നോ അറിയാതെ
നമ്മളെല്ലാവരും ചിരിക്കുവാന്‍ പാടെ മറന്ന്
കരയുകയും കലപിലകൂട്ടുകയും ചെയ്തു.

!!!!

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം വെറും കലപിലയിൽ ഒതുങ്ങിപോകുന്നു അല്ലേ..
നന്നായിരിക്കുന്നു...ഡോണ..വളരെ നന്നായിരിക്കുന്നു.

PS said...

manassilayilla chechi,palathum...

sooryan chandrakkalayolam vellathil munginivarunna prathibhasam
njan kandittumilla,padichittumilla(NCERT textil polum)....

nishabdatha kaathu kuthi pottichathu manassilayi, kannil iruttu nirachathentho dahichilla
(changampuzhayude oru kavithayundu-'vikasam vikasam'-ingane palathum athil kandittundu)

enikkentho mothathil kalapila pole thonni.

arivillaymayakam(Kunchakko paranja pole thozhilillaymayumakam)
enthayalum,porukkuka....