Showing posts with label വായന. Show all posts
Showing posts with label വായന. Show all posts

Wednesday, September 03, 2014

വടക്കേയമേരിക്കൻ മലയാളി ഡയസ്പോറ

“I am from there. I am from here.
I am not there and I am not here.
I have two names, which meet and part,
and I have two languages.
I forget which of them I dream in.” ― Mahmoud Darwish

ഭൂഗോളവട്ടത്തിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല.ഭൂമി, കടൽ, കര, ഭൂഖണ്ഡങ്ങൾ, ഭൂപ്രദേശമെന്നിങ്ങനെ ചുരുങ്ങി ചുരുങ്ങി നമ്മുടെ കൃഷ്ണമണിവട്ടത്തിലേക്ക് ജിഗ്സോ പസ്സിൽ പോലെ ഓരോ കാഴ്ച്ചകൾ തെളിയുമ്പോൾ അതിൽ നിന്നും എന്ത് കാണണമെന്ന് നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നു. അഥവാ കാണണ്ടായെന്ന് തീരുമാനിക്കും മുന്നേ കണ്ടുപോയാൽ കാഴ്ച്ചയിൽ സൂക്ഷിക്കേണ്ടത്, കണ്ടുമറക്കേണ്ടത്, കണ്ടതിനെ പറ്റി പറയേണ്ടത്, പറയാതിരിക്കേണ്ടത് എന്നിങ്ങനെ ഒട്ടനവധി സാധ്യതകളുടെ വിശകലനത്തിനു വിധേയമാക്കപ്പെടുന്നു. പ്രവാസത്തെ പറ്റി എഴുതുമ്പോഴും ഇത്തരം ഒരു അവസ്ഥയിൽ കൂടി എഴുതുന്നയാൾ കടന്നു പോകുന്നുണ്ട്. പ്രത്യേകിച്ചും പ്രവാസിയായ എഴുത്തുകാർ.

പ്രവാസമെന്നത് ആഴ്ച്ചകൾ കൂടുമ്പോൾ കിട്ടുന്ന കത്തുകൾക്കും അതിനുള്ളിലെ ചെക്കിനും ഡ്രാഫ്റ്റിനുമായുള്ള പ്രതീക്ഷയും, വർഷങ്ങൾ കഴിയുമ്പോൾ പ്രവാസിയോടൊപ്പം സ്വദേശത്തേക്ക് എത്തുന്ന ആഡംബരര വസ്തുക്കളുടെ രുചിയും മണവും നിറവും മാത്രമായിരുന്നു മലയാളികൾക്ക്. അവരുടെ മുന്നിലേക്ക് പ്രവാസത്തിന്റെ വാസ്‌തവികത ബാബു ഭരദ്വാജും ബന്യാമിനും മറ്റും തുറന്നിട്ടു. അപ്പോഴും സ്ത്രീപ്രവാസമെന്നത് കാല്പനികതയാൽ മൂടിവച്ചു. അതിനൊരപവാദമായ കൃതികൾ ഒരു പക്ഷെ ബർസയും സായയും ആയിരിക്കും.

ഒരു രാജ്യത്തേയും പ്രവാസികളടക്കമുള്ള ജനതയേയും തിരിച്ചറിയുന്നത് അവിടെനിന്നുള്ള സാഹിത്യത്തിലൂടെയാണ്. ആ രാജ്യത്തിന്റെ വികസനത്തിലും ഭരണത്തിലും സാമ്പത്തികഘടനയിലും ഭൂമിശാസ്ത്രത്തിലും ജനങ്ങളുടെ ജീവിതത്തിലേക്കും എല്ലാം സാഹിത്യം വെളിച്ചം വീശുന്നു. മധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഷയിൽ, കുടിയേറ്റത്തിന്റെ തുടക്കക്കാരായ നഴ്സുമാരെ പറ്റി, 'പാമ്പും കോണിയും' എന്ന നോവലിലൂടെ നിർമ്മല ചെയ്യുന്നതും ഇതാണ്.

മൂന്ന് തലമുറകളിലായി കാനഡയിൽ കുടിയേറിപ്പാർക്കുന്ന മലയാളികളിലൂടെയും പ്രവാസമെന്ന് കേൾക്കുമ്പോൾ നിസ്സാരമായിത്തള്ളുന്ന സ്ത്രീപ്രവാസത്തിന്റെ കാഴ്ച്ചപ്പുറങ്ങളിലേക്കും വടക്കേ അമേരിക്കയിലേ പ്രവാസികളിലേക്കും വിവേകത്തോടെ നിർമ്മല തുറന്നു വയ്ക്കുന്ന വാതിലാണ് പാമ്പും കോണിയുമെന്ന നോവൽ. മൂന്നു തലമുറയും വിവിധതരം ജീവിതയാഥാർത്ഥ്യങ്ങളുടെ ത്രീവ്രതയാൽ അവരവരുടെ ജീവിതം മുറുകുകയും അയയുകയും ഇളകുകയും ചെയ്യുന്നതറിയുന്നു.

സ്വദേശത്ത് നിന്നും വിദേശത്തേക്ക് പറിച്ച് നട്ട ജീവിതം തുടങ്ങിയ ഇടത്തു തന്നെ എത്തിച്ചേരുന്നെന്ന് സാലി തിരിച്ചറിയുന്നതിനിടയിൽ മധ്യതിരുവിതാകൂറിന്റെ സാമ്പത്തിക സ്ഥിതിയിലും ജീവിതരീതിയിലും സ്ത്രീപ്രവാസത്തിന്റെ സാമ്പത്തികമായ ഇടപെടലുകൾ വരുത്തിയ മാറ്റങ്ങളെ ‘പാമ്പും കോണിയും’ തുറന്ന് കാട്ടുന്നു.

ഒറ്റയ്ക്കൊറ്റയ്ക്ക് നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോകുന്നു ഈ നോവലിലെ കഥാപാത്രങ്ങൾ. ചിലർക്കുമേൽ അത് അടിച്ചേൽ‌പ്പിക്കപ്പെട്ടത്, മറ്റുചിലരോ അത് സ്വയം തിരഞ്ഞെടുത്തതും. നാടിനെ കുറിച്ചുള്ള ചിന്ത, ചിട്ടയായ ധ്യാനത്തിലെന്നവണ്ണം പുത്തൻ‌ തലമുറയൊഴികെ ബാക്കിയെല്ലാവരും നിലനിർത്തിപോരുന്നു. നാട്ടിലെ അവസാന തരി മണ്ണും വിട്ടു പോന്നിട്ടും ഈ ധ്യാനം വിട്ടുണരാൻ അവർക്ക് കഴിയുന്നില്ല. സ്വദേശത്തും വിദേശത്തും വിദേശിയായി കഴിയേണ്ടി വരുന്നു ഇവർക്കെല്ലാം. സ്വന്തം സ്വത്വത്തിലേക്ക് മുൻ‌തലമുറക്കാർ ഇഴുകിച്ചേരുമ്പോൾ പുതിയ തലമുറയിലെ ഷാരനും മനുവിനും സ്കൂൾതലം മുതൽ അത് ബാധ്യതയായി മാറുന്നു. അഡിഡാസ് എന്നെഴുതിയ റ്റീഷർട്ടുകൊണ്ട് മറച്ചുവയ്ക്കാൻ കഴിയുന്ന ഒന്നല്ല അതെന്ന് ബോധ്യപ്പെടുന്നു. ആ ചങ്ങല പൊട്ടിക്കാൻ പരിശീലിക്കുന്ന ഷാരന് ജീവിതം മുന്നോടു കൊണ്ടുപോകാനും കഴിയുന്നു.

പ്രവാസം മനുഷ്യരെ അവരുടെ വക്തിത്വത്തെ പലതാക്കി തീർക്കുന്നു. യഥാർത്ത സ്വത്വം മറച്ച് പിടിച്ച് മറ്റൊരാളായി ജീവിപ്പിക്കുന്നു. സ്നേഹം ഭൂതകാലമെന്ന അത്ഭുതവിളക്കിന്റെ ഒറ്റയിതൾപ്പൂവായി ചിലരിൽ ഇടയ്ക്കിടെ മിഴിവിടർത്തുന്നതാണ് ഈ കഥാപാത്രങ്ങൾക്ക് സാമ്പത്തികത്തിനു പുറമേ കിട്ടുന്ന ഏക സാന്ത്വനം.

പ്രവാസമെന്ന ആഴത്തിലുള്ള ഉണങ്ങാത്ത മുറിവിനെ, സാമ്പത്തികഭദ്രതയെന്ന തയ്യലിട്ട് ഉണക്കാൻ പാടുപെടുമ്പോൾ, അതേ തയ്യലിനിടയിലൂടെ ജീവിതമുതിർന്നു തീരുന്നതറിഞ്ഞ് ഉഴറുന്നവരുടെ ജീവിതകഥകളിലൂടെ, ഒറ്റയ്ക്കൊറ്റയ്ക്ക് പാടുന്ന പലതരം സംഗീതോപകരണങ്ങളെന്ന കഥാപാത്രങ്ങളുടെ ഒന്നിച്ചുള്ള ഓർകസ്ട്ര നിർമ്മല ഭംഗിയായി പാമ്പും കോണിയിലും നിർവഹിച്ചിരിക്കുന്നു.
------
നിർമ്മലയുടെ മറ്റ് കൃതികൾ
കഥകൾ: ആദ്യത്തെ പത്ത്‌, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞമോരും ചുവന്നമീനും
അനുഭവം: സ്ട്രോബറികള്‍ പൂക്കുമ്പോള്‍
-------

Article form Navamalayali  August 2014 Edition

Tuesday, November 27, 2012

ഛേദിക്കപ്പെടുന്ന നിശ്ശബ്ദത - എസ്സ്.വി രാമനുണ്ണി, സുജനിക

‘ഐസ് ക്യൂബുകൾ‘ കവിതാസമാഹാരത്തിനു രാമനുണ്ണി മാഷിന്റെ വായന തർജ്ജനിയിൽ വന്നത്.

'ബ്രേക്ക്മൈസൈലന്‍സ് ' ഡോണ മയൂരയുടെ മെയില്‍ ഐ.ഡിക്ക് മുദ്രചേര്‍ക്കുന്നു. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യക്ഷപ്പെടുക. പ്രത്യക്ഷപ്പെടുക എന്ന പദം കണ്ണുമായി [ അക്ഷി ] ബന്ധപ്പെട്ടതാണ്`. ഡോണയുടെ കവിതകളെ കുറിച്ചുള്ള ഈ കുറിപ്പില്‍' പ്രത്യക്ഷപ്പെടുക ' എന്നതൊഴിവാക്കി 'പ്രത്യശ്രവപ്പെടുക ' [ ശ്രവണം = ചെവി] എന്നു തന്നെ വേണം എഴുതാന്‍. കാരണം മയൂരയുടെ കവിതകള്‍ ഭാഷാപരമായി അത്രയധികം ശ്രദ്ധപുലര്‍ത്തുന്നവയാണ്` എന്നൊന്നു മാത്രമാണ്`.

ആദ്യം തൊട്ടു തുടങ്ങാം. ഛേദിക്കപ്പെടുന്ന നിശ്ശബ്ദത സ്വാഭാവികമായും ആര്‍ത്തനാദമായാണ്` പ്രത്യശ്രവപ്പെടുക. പക്ഷെ, [ എന്തൊക്കെ ന്യായം പറഞ്ഞാലും ] സ്വാഭാവികതയില്‍ ലാവണ്യാംശം കുറവാണ്`. കവിത ലാവണ്യാത്മകമാണ്`.സശബ്ദ ജീവിത നിമിഷങളൊക്കെയും ആഹ്ളാദങ്ങളില്‍ നിന്നാണ്`. നിശ്ശബ്ദത ദുരിത സന്ധികളാണ്`.ജീവിതത്തിന്റെ ആഹ്ളാദനിമിഷങ്ങളില്‍ നമുക്ക് എന്തും മാറ്റിവെക്കാന്‍ കഴിയും . ദുരിത നിമിഷങ്ങളില്‍ മയൂരക്ക് ഒന്നേ മാറ്റിവെക്കാനാവാത്തതുള്ളൂ : അതാണ്` കവിത. [ മയൂരമായുള്ള അഭിമുഖം ] ഛേദിക്കപ്പെടുന്ന നിശ്ശബ്ദതകളൊക്കെയും മയൂരക്ക് എഴുത്താണ്`. അതെല്ലാം കവിതയാണ്`. അതെല്ലാം അതുകൊണ്ടുതന്നെ ആദ്യമേ സുന്ദരങ്ങളും. ഈ വികാരതന്ത്രം കൊണ്ടാണ്` മയൂരയുടെ മുറിയുന്ന നിശ്ശബ്ദതകള്‍ ആര്‍ത്തനാദങ്ങളാവാതെ കവിതകളായി മാറുന്നത്. കവിതകളുടെ ആത്മശിലകള്‍ അത്രയധികം ഒരുക്കൂട്ടാനാഗ്രഹിക്കുന്നതുകൊണ്ടാണ്` മയൂര 'ബ്രേക്ക്മൈസൈലന്‍സ്' ഐ.ഡി യാക്കുന്നത്, സ്വത്വമുദ്രയാവുന്നത്.

കവിതകളിലെ ഉക്തി മിക്കപ്പൊഴും വിരുദ്ധതകള്‍ ചിനപൊട്ടിക്കുന്നു. ' തലതെറിച്ചതാ... സ്വര്‍ഗത്തില്‍ പോകേണ്ടതല്ലയോ? എന്നെഴുതിക്കഴിയുന്നതോടെ കവിത എഴുത്തുകാരിയില്‍ നിന്ന് ഉറയൂരിപ്പോരികയും പുതുശരീരം അണിയുകയും ചെയ്യുന്നു. വിരുദ്ധോക്തി ഉല്പ്പാദിപ്പിക്കുന്നു. പരിഹാസത്തിന്റെ സ്പര്‍ശം സ്വയം വിമര്‍ശനം തൊട്ട് നിരവധി തലങ്ങളില്‍ ഭിന്നാര്‍ഥങ്ങള്‍, വിചാരങ്ങള്‍, വൈകാരികമൂലകങ്ങള്‍ സംഭവിപ്പിക്കുന്നു. അനസ്തറ്റിസ്റ്റിനെ പ്രണയിക്കണമെന്ന് വിചാരിക്കുമ്പോഴും / നിര്‍ദ്ദേശിക്കുമ്പോഴും ,

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു
കണ്ടുമുട്ടിയപ്പോഴെ ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്....

എന്നെഴുതുമ്പോഴും ഒക്കെ ഇതു സംഭവിക്കുന്നു. എത്ര സ്വാഭാവികമായ, പരിഗണനാര്‍ഹമായ കാര്യങ്ങള്‍ എഴുതുമ്പോഴും ഈ സ്വഭാവം നിലവില്‍ ശക്തിപ്പെടുകമാത്രമാണ്`.

പഴുത്തു പോയൊരു പച്ചേ,
നീരു വലിഞ്ഞുപോയൊരു മഞ്ഞേ,
അടര്‍ന്നു വീഴുമ്പോഴാണ്
നിനക്ക് ചിറക് മുളയ്ക്കുന്നതും
പറക്കമുറ്റുന്നതും,
പറക്കല്‍ കീഴെക്കാണെങ്കിലും!

കീഴേക്ക് പറക്കുന്നത് പ്രകൃതി വിരുദ്ധമൊന്നുമല്ലെങ്കിലും അങ്ങനെയൊരു ചിന്ത ഉല്‍പ്പാദിപ്പിക്കാനാണ്` മയൂരക്ക് ഇഷ്ടം. ഒരുപക്ഷെ, ആധുനികമനുഷ്യന്റെ ഒരു പൊതു ചിന്താരീതിയും എഴുത്തുരീതിയുമാകാമിത്. അവരുടെ ജീവിതം പഠിപ്പിച്ച അനുഭവപാഠങ്ങളുടെ പരീക്ഷകളും ആയതുകളുടെ ഉത്തരങ്ങളും. വൈലോപ്പിള്ളിയുടെ 'മാമ്പഴം ' പോലെയോ റഫീക്ക് അഹമ്മദിന്റെ ' തോരാമഴ' പോലെയോ ഒരുത്തരം പഠിച്ച ജിവിതപാഠങ്ങളുടെ പഠനപ്രക്രിയകളിലോ ആശയവിശകലനത്തിലോ ഒന്നും സാധിക്കാതെ പോകുന്നതുകൊണ്ടുമാവാം. എന്തായാലും അത്രമേല്‍ സങ്കീര്‍ണ്ണമാം നിത്യജീവിതമിന്നും ….

മറ്റൊന്ന് മാധ്യമത്തിന്റെ വ്യത്യസ്തതയാകാം. മലയാളം ബ്ളോഗെഴുത്തിന്ന് അപ്രഖ്യാപിത നിയന്ത്രണങ്ങളുണ്ട്. രചനയുടെ ദൈര്‍ഘ്യം സംബന്ധിച്ചാണ്` ഒന്ന്. ചെറുതായിരിക്കുന്നതാണ്` നല്ലത്. [ അല്ലെങ്കില്‍ വായനക്കാര്‍ കുറയും ] മറ്റൊന്ന് ഫീഡ്ബാക്ക് അത്യധികം ആഗ്രഹിക്കുന്നു. പൊതുവായനാ സമൂഹത്തെ മുന്നില്‍കണ്ട് ഫീഡ്ബാക്ക് ലഭ്യമാക്കാനുള്ള ഘടകങ്ങള്‍ എഴുത്തില്‍ അറിയാതെ ഉള്‍ച്ചേര്‍ന്നുപോകുന്നു. ഇനിയൊന്ന് നൈരന്തര്യമണ്`. ദിവസവും അല്ലെങ്കില്‍ രണ്ടുദിവസം കൂടുമ്പോള്‍ ആഴ്ച്ചയിലൊന്ന് മാസത്തിലൊന്ന് എന്നൊക്കെ ചില തീരുമാനങ്ങള്‍ സ്വയം ഉണ്ടാക്കപ്പെടും. ഇതൊക്കെയും ബാധിക്കുന്നത് എഴുത്തിനെയാണ്`.മലയാളം ബ്ളോഗ് രചനകള്‍ ബഹുഭൂരിപക്ഷവും പൊതു മട്ടുകള്‍ക്ക് ഒതുങ്ങും.

കൈക്കുടന്ന നിറയെ
കോരിയെടുത്തിരുന്ന വെള്ളമാണ്
സ്നേഹമെന്ന് കരുതി.
കാണെക്കാണെ
കൈമുട്ടിലൂടതൊലിച്ചിറങ്ങി
തീര്‍ന്നു പോയപ്പോള്‍ പിടഞ്ഞു.

പക്ഷേ
കൈയില്‍ അവശേഷിച്ചിരുന്ന
ആ നനവ്, അതായിരുന്നു സ്നേഹം!

ഏതു മണലാരണ്യത്തിലും കരിമ്പാറക്കെട്ടിലും നനവിന്റെ ഉറവകളുണ്ട്. ഇലക്കീറോ, കടലാസോ ഹൈപ്പര്‍ടെക്സ്റ്റോ ഒക്കെയായിരുന്നാലും ചില എഴുത്തുകള്‍ സ്വയമേ അനശ്വരങ്ങളാവുകതന്നെ ചെയ്യും.ഒരിക്കല്‍ ഫേസ്ബുക്കില്‍ മയൂര എഴുതിയ ഒരു പോസ്റ്റിന്ന് ലൈക്കടിച്ച് എനിക്കെഴുതാന്‍ തോന്നിയ ഒരു കമന്റ് അവരുടെ പദസ്വാധീനത്തെ / പദ ബോധത്തെ കുറിച്ചായിരുന്നു. വാക്കാണ്` കാവ്യമായി മാറുന്നത്. മയൂരയുടെ ചെറിയ കവിതകളില്പ്പോലും ഈ പദശ്രദ്ധ / പദസ്വാധീനം ശക്തമാവുന്നു. തെക്കന്‍ കേരളത്തിന്റെ നാട്ടുഭാഷമുതല്‍ ഇന്‍ടെര്‍നെറ്റിന്റെ ആഗോളഭാഷവരെ മയൂരക്ക് വഴങ്ങുന്നു. സൃഷ്ടിയുടെ ആരോഗ്യപൂര്‍ണ്ണമായ ദീര്‍ഘായുസ്സ് പ്രധാനമായും മൂന്നു ഘടകങ്ങളില്‍ നിന്നുകൊണ്ടാണ്`. ഒന്ന് ] കവിത ജനിക്കുന്ന കാലാവസ്ഥ. രണ്ട് ] ഉള്ളടക്കപരമായ സൗന്ദര്യം. മൂന്ന്] എഴുതിയേതീരൂ എന്ന് എഴുത്തുകാരനില്‍ രൂപപ്പെടുന്ന സമ്മര്‍ദ്ദം. ഉള്ളടക്കപരമായ സൗന്ദര്യത്തില്‍ പ്രധാനം അന്തലീനമായ ആശയലോകമെന്നതിനേക്കാള്‍ വാഗാര്‍ഥങ്ങള്‍ തന്നെ. ഇതൊക്കെയും ചേര്‍ന്ന് രൂപം കൊള്ളുന്ന 'സ്നേഹം ' പോലുള്ള കവിതകള്‍ ആയിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ഡോണമയൂരയുടെ എഴുത്തിനെ മൂല്യപ്പെടുത്തുന്നത്.

എസ്സ്.വി രാമനുണ്ണി, സുജനിക  @ തർജ്ജനി, ഒക്ടോബർ 2012
Copies are available form Indulekha.biz

Tuesday, November 10, 2009

സമ്പൂര്‍ണ്ണം

വൈകുന്നേരങ്ങളിലെ നടത്തതിനിടയിലാണ് ഈ അടുത്തകാലത്ത് , ഞാന്‍ അവരെ‍ പരിചയപ്പെടുന്നത്‌. അവര്‍ക്കിപ്പോള്‍ ഞാന്‍ പൂജയെന്ന് പേരിടുന്നു.

മലായാളം അറിയുമോ എന്ന ചോദ്യത്തിൽ തുടങ്ങി, വിശേഷങ്ങള്‍ കൈമാറി, നടത്തം തുടരുന്ന സന്ദര്‍ഭത്തിലാണ്, വാര്‍ത്താലാബ് വായനയിലേക്ക് കടന്നത്.

മുന്‍‌കൂര്‍ ജാമ്യത്തിന്, എന്റെ വായന പരിമിതവും പരിതാപകരവുമാണെന്ന നഗ്നസത്യം ഞാന്‍ കൈയോടെ കെട്ടഴിച്ച് വിട്ടു. എന്തെങ്കിലും വായിക്കുന്നത് എനിക്ക് മനസിലായാല്‍ കൂടിയും മറ്റൊരാള്‍ക്ക് അത് വിശദീകരിച്ചു കൊടുക്കുക എന്ന കര്‍മ്മം എന്നെ സംബന്ധിച്ച് അതീവക്ലേശകരമാണെന്ന മറ്റൊരു സത്യം തോണ്ടയില്‍ തന്നെ തടഞ്ഞു നിര്‍ത്തി. ഒരാള്‍ വഴി ചോദിച്ചാല്‍, വഴി പറഞ്ഞു കൊടുക്കുന്നതിലും ആയാസരഹിതമാണ് എനിക്ക് ഒരു ചെറു കടലാസില്‍ വഴി വരച്ച് കാട്ടി കൊടുക്കുകയെന്നത്.

പൂജ വാചാലയായി, ഞാന്‍ കേള്‍‌വിക്കാരിയും. മലയാറ്റൂരിന്റെയും ആനന്ദിന്റെയും അന്‍പതോളം കഥകള്‍, സി. രാധാകൃഷ്ണന്റെ നൂറോളം കഥകള്‍, ചുള്ളിക്കാടിന്റെ എല്ലാ കവിതകളും, മാധവിക്കുട്ടിയുടെ എല്ലാ കഥകളും കവിതകളും, അങ്ങിനെ പോയ സമ്പൂര്‍ണ്ണ സമാഹാരങ്ങളുടെ നീണ്ട നിര ഒടുവില്‍ ബഷീന്റെ സമ്പൂര്‍ണ്ണ കൃതികളില്‍ എത്തി നിന്നതും, എനിക്ക് നേരെയൊരു ചോദ്യശരം "ബഷീറിനെ അറിയുമോ?"

"ബേപ്പൂര്‍ സുല്‍ത്താന്‍...."

"അല്ല, വൈക്കം മുഹമ്മദ്‌ ബഷീര്‍!"