Tuesday, September 11, 2007

മൗന സന്ധ്യ

നിന്മിഴികളില്‍
എന്തേയിന്നു
സിന്ദൂര സന്ധ്യതന്‍
കുങ്കുമ രേണുക്കള്‍.


സന്ധ്യക്ക്
പെയ്തൊഴിഞ്ഞ മഴയതു
നിന്മിഴി‍യീറന്‍
അണിഞ്ഞതെന്നോ.


അകലെ നിന്നെത്തും
കാറ്റും
വിതുമ്പുന്നു നിന്‍
വിഷാദ രാഗമൊന്ന്.

നിലാവും
കിനാവിലെ
നിറമില്ലാ ചിത്രവും
ഇഴപിണഞ്ഞത് പോലെ.

പകര്‍ന്നിടുമേതു
സാന്ത്വനം
എന്നറിയാതെ
മൗനമായിന്നു ഞാനും.

Sunday, September 02, 2007

നൂല്‍ പാവക്കൂത്ത്

നിലവിളക്കിന്റെ
നേര്‍ത്ത വെട്ടത്തില്‍
തിരശ്ശീലയ്ക്ക് പിന്നില്‍
രാത്രി പുലരുവോളം
കൈകാലുകള്‍ നൂലാല്‍
ബന്ധിച്ചൊരു രൂപത്തിനെ
പാവക്കൂത്താടിക്കുന്നു.

കൂത്ത് മണ്ഡപത്തില്‍
തന്നിഷ്‌ട പദങ്ങള്‍
ചൊല്ലിയാടിച്ച്
പേക്കൂത്തത് തിമിര്‍പ്പിച്ച്
അരങ്ങ് കൊഴുപ്പിച്ച്
കൈകൊട്ടി ആര്‍ത്തുവിളിച്ച്
പുതു പാവക്കൂത്താസ്വദിച്ച്
പോകുന്ന നിഴലുകള്‍.

അങ്ങകലെ കാലന്‍ ‍
കോഴിയത് കൂവി
കൂത്തു കഴിഞ്ഞു
അരങ്ങൊഴിഞ്ഞു.

പാവക്കൂത്താടാന്‍
വിധിച്ചയാ ജന്മം
ആട്ടക്കഥകള്‍ ആടി
കൂത്ത് മണ്ഡപത്തിന്‍
തിരശ്ശീല അഴിഞ്ഞു
വീണതിന്‍ ചാരെ
അകലെയേതൊ
ബിന്ദുവില്‍ തുറിച്ച
കണ്ണിലുറവയില്ലാതെ
മുഖത്ത് ഭാവഭേദമില്ലാതെ.

Monday, August 27, 2007

ചില്ല്

ചില്ല് അലമാരയിലെ
നിഘണ്ടുവില്‍
മൃതിയടഞ്ഞ
അര്‍ത്ഥങ്ങളുടെ
പുനസ്സമാഹരണം.

രക്തക്കറ തീര്‍ത്ത
കാല്‍പ്പാടുകള്‍
പന്ഥാവിലെ
ചില്ലെടുക്കുവാന്‍
അമാന്തിച്ചതിന്റെ
ശേഷിപ്പ്.

തളത്തില്‍ വീണുടഞ്ഞ
കാണ്ണാടി ചില്ലുകളില്‍
തത്സ്വരൂപത്തിന്റെ
വിഭിന്നാവതാരങ്ങള്‍
പരിഹസിക്കുന്നു.

മനസ്സില്‍ അളന്നു
കുറിച്ചിട്ട വഴികള്‍
തെറ്റിയൊയെന്ന്
ഒളിഞ്ഞ് നോക്കുന്നൂ
ഓര്‍മ്മയുടെ ചില്ലു
ജാലകത്തിനപ്പുറം.

വാക്കുകള്‍ എല്‍പ്പിച്ച
മുറിവില്‍ അക്ഷരങ്ങള്‍
നിറയ്ക്കാന്‍ ശ്രമിച്ചതില്‍
ചില്ലക്ഷരങ്ങള്‍ തറച്ച്
വ്രണപ്പെട്ട ചിന്ത.