Sunday, September 12, 2010

തയ്യല്‍ക്കാരി

ഞാന്‍ ദൈവത്തെ കണ്ടു!

ദൈവം അവനല്ലായിരുന്നു,
അവളായിരുന്നു;ഒരു തയ്യല്‍ക്കാരി.

അളന്ന് വെട്ടിത്തയ്ച്ചതിന്റെ
അളവുകള്‍ തെറ്റിക്കുമ്പൊള്‍
പിരുത്തടിക്കുന്നതും
പിരുതെടുക്കുന്നതും
അവളല്ലാതെ മറ്റാരാണ്!

പുഴുക്കുത്തേറ്റ പോലെ
നിറയെ സൂചിക്കുത്തേറ്റ
അവളുടെ കൈവിരലുകളില്‍
ഉമ്മവെയ്ച്ചെന്ന
അപരാധത്തിന്മേല്‍ കയറ്റി
അവളെന്നെ വീണ്ടും
ഭൂമിയിലേക്ക് നാടുകടത്തി!

***
മുന്‍പൊരിക്കല്‍ തയ്യല്‍ക്കാരിയെ കണ്ടത് ഇവിടെ
***

Friday, September 10, 2010

തൊന്നൂറ്റൊമ്പതേയ്...

എടുത്ത് ചാടിയത്
മുങ്ങി ചാകാന്‍ വേണ്ടിയായിരുന്നു.

നീ* ഉടന്‍ എണ്ണി
ഞാനുയിരോടെ പൊങ്ങി!

Sunday, September 05, 2010

തീപ്പെട്ടക്കൂട്

അന്ന് നമ്മള്‍
കടന്നലിനെയും വണ്ടിനെയും പിടിച്ച്
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിലിട്ട്
കേട്ട തീപ്പെട്ടപ്പാട്ട് പോലെ!

ഇന്ന് നമ്മളൊന്ന് കാതോര്‍ത്താല്‍
വീടും അതു പോലെ,
ഒഴിഞ്ഞ തീപ്പെട്ടിക്കൂട്ടിനുള്ളിലെ
അതേ തീപ്പെട്ടപ്പാട്ടുപോലെ!

Saturday, September 04, 2010

പെയ്തുതോരാത്ത മഴ

ചാഞ്ഞും ചരിഞ്ഞും,
മറന്നു പോകാത്തൊ-
രോര്‍മ്മയില്‍ മാത്രം,
പെയ്തുതോരാത്തൊരു മഴ.

ആ ഒരോര്‍മ്മമാത്രം
ചുരുള്‍ നിവര്‍ത്തിക്കുടഞ്ഞ്
കണ്മുന്നില്‍ വിരിച്ചിടുന്നു.

കണ്ണുചിമ്മിയൊന്ന്
തൊട്ടു നോക്കുന്നു.

തോരാത്തൊരൂത്തലില്‍ കാട്ടി
നനച്ചെടുക്കുന്നു.

നരച്ചിടം ചായം തൊട്ട്
മിനുക്കിയെടുക്കുന്നു.

ചുരുട്ടി വയ്ക്കുന്നു.

വീണ്ടും
അതേ മഴ!





--
ഹേമയ്ക്ക്, ഹേമയുടെ ‘ലയം’ വായിച്ചപ്പോള്‍ തോന്നിയത്.