Tuesday, October 21, 2014

സെൻ‌ര്യു കവിതകൾ

1. മരംകൊത്തീ,
നീ കൊത്തിയമര-
മിന്നെന്നെ കൊത്തി.

2. കരച്ചിൽ പുറത്ത് കാണിക്കാതെയിരിക്കാൻ
പേന പിടിക്കുന്നത് നിർത്തിയതാണ്,
ഇപ്പോൾ പത്തുവിരലിൽ കൂടെയും കരയുന്നു.

3. നോക്കുകുത്തിയുടെ നിഴലിൽ
വീണ്ടെടുക്കാനാവാത്ത
നമ്മുടെ നിഴലുകൾ

4. എത്ര ധ്യാനിച്ചിട്ടും
നീയില്ലയെന്ന് നീലിക്കുന്നത്
നിഴലിക്കുന്ന കുളക്കരയിൽ
നീലപൊന്മാൻ

5. എന്റെ പക്ഷികളെയെല്ലാം
കടലാസുപക്ഷികളാക്കുന്ന മന്ത്രവാദീ
കടലാസും പറക്കും

6. ഒഴിഞ്ഞ മാർട്ടീനി ഗ്ലാസിൽ കിടക്കും
ഒലീവ് നോക്കി പ്രാവുപോൽ കുറുകുന്നു,
പൊട്ടിമുളച്ചു ഇലവന്നാൽ കൊത്തി പറന്നിടാൻ.

7. ഭൂമികുലുക്കത്തിലെന്നപോലുലയുന്നു
കല്ലാക്കിവെച്ചിരുന്നൊരെൻ ഹൃദയം,
ആരുടെയോ സ്നേഹമാവണം

8. സങ്കടങ്ങളിലേക്ക് കുഴിയാനയെപ്പോലെ
കുഴിച്ച് കുഴിച്ചിറങ്ങിപ്പോകുന്ന
മൺജീവനം.

9. ഏറ്റമാഴത്തിൽ മുറുവേറ്റുന്നവർക്ക്
മരണം സമ്മാനമായി രേഖപ്പെടുത്തുന്നത്,
അതേതു മാപിനിയിലാണ്

10. ജീവിതമെന്ന ഉപമയിൽ
എത്ര തന്മയത്വത്തോടെയാണ്
മരണത്തെ ആവിഷ്കരിക്കുന്നത്.