Showing posts with label ചെറുകഥ. Show all posts
Showing posts with label ചെറുകഥ. Show all posts

Thursday, September 11, 2014

ഇന്ത്യൻ ഡ്രസ്



ചിക്കാഗോയിലെ കൊൺക്രീറ്റ് കാടുകൾക്കിടയിലുള്ള കറുത്ത ഞരമ്പുകളിൽ മാത്രം പെയ്യുന്ന മഴയിൽ നിന്നും മഴത്തുള്ളികൾ കട്ടെടുക്കാൻ ബാൽക്കണിയിൽ നിന്നും ചെടികൾ ഇന്നലെ രാത്രി ഇറങ്ങിപ്പോയിരുന്നെന്ന് തോന്നുന്നു. കനത്ത മഴയിൽ പോലും ഒരുതുള്ളി വെള്ളം വീഴാത്തിടത്ത് നിൽക്കുന്ന ചെടികളിൽ, ഇലത്തുമ്പിലെ മഴത്തുള്ളികളിൽ മുഖം നോക്കി നിൽക്കുന്ന പൂക്കൾ.

ഉത്രാടവും തിരുവോണവും ഇത്തവണ ശനിയും ഞായറുമായതിന്റെ ആഹ്ളാദം മിത്രയുടെ അധരങ്ങളെ ഓണപ്പാട്ടിന് താളം പിടിക്കുന്ന ശലഭച്ചിറകുകളാക്കി മാറ്റി. തിരുവോണ ദിവസമായ നാളെ ചെറിയൊരു അത്തമിടാൻ വേണ്ട പൂക്കൾ ബാൽക്കണിയിലെ ചെടികളിൽ പൂത്തുവിടർന്ന് നിൽപ്പുണ്ട്.

ഏതെങ്കിലും വിശേഷാവസരങ്ങൾ വരുമ്പോൾ മാത്രം ഓർമ്മകളുടെ ഇലാസ്തികതയേറുന്നത് മിത്രയെ അത്ഭുതപ്പെടുത്താറുണ്ട്. ചിക്കാഗോയിൽ നിന്നും കിളിമാനൂർ വരെ വലിച്ച് നീട്ടിയ ഓണമോർമ്മയുടെ പിടി വിട്ട നിമിഷം, ക്ഷണനേരം കൊണ്ടത് തിരിച്ച് വന്നിടിച്ച് മനസ്സിനെ വേദനിപ്പിച്ചു. ഇത്തവണയെങ്കിലും നാട്ടിൽ ഓണം കൂടണമെന്ന് ആഗ്രഹിച്ചിട്ടൊന്നുമല്ല, പക്ഷെ ഉത്രാടമെത്തിയപ്പോൾ അബോധമനസ്സ് അങ്ങിനെയൊന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മിത്ര തിരിച്ചറിഞ്ഞു.

മോൾ ഉറക്കമുണരും മുന്നേ അവൾക്ക് തിരുവോണത്തിനിടാനുള്ള പുത്തനുടുപ്പുകൾ
മിത്ര പുറത്തെടുത്ത് നോക്കി. അഞ്ചു വർഷം മുന്നേ നാട്ടിൽ പോയപ്പോൾ വാങ്ങി വന്നതാണ്.
അന്ന് ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇള മോൾക്കാണ് രണ്ടു മുതൽ ആറ് വയസ്സ് വരെയുള്ള പട്ടുപാവാടകൾ വാങ്ങുന്നതെന്നറിഞ്ഞ് വസ്ത്രക്കടയിലെ പെൺകുട്ടി അതിശയിച്ച് നോക്കുന്നത് മിത്ര ഇന്ന് വീണ്ടും ഒരിക്കൽകൂടി കണ്ടു. ബാലനുള്ള ജുബ്ബകൾ കൂടി വാങ്ങി പുറത്തിറങ്ങും വരെ ആ പെൺകുട്ടിയുടെ കണ്ണുകൾ മിത്രയിൽ തന്നെയായിരുന്നു.

രണ്ടുമൂന്നാഴ്ച കൂടുമ്പോഴെങ്കിലും ഇളക്കുട്ടിക്ക് എന്തെങ്കിലും വസ്ത്രങ്ങൾ വാങ്ങുന്നത് കൊണ്ട് പുതു വസ്ത്രങ്ങളോട് അവൾക്ക് ഭ്രമമൊന്നുമില്ല. പക്ഷെ ‘ഇന്ത്യൻ ഡ്രസ്’ എന്ന വാക്കിന്റെ ത്രിൽ ഓണത്തിനും വിഷുവിനും അവൾ തിമിർത്താസ്വദിക്കും. പുതിയ ജുബ്ബ ഡ്രസിങ്ങ് റൂമിൽ എടുത്ത് വച്ചാലും ഏതെങ്കിലുമൊരു ടീഷർട്ടോ മറ്റോ ഇട്ട് മാത്രം ബാലൻ തിരുവോണമുണ്ണാൻ ഇരിക്കും. ഓണമെന്നൊക്കെയുള്ള ഓരോ പ്രാന്തുകൾക്ക് മിത്രയും സുഹൃത്തുക്കളും കൈയ്യും കാലും വെച്ചു കൊടുക്കുന്നത് ബാലന് ഇഷ്ടമല്ല. പുള്ളി ഇത്തരം ആഘോഷങ്ങളെയെല്ലാം ജസ്റ്റ് എ വേസ്റ്റ് ഓഫ് ടൈം എന്ന വാക്യത്തിൽ ഒതുക്കുന്നു.

മിത്ര തന്റെ ജീവിതം ഒരു ‘ഫ്ലോ ചാർട്ടിൽ’ എന്ന പോലെ ആദ്യം മുതൽ അന്ത്യം
വരെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഓരോ കാര്യവും അതിന്റേതായ സമയത്ത് ചെയ്തു തീർക്കുകയും ചെയ്യും. ഭർത്താവും കുഞ്ഞും ഫ്ലാറ്റും ജോലിയും ഒന്നുമില്ലാതെ ഒറ്റത്തടിയുടെ ബോഹീമിയയിൽ ജീവിക്കുന്ന ഒരാളുടെ സ്വാതന്ത്ര്യം ഈ കൃത്യനിഷ്ഠയിൽ നിന്നും മിത്ര കരസ്ഥമാക്കിയിട്ടുണ്ട്.

ബാലന്റെ ഭാര്യയും ഐ.ടി പ്രഫഷനലും ഇളക്കുട്ടിയുടെ അമ്മയും ഇരുപത്തിയാറുകാരിയുമായ മിത്ര ഉണ്ടാക്കിയിട്ടുള്ള വിൽപത്രം സുഹൃത്തുകൾക്കിടയിലെ സംസാരങ്ങളിലും തമാശപറച്ചിലുകളിലും കടന്നു വരാറുള്ള വിഷയമാണ്. ബാലനും ഇളക്കുട്ടിക്കും അവരവരുടേതായ വിൽപത്രമുണ്ടോ എന്ന്
മിത്രയോട് പലരും ചോദിച്ചിട്ടുണ്ട്. കൂട്ടുകാർക്കിടയിൽ ‘മിസ് പെർഫെക്ഷനിസ്റ്റ് ‘എന്ന വിളിപ്പേരും മിത്രയ്ക്ക് കിട്ടിയിട്ടുണ്ട്. ഇടയ്ക്ക് ഇളക്കുട്ടിയും അതേ പേരിൽ അമ്മയെ കളിയാക്കാറുണ്ട്.

അച്ചപ്പം ഉണ്ടാക്കിക്കഴിഞ്ഞ് തിരുവോണത്തിന് എടുക്കാനും കൂടി കണക്കാക്കി അവിയലും സാമ്പാറും മറ്റും ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഇന്നലെ ഓഫീസിൽ നിന്നും വരുന്ന വഴി വെള്ളിയാഴ്ചകളിലെ ട്രാഫിക്ക് തിരക്കുകൾ വകവയ്ക്കാതെ ഡെവോണിലേക്ക് പോയി ഇന്ത്യൻ കടകളുടെ സ്ട്രീറ്റിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന പച്ചക്കറികൾ കൌണ്ടർ ടോപ്പിൽ നിരത്തി വച്ചിരുന്നതിലേക്ക് ഇടയ്ക്കിടെ മിത്ര നോക്കി.

ഉത്രാടത്തിന് അടുക്കള നിറയെ മുട്ടൻ ചേനയും പടവലങ്ങയും വെള്ളരിക്കയും മുരിങ്ങയ്ക്കായും മറ്റും അമ്മ നിരത്തി വച്ചിരുന്ന ഓർമ്മ വീണ്ടും മിത്രയെ കിളിമാനൂരിലേക്ക് കൊണ്ടു പോയി. ഇപ്പോൾ അവിടെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞിട്ടുണ്ടാവണം. അമ്മയുടെ അത്രയും പൊക്കമുള്ള നിലവിളക്കിൽ തെച്ചിയും തുളസിയും മാലകെട്ടിയലങ്കരിച്ച് വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പുകൾ ചെയ്യുകയാവും അമ്മ. ഉത്രാടത്തിന് കാച്ചിൽ കിട്ടിയില്ല എന്നോ നാട്ടിൽ ഇപ്പോൾ ഓണം ഏതുവരെ എത്തിയെന്നോ ഉള്ള ഓർമ്മപ്പാച്ചിലുകളോ അല്ലാതെ ഇവിടെ എന്ത് ഉത്രാടപ്പാച്ചിൽ!

“അമ്മേ, സാന്റാക്ലോസാണോ മാവേലീയുടെ ഡാഡി?”
“അതെന്താ ഇളക്കുട്ടിക്ക് അങ്ങിനെ ഒരു സംശയം?”
“രണ്ടാളുടേയും തലയിൽ തൊപ്പിയുണ്ട്, രണ്ടാൾക്കും വല്യ മീശയുണ്ട്
പിന്നെ വല്യ ടമ്മിയും.”

ഇളക്കുട്ടി അവൾ വരച്ച മാവേലിയുടെ ചിത്രം കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് വരച്ച് ഫ്രിഡ്ജിൽ മാഗ്നറ്റ് കൊണ്ട് ഒട്ടിച്ചുവച്ചിരുന്ന സാന്റാക്ലോസിന്റെ ചിത്രത്തോട് ചേർത്തു വച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ബാലൻ നിന്റെ പന്തിരുകുലം എപ്പോഴാണ് എത്തുന്നതെന്ന ചോദ്യവുമായി എത്തി. മിത്രയേയും സുഹൃത്തുക്കളെയും ബാലൻ കളിയാക്കി വിളിക്കുന്ന പേരാണ് കേരളാമ്മയുടെ
പന്തിരുകുലം എന്ന്. എന്നാലും ബാലന് എല്ലാവരേയും ഇഷ്ടമാണ്. ആർക്കും എന്ത് സഹായത്തിനും ഏത് നട്ടപ്പാതിരയ്ക്കും മടികൂടാതെ മിത്രയും സുഹൃത്തുക്കളും ഒരു ഫോൺ കോൾ വിളിക്കപ്പുറം ഉണ്ടാവും, അതിൽ ബാലന് പരാതിയുമില്ല.

അഞ്ചുമണിയോടെ അവരെത്തുമെന്ന് പറഞ്ഞു തീരും മുന്നേ ബാലൻ വൈകുന്നേരത്തെ
ടെന്നീസ് പ്രാക്റ്റീസിന് പോയിക്കഴിഞ്ഞിരുന്നു. രാവിലെ ഉണ്ടാക്കിയ അച്ചപ്പത്തിൽ നിന്നും കുറച്ചെടുത്ത് മാറ്റി വച്ച്, ബാക്കിയുള്ളവ പതിനൊന്ന് സിപ്പ് ലോക്ക് കവറുകളിലാക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മിത്ര അന്നേരം. ഇളക്കുട്ടി അച്ചപ്പത്തിന്റെ വളയങ്ങൾ മോതിരമാക്കി കൈവിരലുകളിൽ ഇട്ടു നടന്നു.

എല്ലാവരും വന്ന് പോയി കഴിഞ്ഞ് തീന്മേശയിൽ പതിനൊന്നുതരം പലഹാരങ്ങൾ
സിപ്പ് ലോക്കുകളിൽ നിറഞ്ഞ് ഇരുന്നു. ഓരോരുത്തരും കൊണ്ടുവന്ന ഓണപലഹാരങ്ങൾക്ക് പകരം അവരോടൊപ്പം മിത്രയുണ്ടാക്കിയ അച്ചപ്പവും കൂട്ടുപോയിരുന്നു.

മിത്ര ചിക്കാഗോയിലെ ഉത്രാടരാത്രിയിൽ ഇരുന്നുകൊണ്ട് കിളിമാനൂരിലെ തിരുവോണപ്പുലരിയിലേക്ക് ഫോൺ ചെയ്ത് ബാലന്റെ വീട്ടുകാർക്കും സഹോദരങ്ങൾക്കും ആശംസകൾ പറഞ്ഞു. പിന്നെ അമ്മയെയും അമ്മാമ്മയേയും അമ്മാവനേയും കുഞ്ഞമ്മമാരെയും വിളിച്ചു. അന്നേരം ഫ്രിഡ്ജിൽ ഒട്ടിച്ചിരുന്ന മാവേലിയുടെ ചിത്രത്തിൽ ക്രയോൺസ് കൊണ്ട് പൂക്കളം വരച്ചു ചേർക്കുകയായിരുന്നു ഇളക്കുട്ടി. പെട്ടെന്ന് കള്ളത്തപ്പൻ മാവേലി
ഇളക്കുട്ടിയുടെ ചിത്രത്തിൽ നിന്നും തന്റെ വലതുകാൽ പുറത്തേക്ക് എടുത്തുവച്ചു. ഫ്ലൂറസന്റ് ബൾബിന്റെ ഉത്രാടനിലാവുപോലുള്ള വെളിച്ചത്തിലേക്ക് സമയമേഖലയ്ക്കപ്പുറം നിന്നുകൊണ്ട് ഇപ്പുറത്തേക്ക് കൈനീട്ടി ഇളക്കുട്ടിയോടും മിത്രയോടും ചോദിച്ചു.“നാട്ടിൽ പോവാം, വീട്ടിൽ
പോവാം, മാവേലിയെ കണ്ടാൽ പേടിക്കുമോ!.“

/*മനോരമ മെട്രോയിൽ (മുംബൈ,ഡെൽഹി,ചെന്നൈ,ബാ‌ഗ്ലൂർ എഡിഷനുകളിൽ(06Sep2014)) വന്ന ഓണക്കഥ.*/

Sunday, September 18, 2011

മൈക്രോവേവ്

പ്രാതൽ കഴിപ്പിച്ച് കുട്ടികളെ സ്കൂളിലേക്കും ഭർത്താവിനെ ഓഫീസിലേക്കും അയച്ചതിനു ശേഷം ബിന്ദു കുളിമുറിയിൽ കയറി. അവളുടെ ഭർത്താവ് ഓഫീസില്‍ പോകാതെ പകുതി വഴിക്ക് വീട്ടിലേക്ക് മടങ്ങി വന്നു. പതിവ് പോലെ ജോലിക്കാരി അയാൾക്ക് കതക് തുറന്ന് കൊണ്ടുത്തു. അയാള്‍ നാലഞ്ച് മിനിറ്റ് ഡൈനിങ്ങ് ടേബിളിൽ അയാളുടെ പതിവ് കസേരയിൽ ഇരുന്നു ചെവി വട്ടം പിടിച്ചു. മൂന്നാം മിനിറ്റിന്റെ അന്ത്യത്തിൽ ജോലിക്കാരി പതിവ് പോലെ മാർക്കറ്റിൽ പോകാനിറങ്ങുന്നതയാൾ കണ്ടു. എട്ടാമത്തെ മിനിറ്റില്‍ ഗേറ്റടയുന്ന ഒച്ച കേട്ടതുമയാൾ അടുക്കളയിലേക്ക് ഓടിക്കയറി.

രാവിലെ പ്രാതൽ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ചീരക്കാരി ബിന്ദുവിനെ വിളിക്കുന്നതും, പുറത്തേക്ക് ഇറങ്ങിപ്പോയ ബിന്ദു രണ്ടു പിടി ചീരയുമായി വരുന്നതും അയാൾ ശ്രദ്ധിച്ചിരുന്നു. എന്നും അത്താഴത്തിന്റെ കൂടെ ചീരക്കറി വേണമെന്ന് ബിന്ദുവിന്റെ ഭർത്താവിനു നിർബന്ധമാണ്.

 ചീരക്കാരികൊണ്ടുവന്ന രണ്ട് പിടി ചീരയും അയാൾ കൗണ്ടർട്ടോപ്പിനു  മുകളിലേക്ക് പിടിച്ച് ശ്രദ്ധയോടെ കുടഞ്ഞു. നിരാശനായി ഓരോ തണ്ടുമെടുത്ത് ഇലകൾക്കിടയിലൂടെ അതിസൂഷ്മം വിരളുകളോടിച്ചു. ഇടയ്ക്ക് ഒന്നു രണ്ട് വട്ടം സന്തോഷമയാളുടെ കണ്ണുകളെ ഈറന്‍ അണിയിക്കുകയും കവിളുകളിൽ വരകൾ തീർക്കുകയും ചെയ്യിപ്പിച്ചു.


ചീര കിടന്നിരുന്നിടത്തേക്ക് ഇട്ടിട് ഉള്ളം കൈയിൽ അതീവഭദ്രമായി ഒതുക്കി വച്ചിരുന്നതയാൾ ഒരു ഗ്ലാസിലേക്ക് ഇട്ടു. പൈപ്പ് തുറന്ന് ഒരു കൈവെള്ളമെടുത്ത് ഗ്ലാസിലേക്കോഴിച്ചു. മൈക്രോവേവിനുള്ളിലേക്ക് ഗ്ലാസ് വച്ച് മുപ്പതു സെക്കന്റ് നേരത്തേക്ക് ഓണാക്കി. എട്ടാം സെക്കന്റിൽ മൈക്രോവേവിനുള്ളിൽ നിന്നും അകലെ എവിടെയോ ദീപാവലിക്ക് തറചക്രം കറങ്ങുന്നതു പോലത്തെ ഒച്ച കേൾക്കാൻ തുടങ്ങി. അയാൾ ആകാംക്ഷയോടെ മൈക്രോവേവിനുള്ളിലേക്ക് നോക്കി. ചുരുണ്ടു കിടന്നിരുന്ന രണ്ട് പുഴുക്കൾ ശീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ എന്ന ശബ്ദത്തോടെ ഗ്ലാസിനുള്ളിൽ നാലഞ്ചാവർത്തി കറങ്ങി ചത്ത് നിവർന്നു പൊന്തിക്കിടന്നു. പതിമൂന്നാം സെകന്റിൽ അയാൾ കൈക്രോവേവ് ഓഫ് ചെയ്തു. ഗ്ലാസ്സെടുത്ത് സിങ്കിലേക്കിട്ടിട്ട് തിരിച്ച് ഡൈനിങ്ങ് മുറിയിലേക്കെത്തിയപ്പോൾ ബിന്ദു കുളികഴിഞ്ഞെത്തി.

അയാൾ ബിന്ദുവിനരികിലേക്ക് മെല്ലെ നടന്നു ചെന്നു. അവൾ വശ്യതയോടെ ചിരിച്ച് മൊഴിഞ്ഞു. “എന്നും ഞാൻ കുളികഴിഞ്ഞ് വന്ന് ഓഫീസിൽ പോയാൽ മതിയെന്ന് പറഞ്ഞാൽ കേൾക്കില്ല!!!“

Saturday, March 20, 2010

അന്നയ്ക്കുള്ള എഴുത്തുകൾ


അന്നാ...ഇവിടെയെന്ത് വിശേഷമന്നാ...ഈ നാലു ചുമരുകള്‍ക്കപ്പുറം ഋതുഭേദങ്ങള്‍ കാലം തെറ്റാതെ വിരുന്നെത്താറുണ്ടെന്ന് നേര്‍ത്ത ഓറഞ്ച് വെളിച്ചം അകത്തേക്ക് കടത്തി വിടുന്ന കതക് പാളിക്കടിയിലൂടെ വക്ക് ഞണുങ്ങിയ അലുമിനിയം പാത്രത്തില്‍ ആഹാരം നിരക്കി വെയ്ക്കുന്ന കറുത്ത കാലുറകള്‍ ഒരിക്കല്‍ മുരണ്ടിരുന്നന്നാ... അന്നും നീ വന്നിരുന്നില്ലെന്നവര്‍ പറഞ്ഞിരുന്നു. നീ ഇന്നും വന്നില്ലല്ലോ അന്നാ...

നിനക്ക് ഓര്‍മ്മയുണ്ടോ അന്നാ... മുത്തശ്ശിയുടെ മുറുക്കാന്‍ ചെല്ലത്തില്‍ നിന്നും മോഷ്ടിച്ചെടുത്ത മുറുക്കാന്‍ ചവച്ച് നട്ടുച്ചയ്ക്ക് ആകാശത്തേക്ക് മുറുക്കിത്തുപ്പി, സന്ധ്യയാക്കാന്‍ നമ്മള്‍ ശ്രമിച്ചത്...

അന്നാ... നീയെവിടെയാണന്നാ... എനിക്ക് വല്ലാതെ ഭയമാകുന്നന്നാ... എനിക്ക് ഭ്രാന്താണോ അന്നാ... അതുകൊണ്ടാണോ ഞാന്‍ ഇവിടെ ഇങ്ങനെ... എങ്കില്‍ എനിക്ക് ഭ്രാന്തനായിത്തന്നെ ഇരുന്നാല്‍ മതി. ഇവിടെത്തന്നെ കഴിഞ്ഞാല്‍ മതി. ഇവിടെ എല്ലായിടത്തും നിന്റെ ചിരിയുടെ മാറ്റൊലി നിറഞ്ഞു നില്‍ക്കുന്നുണ്ടല്ലോ അന്നാ...എന്റെ കാതുകളില്‍ നീ ചിലമ്പണിയിച്ചതു പോലെ...

അന്നാ, നിനക്കറിയുമോ, ഇവിടെ കണ്ണു തുറക്കാത്ത മാലാഖക്കുഞ്ഞുങ്ങളെത്രയാണെന്ന്? അവരുടെ കുഞ്ഞുചുണ്ടുകള്‍ അന്നയെന്ന പേരു മാത്രം മന്ത്രിക്കും. അവരുടെ വിളിയെങ്കിലും നീ കേള്‍ക്കുകയില്ലേ അന്നാ? എനിക്ക് വേണ്ടിയല്ലെങ്കിലും അവര്‍ക്ക് വേണ്ടിയെങ്കിലും ഒരിക്കല്‍ നീ വരില്ലേ...? വരണം അന്നാ, എന്നിട്ട് പീള കെട്ടുന്ന അവരുടെ കണ്ണുകള്‍ നമുക്കൊരുമിച്ച് ശുചിയാക്കണം...

നിന്നെ കാണാതെ കരയുന്ന മാലാഖക്കുഞ്ഞുങ്ങളെ എനിക്ക് ഭയമാണന്നാ... ക്ലോറിന്‍ ചുവയ്ക്കുന്ന വെള്ളത്തില്‍ ഞാനവരെ മുക്കി വിഴുങ്ങും. അവര്‍ക്ക് വിശക്കുമ്പോളെന്റെ കരള്‍ അടര്‍ത്തി ഭക്ഷിക്കാന്‍ ഞാന്‍ പറയാം അന്നാ... അവര്‍ വിശന്നു കരഞ്ഞാല്‍ നിന്റെ കണ്ണുനിറയില്ലേയന്നാ... അവരെന്റെ കരള്‍ ഭക്ഷിച്ച് വിശപ്പടങ്ങാ‍തെ ഹൃദയമടര്‍ത്തിയെടുക്കുമ്പോള്‍ പച്ചച്ചൊരു നാഡീഞെരമ്പ് നീ പോയ വഴിയിലേക്ക് വിരല്‍ ചൂണ്ടി കണ്ണീര്‍ പൊഴിക്കുമന്നാ.... എന്താ അന്നാ, നീ ഇതൊന്നും അറിയാത്തത്?  മാലാഖക്കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ നിന്നുമടര്‍ന്നു വീഴുന്ന ഹൃദയത്തുണ്ടുകള്‍ താഴെ വീണ് മുളയ്ക്കും... അവയെല്ലാം നിന്റെ മുഖമുള്ള, നിന്റെ നിറമുള്ള, നിന്റെ കഴുത്തിന്റെ ഗന്ധമുള്ള രാപ്പൂക്കളാകും...അവയുടെ ചുണ്ടില്‍ നിന്നുമുതിരുന്ന ഗാനം ശ്രവിച്ച് ഞാനുറങ്ങിപ്പോകും...

അന്നാ നിന്റെ വരവും പ്രതീക്ഷിച്ച് കൊളുത്തിയിരിക്കുന്ന മെഴുകുതിരി ഞാന്‍ കെടുത്തിവയ്ക്കുന്നന്നാ... കത്തിയുരുകിയതില്ലാതെയായാല്‍, നീ വരും നേരം, നിന്നെ ഞാനൊരുനോക്കെങ്ങിനെ കാണുമന്നാ... നീ വരുമല്ലോയല്ലെയന്നാ... നീ വരും... നിനക്ക് വരാതിരിക്കാനാവില്ലല്ലോയന്നാ...

വെളിച്ചം കെടുമ്പോള്‍ നാലു ചുറ്റും  ചുമരുകളില്‍ നിന്നും നീലക്കണ്ണുള്ള കരിനാഗങ്ങള്‍ സീല്‍ക്കാരത്തോടെ ഇഴഞ്ഞടുക്കുന്നന്നാ. നമ്മുടെ പവിഴപ്പുല്‍മേടുകളില്‍ അവയെന്തിനാണന്നാ ഇഴഞ്ഞടുക്കുന്നത്? ഞാറപ്പഴങ്ങള്‍‍ തിന്ന നിന്റെയധരങ്ങളെ മറച്ച് പിടിയ്ക്കന്നാ... ഇല്ലെങ്കില്‍ നാഗത്താന്മാര്‍ നിന്റെയധരങ്ങളെ... വയ്യന്നാ... വയ്യാ... എനിക്ക് ഓര്‍ക്കാന്‍ കൂടി വയ്യന്നാ... നിനക്കെന്നെ അവയ്ക്കിടയില്‍ ഉപേക്ഷിച്ച് പോകുവാനാകുമോയന്നാ... ഞാന്‍ നിന്റേതല്ലേയന്നാ... നിന്റെ ഞാനല്ലേയന്നാ... ഞാന്‍. എനിക്ക്  പേടിയാകുന്നന്നാ...പേടിയാ‍കുന്നൂ....

അന്നാ... വേണ്ടാ... വേണ്ടാ... നീയിവിടെ ഒളിഞ്ഞിരിക്കയാണോ? കട്ടിലിന്റെ അടിയില്‍?  വേണ്ടന്നാ... ഈ ഇരുമ്പ് കട്ടിലില്‍ നിറച്ചും തുരുമ്പ് മണക്കുന്നു. അതോ ഇത് അയഡിന്റെ മണമാണോ? അവര്‍ നീയറിയാതെ നിന്റെ കൊലുസ് അഴിച്ചെടുത്ത് എന്‍െ കാലുകളിലണിയിച്ചതാണ്... ഞാന്‍ പറഞ്ഞതാ നീ പിണങ്ങുമെന്ന്... അവരുണ്ടോ കേള്‍ക്കുന്നു... പക്ഷേ, നീ നടക്കുമ്പോലെയല്ല പാദസരം കിണുങ്ങുന്നത്... ചങ്ങല പോലെ കുലുങ്ങുന്നു... നല്ല ഭാരമാണ്... ഇവിടെ സിമന്റ് തറയായതിനാലാകും... നീ പടിക്കെട്ടിലൂടെ ഓടിയകലുന്ന കാലൊച്ചക്ക് ഏതു രാഗമാണന്നാ... നിന്റെ കാലുകളില്‍ നിന്നും കള്ളക്കാറ്റിന്റെ ചുണ്ടുകള്‍ അവ മുകര്‍ന്നു കൊണ്ടകലേയ്ക്ക് പോകും... എത്രവട്ടമോടിയിരിക്കുന്നു കാറ്റിന്റെ പുറകെ... അന്നാ... പടിക്കെട്ടിറങ്ങുമ്പോള്‍ സൂക്ഷിക്കണം... മഴയത്ത് നിറച്ചും പായല്‍ പിടിച്ച് കിടക്കയാണവിടം... ഇതാണെനിക്ക് മഴ ഇഷ്ടമല്ലാത്തത്... നിന്നെ നനയ്ക്കും... നിന്റെ പട്ടുപാവാടത്തുമ്പുകളില്‍ ചെളി പിടിപ്പിക്കും... നിന്നെ വഴുക്കലിലേക്ക് തള്ളിയിടും... നിനക്ക് നൊന്തുവോയന്നാ? കരയാതെ... ഉമ്മവച്ചുമ്മവച്ച് എല്ലാ അഴുക്കും ഞാനെടുക്കാം... എല്ലാ വേദനയും ഞാനെടുക്കാം... നിന്റെ കണ്ണീരും ഞാനൊപ്പാം... സാരമില്ലന്നാ... നിനക്ക് ഞാനില്ലേ.....

അന്നാ...ഇതെവിടെയന്നാ... അന്നാ..... അന്നാ...വിളി കേള്‍ക്കന്നാ... എവിടെ... എവിടെ... എനിക്ക് ദേഷ്യം വരുന്നുണ്ട്... ഇനിയുമെന്തേ മറഞ്ഞിരിക്കുന്നന്നാ... ഇനിയുമെവിടെ മറഞ്ഞിരിക്കുന്നന്നാ.....

നിരന്തരമൊച്ചകളാണന്നാ... ഒച്ചകള്‍... നിരന്തരം കാഴ്ചകളാണന്നാ... കാഴ്ചകള്‍...
ചുമന്ന ബലിക്കാക്കകള്‍ ഇറച്ചിക്കഷ്ണങ്ങള്‍ കൊത്തി വലിക്കുന്ന ഒച്ചയും കാഴ്ചയും...
മഴയൊരു ചോരപ്പുഴയാക്കുന്ന കാഴ്ച... ചോരപ്പുഴ കരകവിഞ്ഞ് കടലാകുന്ന കാഴ്ചകളന്നാ...ഭയമാകുന്നു... ഭയമാകുന്നന്നാ‍... ഭയമാകുന്നു.... നിന്റെ സ്വരമൊന്ന് കേള്‍ക്കാനായെങ്കിലന്നാ... കേള്‍ക്കാനായെങ്കില്‍...

Thursday, August 20, 2009

പല സുന്ദരികള്‍

എനിക്കൊരു സ്ത്രീയുടെ ചിത്രം വരച്ച് തരണമെന്ന് പറഞ്ഞമാത്രയില്‍, ചായക്കൂട്ടുകളുടെ സമ്മേളനങ്ങളില്‍ അംഗലാവണ്യം തുളുമ്പുന്ന, നയനപുടവും അധരവും തുടിക്കുന്ന സുന്ദരിയായൊരു സ്ത്രീയുടെ ചിത്രം ദ്രുതഗതിയില്‍ അവള്‍ വരച്ചു തന്നു.

ചിത്രത്തെക്കുറിച്ച് പറയുവാനുള്ളതെല്ലാമെന്റെ ഭാവഭേദങ്ങളില്‍ നിന്നുമറിഞ്ഞെടുത്തെന്നവണ്ണം അടുത്ത കാന്‍‌വാസിലേക്ക് അവളുടെ ചായം ചാലിച്ച ബ്രഷ് വളഞ്ഞും പുളഞ്ഞുമോടി. തലയ്ക്ക് താഴെ കഴുത്തായ് രണ്ട് വര വരച്ചിട്ട് അവളാരാഞ്ഞു.

“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

“ഏതൊക്കെ തരം സ്ത്രീകളെയാണ് നിനക്ക് വരയ്ക്കാന്‍ അറിയാവുന്ന“തെന്ന് ഞാന്‍
‍മറുചോദ്യമെറിഞ്ഞു.

“തുണിയുടുത്ത സ്ത്രീകളും, തുണിയുരിഞ്ഞ സ്ത്രീകളും.“

“ഇതിലേതാണ് സ്ഥായിയായുള്ളത്?“

“രണ്ടാമത്തേത്.“

ഒരു കാലത്ത് മാറുമറയ്ക്കാന്‍ അനുവാദമില്ലാതെയിരുന്ന സ്ത്രീകള്‍ മുതല്‍ വസ്ത്രം മാറ്റുമ്പോള്‍, കുളിയ്ക്കുമ്പോള്‍, സ്നേഹത്തിന് മുന്നില്‍ സ്വയമര്‍പ്പിക്കുമ്പോള്‍, വയറ്റിപ്പിഴപ്പിന്... അങ്ങിനെയങ്ങനെ അനേകം സ്ത്രീകളുടെ ചിത്രങ്ങള്‍ ഈസ്റ്റ്മാന്‍ കളറില്‍ ഓര്‍മ്മചീന്തുകളില്‍ മിന്നി മറഞ്ഞു.

“ഏതുതരം സ്ത്രീയെയാണ് നിനക്ക് വേണ്ടത്?“

പകുതി മയക്കത്തില്‍ മിന്നി മറയുന്ന ചിത്രങ്ങളെ ഞെട്ടിച്ചുണര്‍ത്തിക്കൊണ്ട് അവളുടെ ആവര്‍ത്തിക്കപ്പെടുന്ന ചോദ്യം.

“മുലയൂട്ടുന്ന സ്ത്രീയെ, പിറന്നാളിന് അമ്മയ്ക്ക് അയച്ച് കൊടുക്കുവാനാണ്.“

സ്തനങ്ങള്‍ വരച്ചുകൊണ്ടിരുന്ന ബ്രഷ് ചുമന്ന ചായത്തില്‍ മുക്കി ഇടത്തേ മുലഞെട്ടിനെ മറച്ച് ചെറുചുണ്ടുകള്‍ വരച്ച് ചേര്‍ത്തുകൊണ്ടവള്‍ പറഞ്ഞു, ”വരച്ച് കഴിയാന്‍ അഞ്ചുമിനിറ്റെടുക്കും, ചായങ്ങളുണങ്ങാന്‍ അതിലുമേറെ സമയം വേണ്ടി വരും. മറ്റു ചിത്രങ്ങളെന്തെങ്കിലും വരയ്ക്കണമോ?”

“കറുത്ത വരകള്‍ കൊണ്ടൊരു വെളുത്ത സുന്ദരിയെയും, വെളുത്ത വരകള്‍ കൊണ്ടൊരു കറുത്ത
സുന്ദരിയെയും വരച്ച് തരുവാന്‍ നിനക്കാകുമോ“ എന്ന ചോദ്യത്തിനു മുന്നില്‍ അവളൊന്ന് പകച്ചു, പിന്നെ പൊട്ടിച്ചിരിച്ചു.

Tuesday, February 24, 2009

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

Friday, May 16, 2008

പ്രയാണം, പാദമുദ്രകളില്ലാതെ

ജനാലയിലൂടെ പോക്കുവെയില്‍ അരിച്ചെത്തുന്നുണ്ടായിരുന്നു. നിന്റെ മുറിയുന്ന വാക്കുകള്‍ക്ക്‌ കാതോര്‍ക്കുകയായിരുന്നു ഞാന്‍, തിരിച്ചൊന്നും മിണ്ടാതെ. നിന്റെ കരിവാളിച്ച കണ്‍തടത്തിലൂടെ ചാലുകീറിയൊഴുകുന്ന കണ്ണീര്‍, അതില്‍ കുതിര്‍ന്നൊട്ടിപ്പോയ കണ്‍പീലികള്‍, അഴിഞ്ഞുലഞ്ഞ വെള്ളികെട്ടിത്തുടങ്ങിയ ചുരുണ്ട മുടി, വിയര്‍പ്പില്‍ ഒഴുകിയിറങ്ങി മൂക്കിന്‍തുമ്പില്‍ വെയിലിന്റെ വിരലുകള്‍ ചുമന്ന വൈഡൂര്യമായി തിളക്കിനിര്‍ത്തിയ സിന്ദൂരം, എല്ലുകളുന്തിനില്‍ക്കുന്ന കുഴിഞ്ഞ കവിള്‍ത്തടങ്ങള്‍. തൊണ്ടയില്‍‍ കുരുങ്ങുന്ന വാക്കുകളുടെ വീര്‍പ്പുമുട്ടലില്‍ ശ്വാസമെടുക്കാന്‍ പാടുപെട്ട്‌ വിതുമ്പുന്ന വരണ്ടുകീറിയ ചുണ്ടുകളും ഉയര്‍ന്നുതാഴുന്ന മാറിടവും. കഴുത്തിലെ കുരുക്കിറുക്കിയ നീലച്ച മുറിപ്പാട്‌... ഇവയൊക്കെ ഒന്നു പോലും വിടാതെ വീഡിയോ ക്യാമറയെപ്പോലെ ഓര്‍മയുടെ ഓരോ ഏടിലേക്കും ഒപ്പിയെടുക്കുകയായിരുന്നു എന്റെ കണ്ണുകള്‍ എന്ന്‌ ഓര്‍ത്തിരുന്നില്ല; നിന്റെ വാക്കുകളും തേങ്ങലും, ഇടയ്‌ക്ക്‌ ഉച്ചത്തിലാകുന്ന നിലവിളിയും അവയ്‌ക്ക്‌ പശ്ചാത്തല സംഗീതമൊരുക്കിയെന്നും...

എന്തൊക്കെയോ പറഞ്ഞുപറഞ്ഞ്‌ നിന്നെ ആശ്വസിപ്പിക്കാന്‍ നോക്കുമ്പോഴും അറിയാമായിരുന്നു വാക്കുകള്‍ക്ക്‌ ഉണക്കാനാവാത്ത ആഴമുള്ള മുറിവുകളാണ്‌ നിന്റെയുള്ളില്‍ പലരുമുണ്ടാക്കിയതെന്ന്‌. നീ പറഞ്ഞുതന്ന രേഖാചിത്രങ്ങള്‍ മനസ്സില്‍ ഒരു വെളിച്ചപ്പാടിനെപ്പോലെ തുള്ളിയുറയുന്നുണ്ടായിരുന്നു. അവര്‍ നിന്നോടുചെയ്‌തതിന്‌ ശിക്ഷവാങ്ങിക്കൊടുക്കുമെന്നുറപ്പിച്ചാണ്‌ അവിടെനിന്നു മടങ്ങിയതും.
തുടര്‍ന്നുള്ള നാളുകളിലെ എന്റെ ഫോണ്‍വിളികള്‍ നിന്നെ അലോസരപ്പെടുത്തിയിരിക്കാം. ആര്‍ക്കുവേണമല്ലേ കൊള്ളിയാനെപ്പോലെ മിന്നിവീഴുന്ന ചോദ്യങ്ങളും സഹതാപവുമെല്ലാം? അന്നെനിക്ക്‌ അതിനേ കഴിയുമായിരുന്നുള്ളൂ. പറഞ്ഞുകേട്ടവയുടെ കണ്ണികള്‍ എവിടെയൊക്കെയോ അറ്റുപോയിട്ടുണ്ടെന്നായിരുന്നു എന്റെ മനസ്സില്‍. കേട്ടറിവിന്‌ അനുഭവത്തിന്റെ ആഴമില്ലല്ലോ. വൈകാതെ ഞാന്‍ തിരക്കുകളിലേക്കുവഴുതിവീണു.., അവയ്‌ക്കിടയിലെങ്ങോ നിന്നെയും മറന്നു, മനഃപൂര്‍വമല്ലെങ്കിലും. നിയമത്തിന്റെ വെള്ളാനകള്‍വിഴുങ്ങി നിനക്ക്‌ നീതിനിഷേധിക്കപ്പെട്ടത്‌ വൈകിയാണറിഞ്ഞതും. കുറ്റവാളികള്‍ക്ക്‌ രക്ഷപ്പെടാനുള്ള വഴികള്‍ എനിക്ക്‌ അടയ്‌ക്കാമായിരുന്നു..., ചെയ്‌തില്ല. തെറ്റായി... എല്ലാം തെറ്റായിപ്പോയി...

ഒടുവില്‍, തിരുത്താനായെങ്കില്‍ എല്ലാം എന്നാശിച്ച്‌ മുന്നില്‍ ഓടിയെത്തിയപ്പോഴേക്കും എല്ലാ വാതിലുകളും എല്ലാവര്‍ക്കുംനേരെ കൊട്ടിയടച്ച്‌.., ആര്‍ക്കും പിടികൊടുക്കാതെ, ആര്‍ക്കും എത്തിപ്പെടാനാവാത്ത അകലത്തേക്ക്‌... നീ....

ഇപ്പോള്‍ നീ അന്നുപറഞ്ഞതൊക്കെയും ദുഃഖപര്യവസായിയായിമാത്രം തീരുന്നൊരു മുഴുനീള ചലച്ചത്രമായി മനസ്സില്‍ പ്രദര്‍ശനത്തിനെത്തുന്നു- ഇടവേളകളില്ലാതെ.. ആവര്‍ത്തിച്ച്‌... അവയ്‌ക്കിടയിലെപ്പോഴോ ഞാന്‍ നീയായി താദാത്മ്യം പ്രാപിക്കുന്നു. സഹിക്കാനാവുന്നില്ലെനിക്ക്‌, ഉള്ളില്‍ കരിങ്കല്ലുകളുടുക്കുമ്പോലുള്ള ഭാരം തോന്നുന്നെന്ന്‌ നീ പറഞ്ഞത്‌ എനിക്കിപ്പോള്‍ അതേപടി അനുഭവിക്കാനാവുന്നുണ്ട്‌. ഇടയ്‌ക്ക്‌ എന്റെ കഴുത്തില്‍ ആരോ കയറിട്ടുമുറുക്കുന്നു. ശ്വാസംകിട്ടാതെ പിടഞ്ഞെണീറ്റ്‌ ഓടാന്‍ ശ്രമിച്ച്‌ ഭ്രാന്തമായ ആവേശത്തോടെ കഴുത്തില്‍ പാടുകളുണ്ടോയെന്ന്‌ തടവിനോക്കുന്നു. ബോധമനസ്സിലെവിടെയോ അറിയാം ഞാന്‍ നീയല്ലെന്നും ഇതൊക്കെയെന്റെ തോന്നലാണെന്നും. പക്ഷേ വയ്യ.. നിന്റെ വേദനയെന്റെ മനസ്സിന്റെ താളുകള്‍ക്കിടയില്‍ നിമിഷംപ്രതി പെറ്റുപെരുകുന്നു. ഒരു വലിയ മുട്ടപൊട്ടിച്ച്‌ അരിച്ചിറങ്ങുന്ന ചിലന്തിക്കുഞ്ഞുങ്ങള്‍ ശരീരത്തിലാകമാനം പരതുന്നപോലെ. ഞാന്‍പോലുമറിയാതെ നീയാവുകയാണ്‌ ഞാന്‍. നീ പറഞ്ഞ ഒറ്റപ്പെടലിന്റെ വേദന, അവഗണനയുടെ ഒളിയമ്പുകള്‍, പിന്നില്‍നിന്നുള്ള പിറുപിറുക്കലുകള്‍- എല്ലാമെനിക്ക്‌ അനുഭവിക്കാനാവുന്നുണ്ട്‌. നിന്റെ ശരീരത്തില്‍ അന്നുണ്ടായിരുന്ന സിഗരറ്റുകൊണ്ട്‌ കുത്തിപ്പൊള്ളിച്ച പാടുകള്‍ ഉറ്റവരുടെ കൂര്‍ത്ത നോട്ടത്തിന്റെ തീക്ഷ്‌ണതകൊണ്ട്‌ രൂപപ്പെട്ടതായിരുന്നോ? അവയെന്റെ ദേഹത്തും പ്രത്യക്ഷമാകുന്നെന്ന്‌ ഭയന്ന്‌ വിഹ്വലതയോടെ ഞാന്‍ എന്നെ നോക്കുമ്പോള്‍ സ്വന്തം ദൃഷ്ടിയാല്‍ എന്റെ ശരീരം പൊള്ളിയടരുന്നുവോ!..

ഒക്കെയൊരു സ്വപ്‌നമായിരുന്നെങ്കില്‍, അതില്‍നിന്നൊന്ന്‌ ഉണരാനായെങ്കില്‍ എന്നാശിക്കുന്നുണ്ട്‌ ഞാന്‍. പക്ഷേ ബോധം വീണ്ടുകിട്ടുന്ന നിമിഷങ്ങളിലും തിരിച്ചറിയാനാകുന്നുണ്ട്‌ ഒന്നും സ്വപ്‌നമല്ലെന്ന്‌. ദിനരാത്രങ്ങളായി ചിന്തകളാല്‍ വേട്ടയാടപ്പെടുന്നതു സഹിക്കാനാവാതെ ഓടിയൊളിക്കപ്പെട്ട ഉറക്കം ഇനിയും എന്നെത്തേടി മടങ്ങിവന്നിട്ടില്ല. മണിക്കൂറുകള്‍ നീളുന്ന സ്‌നാനങ്ങള്‍ ഒന്നും കഴുകിക്കളയുന്നില്ല. ചിന്തകള്‍ക്ക്‌ സ്‌ഫടികത്തിന്റെ തിളക്കമേറ്റി വയ്ക്കുന്നു. ഞാന്‍ ആരെന്ന്‌ സ്വയം മറക്കുന്ന നിമിഷങ്ങളും, നീയാരെന്ന്‌ ഞാന്‍ സ്വയമറിയുന്ന നിമിഷങ്ങളും ഏറിവരുന്നു. ഞാന്‍ നിന്റെ കാല‌ടികള്‍‍ പിന്തുടരുകയല്ല, നിന്റെ പാദങ്ങളാവുകയാണ്‌. നീ നടന്ന വഴികളിലൂടെയാണിപ്പോള്‍ എന്റെ സഞ്ചാരം. കാണാനില്ല നിന്നെ, പക്ഷേ കൂടെയുണ്ട്‌ നീ... എന്റെ കൂടെ... നിഴലായല്ല, ഞാനായിട്ട്‌. എനിക്ക്‌ മുഖത്തോടുമുഖം കാണണമെന്നുണ്ട്‌ നിന്നെ. എന്തുപറഞ്ഞാശ്വസിപ്പിക്കണം നിന്നെയെന്ന്‌ എനിക്ക്‌ വെളിപാടുണ്ടായിരിക്കുന്നു. ഞാനിപ്പോള്‍ നീതന്നെയാണല്ലോ... അതോ നീ ഞാനോ?...നിന്റെ മനസ്സാണ്‌ ഇപ്പോഴെനിക്കും... ഉറപ്പ്‌....

ഒരേയൊരു പടവ്‌.. അതുമാത്രമേ ബാക്കിയുള്ളൂ എനിക്ക്‌ പൂര്‍ണമായും നീയായിമാറാന്‍. ഞാനത്‌ നടന്നുകയറുകയാണ്‌., അതോ പറന്നോ! എന്റെ വരവ്‌ നീ പ്രതീക്ഷിക്കുന്നുണ്ടാവില്ല. എങ്കിലും ഞാന്‍നിനക്കൊരു അധികപ്പറ്റാവുമെന്ന വേവലാതിയില്ല. ഇനിയൊരു യാത്രയോ മടക്കയാത്രയോ ഇല്ലല്ലോ...

ഞാനൊരു ചെറിയ പട്ടമായി പറന്നുപറന്ന്‌ നിന്റെയരികിലെത്തും. അതില്‍ കോര്‍ക്കാന്‍ ബലമുള്ളൊരു ചരട്‌ ഞാന്‍ കണ്ടുവച്ചിട്ടുണ്ട്‌. മഴവില്ലിന്റെ നിറങ്ങളത്രയും ഉള്ളിലാവാഹിച്ച ഒരു തൂവെള്ളപ്പട്ടം. ഒരു മരക്കൊമ്പില്‍ കുരുങ്ങിക്കിടക്കുന്ന പട്ടം. തെല്ലിട അത്‌ കാറ്റിന്റെ വഴിയില്‍ പാറിക്കളിക്കും.... കാറ്റുനിലയ്‌ക്കുംമുമ്പേ നിശ്ചലമാവും. അപ്പോളെനിക്ക്‌ നിന്നെയും നിനക്കെന്നെയും കാണാനാകും. കുറേപ്പേര്‍ അപ്പോള്‍ കാറ്റത്തും പറക്കാന്‍മറന്ന്‌ മരത്തില്‍ കുരുങ്ങിയ പട്ടംകണ്ട്‌ മുഖമുയര്‍ത്തും... പിന്നെ നെറ്റിചുളിച്ച്‌ മുഖംകുനിക്കും... എന്നിട്ടും കുറേപ്പേര്‍ കണ്ടില്ലെന്നുനടിക്കും.., തിടുക്കത്തില്‍ നടന്നകന്നു പോകും.

Friday, May 09, 2008

മിറാഷ്

പെയ്യാതെപോയ കാര്‍മേഘത്തെനോക്കി സൂര്യന്‍ പറഞ്ഞു:
"ഹേ, കാര്‍മേഘമേ.., നീ ഭൂമിയിലേക്ക്‌ മഴനൂലുകളെറിഞ്ഞിരുന്നെങ്കില്‍ ഒരുപക്ഷേ മാരിവില്ലിന്റെ ഏഴുവര്‍ണ്ണങ്ങളും അതില്‍ തൂങ്ങി പിടയുമായിരുന്നു. പെയ്‌തൊഴിയുന്നതിലുമെത്രയോയേറെ ഭംഗിയായി, നീ പെയ്യാതെ ഒഴിഞ്ഞത്‌".

ഇതുകേട്ട്‌, മരണത്തോടു മല്ലിട്ടുകൊണ്ടിരുന്ന മുഴുപ്പട്ടിണിക്കാരായ പുല്ലുകള്‍ അവസാനയിറ്റു വെള്ളംകുടിച്ച്‌ മരിക്കാമെന്ന മോഹംവെടിഞ്ഞ്‌മണ്ണോടു മുഖംചേര്‍ത്തു.

"എന്നിലേക്ക്‌ അലിഞ്ഞുചേരാന്‍പോലും ആവാത്തത്ര നിങ്ങള്‍ഉണങ്ങിവരണ്ടുപോയിരിക്കുന്നു"-
ഭൂമി പുല്‍ത്തുമ്പുകളുടെ കാതില്‍ മന്ത്രിച്ച്‌ ആകാശത്തേക്ക്‌ ഉറ്റുനോക്കി.

തനിക്ക്‌ ഇതൊന്നും കണ്ടുനില്‍ക്കാനാവില്ലെന്ന ഭാവത്തില്‍ സൂര്യന്‍പടിഞ്ഞാറോട്ട്‌ പ്രയാണം തുടര്‍ന്നു...

Friday, May 02, 2008

വിലക്കപ്പെട്ട കനി

വൈന്‍ ഗ്ലാസിലേയ്ക്ക് നീട്ടിയ കൈകളില്‍ പരസ്പരം വിരല്‍തുമ്പുകള്‍ മുട്ടിയപ്പോള്‍, അത്താഴത്തിനിടയിലെ സംഭാഷണം പെട്ടെന്നു മുറിഞ്ഞു. രണ്ടാളും ഒന്നിച്ച് തലയുയര്‍ത്തി നോക്കി. അവരുടെ കണ്ണുകള്‍ പരസ്പരം ഉടക്കി. അവള്‍ പെട്ടെന്ന് തലകുമ്പിട്ട് വൈന്‍ ഗ്ലാസുമെടുത്ത് ജാലത്തിന്റെയരികിലേയ്ക്ക് നടന്നു.

"എനിയ്ക്ക് നിന്നെ ഏറെനാളായി ഇഷ്ടമാണ്, ഇപ്പോള്‍ നിന്നെ കാണുമ്പോള്‍ എനിയ്ക്ക് നിന്നില്‍ ഇച്ഛയേറിവരുന്നൂ..." പിന്നില്‍ നിന്നും സ്വരം അവളെ തേടിയെത്തി.

"അരുത്, ഞാന്‍ നിനക്ക് വിലക്കപ്പെട്ട കനിയാണ്..."

"ഹ..ഹാ...ആപ്പിള്‍...ആപ്പിള്‍, അതിനു ഞാന്‍ ആദവും നീ ഹവ്വയുമല്ലല്ലോ. ഹവ്വയും ഹവ്വയും വിലക്കപ്പെട്ട കനി പകുതിട്ടേയില്ല...“ എന്നു കേട്ട സ്വരം ഉയര്‍ന്ന മുഖത്തേക്ക് അവജ്ഞയോടെ അവള്‍ നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു.

തലയുയര്‍ത്തിപ്പിടിച്ച് "നിന്റെ കണ്ണുകളിലെയും മനസ്സിലെയും കളങ്കത്തിന്റെ തിളക്കം കഴുകി കളയാന്‍ ഇതിനെയാകൂ..." എന്നലറി കൈയിലിരുന്ന വൈന്‍ ഗ്ലാസ് ആ മുഖത്തെയ്ക്ക് വീശിയെറിഞ്ഞു കൊടുത്തിട്ട് അവള്‍ പുറത്തേയ്ക്ക് നടന്നു.

Friday, April 04, 2008

ചിതലെടുക്കാത്ത ഡയറിക്കുറിപ്പുകള്‍, അമ്മയറിയാതിരിയ്ക്കാന്‍‍...

പേടിയാണ്‌ എനിക്കെന്റെ ശബ്ദത്തെ. വില്ലുകുലച്ച്‌ ലക്ഷ്യസ്ഥാനത്ത്‌എത്തിക്കുന്നതുപോലെ അതെന്റെ വികാരങ്ങളെയും വിചാരങ്ങളെയുംപൂര്‍ണനഗ്നരാക്കി എത്തിക്കും, ആ മുന്നില്‍. ഇനിയെന്റെ ശബ്ദംഅവിടേക്കെത്തരുത്‌ ഏതുമാര്‍ഗേനയുമെന്ന്‌ ഞാന്‍ അതിയായിആഗ്രഹിച്ചുപോകുന്നു. ഇനിമുതല്‍ നമുക്കിടയില്‍ ശബ്ദമുയര്‍ത്താതെ അക്ഷരങ്ങളാകുന്ന വാക്കുകള്‍ മാത്രമാകും വിശേഷങ്ങള്‍ കൈമാറുകയെന്ന്‌ ഞാന്‍ഉറപ്പിച്ചിരിക്കുന്നു.

എന്റെ കരഞ്ഞു നീരുവച്ച കണ്ണുകളില്‍ വീണ്ടും ഉരുള്‍പൊട്ടുമ്പോള്‍ഞാനെഴുതും- ''എനിക്കിവിടെ പരമാനന്ദമാണമ്മേ...''യെന്ന്‌. നാട്ടുകാരെയുംകൂട്ടുകാരെയും മുഖംകാണിക്കാന്‍മടിച്ച്‌, നാലു ചുവരുകള്‍ക്കുള്ളില്‍വിഷാദത്തിന്റെ കയങ്ങളില്‍ ഒളിച്ചിരിക്കുമ്പോള്‍ ഞാനെഴുതാം-''ജീവിതസൗഭാഗ്യങ്ങള്‍ക്കിടയിലും ഞാന്‍ തിരക്കുകളില്‍പെട്ടുപോയിരിക്കുന്നമ്മേ..''യെന്ന്‌.

സ്വരം കേള്‍ക്കണമെന്ന്‌ ഇന്നലെ വാശിപിടിച്ചപ്പോള്‍ ഭാഷ അറിയുകയുംപറയുകയും ചെയ്യുന്ന ഒരുവളെ പ്രതിഫലംകൊടുത്ത്‌ വിളിച്ചുവരുത്തി,ഞാനെന്നപോലെ സംസാരിപ്പിക്കാന്‍ തുനിഞ്ഞത്‌, എന്റെ ശബ്ദം അമ്മയുടെമനസ്സിനെ മുറിപ്പെടുത്താതിരിക്കാന്‍വേണ്ടി മാത്രമായിരുന്നു. പത്തുമാസംചുമന്നുപെറ്റ്‌ പൊക്കിള്‍ക്കൊടി അറുത്തുമാറ്റിയിട്ടും ദിനംപ്രതിദൃഢതയേറിവന്നിരുന്ന ബന്ധത്തിന്റെ മുന്നിലേക്കാണ്‌ ഒരു അപരിചിതസ്വരത്തെഞാന്‍ എന്റേതാക്കി വാടകയ്‌ക്കെടുത്തു വിട്ടത്‌.

കളിപിഴച്ചെന്ന്‌തുടക്കത്തിലേ നമ്മള്‍ മൂന്നുപേര്‍ക്കും മനസ്സിലായിട്ടും എന്തിനാണ്‌സംഭാഷണം തുടര്‍ന്നത്‌, എന്നെ ഇനിയും വേദനിപ്പിക്കാതിരിക്കാനോ? ആനിമിഷങ്ങളില്‍ ഞാന്‍ എന്നിലേക്കു ചുരുങ്ങിച്ചുരുങ്ങി ഇല്ലാതായെങ്കില്‍എന്നാശിച്ചു. ഈശ്വരാ എന്നു ഒരിക്കല്‍പ്പോലും വിളിക്കാത്ത എന്റെനാവിനെക്കൊണ്ട്‌ ഒടുവില്‍ ഞാന്‍ അതുപോലും വിളിപ്പിച്ചു.

ആ മുന്നില്‍ വന്നുനിന്നാലും തിരിച്ചറിയാനാവാത്തവിധം എന്റെ രൂപവും ഭാവവുംചിന്തയും മാറിയിരിക്കുന്നുവെന്ന്‌ മനസ്സ്‌ തറപ്പിച്ചുപറയുമ്പോഴും ആഅമ്മമനസ്സെന്നെ തിരിച്ചറിയുമെന്ന സത്യത്തെയും എനിക്ക്‌ പേടിയാണ്‌. ആ മനസ്സ്‌ എത്ര ഓടിവരാന്‍ ആഗ്രഹിച്ചാലും എത്തിപ്പെടാനാവാത്തയത്ര അകലത്തില്‍ഇപ്പോള്‍ ഞാനായത്‌ അത്രയുംനന്ന്‌.

എന്റെ ശബ്ദമോ ഞാനോ ആ മുന്നില്‍എത്താത്തിടത്തോളംകാലം അക്ഷരങ്ങളുടെ ചിറകേറിയെത്തുന്ന വാക്കുകള്‍ അമ്മയെസമാധാനിപ്പിക്കും, സന്തോഷിപ്പിക്കും. അതാണ്‌ വിശ്വാസം..., ആശ്വാസവും. അതോ ഒരു നിമിത്തംപോലെ അമ്മയ്‌ക്ക്‌ തോന്നുമോ ഞാന്‍ ഏതവസ്ഥയിലാണെന്ന്‌?!... ആ കണ്ണുകള്‍ ചുമന്നുകലങ്ങിനിന്ന്‌ തൃസന്ധ്യയിലെ മഴയാവുന്നത്‌സങ്കല്‌പിക്കുമ്പോള്‍ തളര്‍ച്ചയുടെ ഒരു പടിയില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ഇടറിവീഴുന്ന എനിക്ക്‌ വേറെന്തുചെയ്യാനാവും...

തുമ്പിയെ പിടിക്കാനോടിയപ്പോള്‍ കാല്‍തട്ടിവീണ്‌ മുട്ടുകള്‍ ഉരഞ്ഞുപൊട്ടിയവേദനയില്‍ ആ മടിയില്‍ കിടന്നുകരഞ്ഞ മൂന്നുവയസുകാരിയുടെ നിസഹായതാണ്‌ഇപ്പോഴുമെന്റേത്‌. എല്ലാമറിഞ്ഞ്‌ മാപ്പുതരണം.. ഇനിയും എത്ര ജന്മംവേണം അമ്മയെപ്പോലെ ഒരുവളാകാന്‍ എനിക്ക്‌... ഒരുപക്ഷേ എനിക്കൊരിക്കലും...

Sunday, March 02, 2008

സ്വപ്നശലഭത്തിനു അച്ചടിമഷി പുരണ്ടപ്പോള്‍...


മാര്‍ച്ച് ലക്കം കലാകൌമുദി കഥ മാഗസിനില്‍ അച്ചടിച്ച് വന്ന, സ്വപ്നശലഭം എന്ന പേരില്‍ ബ്ലോഗില്‍ ഇട്ടിരുന്ന ചെറുകഥ, നിങ്ങളേവരുമായി പങ്കുവയ്ക്കുന്നു.

Sunday, November 25, 2007

അസ്തമയം

കടല്‍തീരത്ത് തിരകളുമെണ്ണിയിരിക്കുമ്പോള്‍, അസ്തമയമെന്നാല്‍ ഫ്ലാറ്റിലെ കാറ്റു പോലും കടക്കാതെയടച്ചിട്ടിരുന്ന ജനാലയുടെ ഗ്ലാസില്‍വൈകുന്നേരങ്ങളില്‍ പടരുന്ന ഓറഞ്ച് നിറമാണെന്നു ധരിച്ചിരുന്ന ബാല്യമായിരുന്നു ഓര്‍മ്മകളില്‍.

കലപില ശബ്ദത്താല്‍ മുഖരിതമായ കടല്‍പ്പുറം. ഒറ്റയായും കൂട്ടമായുമെല്ലാം നടന്നു നീങ്ങുന്നവര്‍. ബലൂണും, ഐസ്ക്രീമും, കടലയും വില്‍ക്കുന്നവര്‍ക്ക് ചുറ്റിലും വട്ടമിട്ടു നില്‍ക്കുന്നയാളുകള്‍. കനകാംബരപ്പൂക്കള്‍ ‍വില്‍ക്കാന്‍ നടക്കുന്ന തമിഴ് പെണ്‍കുട്ടി അടുത്തു വന്നൊന്നറച്ചുനിന്നു. കാലം കുറെയായി കനകാംബരപ്പൂക്കള്‍ കണ്ടിട്ട്, നല്ല ഭംഗിയായി അടുക്കി കെട്ടിരിക്കുന്ന പൂക്കള്‍, എന്നിട്ടും വേണ്ടെന്നു മെല്ലെ തലയാട്ടി. ഒരിക്കല്‍ക്കൂടി പ്രതീക്ഷയോടെ നോക്കിയിട്ടവള്‍ നടന്നകന്നു.

അസ്തമയം തുടങ്ങാറായി, സുഖപ്രദമായൊരിളം ചൂടുള്ള കാറ്റ് കടലിന്റെ ഗന്ധവും പേറി വന്ന് ആശ്ലേഷിച്ച് കടന്നു പോയി. മനസില്‍ നേര്‍ത്ത സംഭ്രമം...ഹൃദയമിടിപ്പ് ക്ഷണനേരത്തേക്ക് നിലച്ച് പുന:സ്ഥാപിച്ചതു പോലെ. ആകാശത്ത് നിറപ്പകര്‍ച്ചയുടെ കാഠിന്യമേറിവരുന്നു. കോപാഗ്നിയായി ജ്വലിക്കുന്ന സൂര്യന്‍, വെണ്മേഘങ്ങളുടെ ചിറകുകളില്‍ സ്വരലയം പോലെ പടര്‍ത്തുന്ന ജ്വാലകള്‍. പിന്നെ ഭാവമയമായി മെല്ലെയെരിഞ്ഞടങ്ങി കടലിന്റെ മടിത്തട്ടിലേക്ക്.

അസ്തമയവും കണ്ട് ആളുകള്‍ മടങ്ങാന്‍ തുടങ്ങുന്ന മാത്രയില്‍ എവിടെനിന്നെന്നറിയാത്തെ ഒരശരീരി മുഴങ്ങി. "വിടരുതവനെ, പകലിനെ കൊന്നിട്ടവന്‍ കടലിലൊളിയ്ക്കുന്നു, ആകാശത്ത് ചോരചീന്തിച്ചിട്ട് എല്ലവരും നോക്കിനില്‍ക്കേയവന്‍ ചോരക്കറ കടലില്‍ കഴുകി ഒളിവില്‍ പോയതു കണ്ടില്ലേ...?"

സാമാന്യബോധം പോലുമില്ലാത്ത മനുഷ്യരെന്നു മനസിലോര്‍ക്കുമ്പോള്‍, ചിലര്‍ പരസ്പരം തുറിച്ച് നോക്കിയെന്തൊക്കെയോ പിറുപിറുക്കുന്നു, മറ്റുചിലര്‍ കേട്ടപാതി കേള്‍ക്കാത്ത പാതി കടലിലേക്കെടുത്തു ചാടുന്നു, ആര്‍ത്തലയ്ക്കുന്ന തിരയിലേക്ക്. "എനിയ്ക്ക് നീന്തലറിയില്ല നിന്റെ കൈപിടിച്ച് ഞാനും ഇറങ്ങട്ടെ തിരയിലേക്ക്?", ആരുടെയോ ഒച്ച. നീന്തലറിയാവുന്നവന്റെ കൈപിടിച്ചാല്‍ മതിയെന്ന വ്യര്‍ത്ഥമായ ചിന്തയാവും.

സൈറനിട്ടു വരുന്ന പോലീസും രക്ഷാസന്നാഹങ്ങളും. ഇരുട്ട് പടര്‍ന്നതിനാല്‍ ‍പുലരും വരെ ഒന്നും ചെയ്യുവാനില്ലെന്നു പറഞ്ഞു സുര്യനുദിക്കുന്നതും കാത്തവരിരുന്നു. കടലിലിറങ്ങിയ നിഴലുകളെയാദ്യം ഇരുള്‍ വിഴുങ്ങി, പിന്നെ തിര വിഴുങ്ങി...ശേഷം ഓരോരുത്തരായി കടലമ്മയുടെ ഗര്‍ഭപാത്രത്തില്‍ അഭയംപ്രാപിച്ചു. ഇനി മൂന്നാം പക്കം കടലമ്മയ്ക്ക് പേറ്റുനോവു തുടങ്ങും. എത്രയാറ്റുനോറ്റിരുന്നാലും പിറക്കുന്നതെല്ലാം ഒരു പക്ഷേ ചാപിള്ളയായിരിക്കും.

Thursday, November 08, 2007

യാത്ര

യാത്ര തുടങ്ങുമ്പോള്‍ മുന്നില്‍ നീണ്ടു കിടക്കുന്ന റോഡ് മനസ്സിലൊരു ചോദ്യചിഹ്നം സൃഷ്ടിച്ചു. മനസ്സു തന്നെയതിനൊരു ഉത്തരവും കണ്ടെത്തി. ഭൂമിയുരുണ്ടതു കൊണ്ടാവാം ഓരോ യാത്രയും തുടങ്ങിയിടത്തു തന്നെ എപ്പോഴും ചെന്ന് അവസാനിക്കുന്നത്. പരന്നതായിരുന്നെങ്കില്‍ ഇതുവരെ പിന്നിട്ട ദൂരമെങ്കിലും മനസ്സില്‍ അളന്നു കുറിയ്ക്കാമായിരുന്നു, വെറുതെ ഒരു കണക്കെടുപ്പ്.

ഹൈവേയുടെ സൈഡില്‍ 75 m/hr എന്നു എഴുതിയിരിക്കുന്നത് കണ്ടപ്പോഴാണു സ്പീഡോമീറ്റര്‍ 80 കഴിഞ്ഞു എന്നു ബോധ്യം വന്നത്, ഉടനെ കാര്‍ ക്രൂസിലിട്ട് കാലുരണ്ടും മടക്കി സീറ്റില്‍ കയറ്റി വയ്ച്ചു. എം.പി.ത്രീ പ്ല്യയറില്‍ നിന്നും ഒഴുകി വരുന്ന സംഗീതം മുഷിച്ചില്‍ മാത്രമാണു സമ്മാനിച്ചത്. ഒരു പക്ഷേ ഇത് നേതന്‍ സമ്മാനിച്ച സി.ഡിയായതു കൊണ്ടാവാം, ഇന്നലെ വരെ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളായിരുന്നിവ. ഇനി ഇതൊന്നും കേള്‍ക്കണ്ട, അയാളുടെ മുഖമോ പേരോ ഓര്‍ക്കണ്ട. ഓര്‍മ്മകള്‍ക്ക് അള്‍സൈമെഴ്സ് പിടിപ്പെട്ടിരുന്നെങ്കില്‍ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി.

എപ്പോഴാണ് വലത്തെ കാല്‍ ആക്സിലറേറ്ററിലേക്ക് നീണ്ടതെന്ന് ഓര്‍ക്കുന്നില്ല, ഹൈവേയിലേ 75 m/hr എന്ന ബോര്‍ഡുകള്‍ പലവട്ടം കടന്നു പോയിട്ടും ആക്സിലറേറ്ററില്‍ നിന്നും കാലെടുത്തിരുന്നില്ല, ഓവര്‍‌ടേക്ക് ചെയ്യുമ്പോള്‍ പല വാഹനങ്ങളും ഹോണ്‍ അടിച്ചത് ശ്രദ്ധിച്ചതേയില്ല. എവിടെയാണെന്നോ, എന്താണെന്നോ ഒരു ബോധവും ഇല്ലാത്ത മനസില്‍ നുരഞ്ഞു പൊന്തുന്ന ഓര്‍മ്മകളെ കൊല്ലാനുള്ള പാഴ്ശ്രമമായിരുന്നിരിക്കാം...സ്പീഡോമീറ്ററിലെ സൂചിയിനിയെങ്ങോട്ടു പോകണമെന്നറിയാതെ വിറച്ചിരിക്കാം....

അപ്പോഴും മനസില്‍ നേതന്റെ ചിത്രം തികട്ടിവന്നു. ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖത്ത് കണ്ണുകളുറയ്പ്പിക്കാതെ, തെളിവുകള്‍ നിരത്തിയിട്ടും സത്യം നിഷേധിക്കുന്ന നേതന്റെ മുഖമായിരുന്നു വീണ്ടും തെളിയുന്നത്. തിരിച്ച് അര്‍‌ത്ഥമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ശ്രമിച്ചുകൊണ്ട് അവന്‍ പുലമ്പുന്ന സ്വരം, ഒടുവില്‍ എപ്പോഴൊ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്ന അലര്‍ച്ചയും. അതെ, ആ അലര്‍ച്ച മുന്‍പും കേട്ടിട്ടുണ്ട്, എട്ട് വയസുള്ളപ്പോള്‍ ബോര്‍ഡില്‍ എഴുതിയിട്ട കണക്കിലെ തെറ്റു ചൂണ്ടി കാണിച്ചതിനു രാജലക്ഷ്മി ടീച്ചര്‍ "നീയൊരിക്കലും ഗുണം പിടിയ്ക്കില്ല" എന്നു ശപിച്ച നിമിഷം. അന്നു മുതല്‍ ഓര്‍ത്തതാണ്, ഇനി എനിയ്ക്ക് ഗുണം പിടിയ്ക്കണ്ടാ എന്ന്.

പെട്ടെന്ന് കാതടയ്പ്പിക്കുന്ന ഒരു ശബ്ദം, ബലൂണ്‍ പോലെ വീര്‍ത്തു വരുന്ന എയര്‍ബാഗുകള്‍, ശരീരഭാഗങ്ങള്‍ ചതഞ്ഞൊടിഞ്ഞു നുറുങ്ങുന്ന വേദന, ഒന്നും കാണാന്‍ ആകുന്നില്ല, ശരീരത്തില്‍ വേദനയേക്കള്‍ എന്തോ ഭാരം അടിയ്ക്കടി കൂട്ടിവയ്ക്കും പോലെ, കൈകാലുകള്‍ കുടഞ്ഞ് എറിയാന്‍ തോന്നുന്നു...പക്ഷേ അനക്കാന്‍ പറ്റുന്നില്ല...കഴുത്തിനു മുകളില്‍ ഒന്നും ഇല്ലാത്തത് പോലെ...ഒടുവില്‍ എല്ലാം ഒരു പഞ്ഞിക്കെട്ടുപോലെ അകലേയ്ക്ക് പറന്ന് പറന്ന്...

Wednesday, October 17, 2007

സ്വപ്നശലഭം


രാത്രിയില്‍ എന്തോ മുഖത്ത് പറന്നുവന്നു പറ്റുന്നത് പോലെ തോന്നിയിട്ടാണ് ഈര്‍ഷ്യയോടെ കണ്ണും തിരുമ്മിയുറക്കമുണര്‍ന്നത്. ക്ലോക്കിലെ ഫ്ലൂറസന്റ് അക്കങ്ങള്‍ സമയം രണ്ടു കഴിഞ്ഞെന്നു കാണിക്കുന്നു. മുഖത്ത് അപ്പോഴും പൂച്ചിയൊ മറ്റൊ പറന്നു പറ്റുന്നുണ്ട്. മെല്ലെ കൈയെത്തി സ്വിച്ചുക്കള്‍ക്കു വേണ്ടി പരതിയപ്പോള്‍ സൈഡ് ടെബിളില്‍ നിന്നും എന്തോക്കെയോ താഴെ വീണു.

സ്വിച്ച് കണ്ടു പിടിച്ച് ലൈറ്റിട്ടപ്പോള്‍ അതിശയിച്ചുപോയി. നല്ല ഭംഗിയുള്ള, നീലയില്‍ കറുത്ത വരയുള്ള ഒരു ചിത്രശലഭം പാറിക്കളിക്കുന്നു.ആ ശലഭം കുറെ നേരം ചുറ്റിലും വട്ടമിട്ട് പറന്ന് ജനാലയിലൂടെ പുറത്തേക്ക് പറന്നു പോയി. ഉറക്കം വീണ്ടും വന്നു തുടങ്ങിയിരുന്നു. ലൈറ്റ് ഓഫാക്കാന്‍ കൈനീട്ടുമ്പോള്‍ വീണ്ടും ശലഭം അകത്തേക്ക് പാറി വന്നു, ചുറ്റിലും വട്ടമിട്ടു വീണ്ടും പുറത്തേക്ക് പറന്നു. അത് പലയാവര്‍ത്തി തുടരുകയും ചെയ്തു.

പുറത്തെ അരണ്ട വെളിച്ചത്തില്‍ ജനാലയ്ക്കപ്പുറത്തെ കാഴ്ച്ച പരിമിതമായിരുന്നെങ്കിലും പുറത്ത് എന്തോ സംഭവിക്കുന്നു എന്നു മനസു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. മെല്ലെ കതക് തുറന്ന് പുറത്തേക്ക് നടക്കാന്‍ ഒരുങ്ങുമ്പോള്‍ ചിത്രശലഭമൊരു വഴികാട്ടിയെപ്പോലെ മുന്നെ പറന്നു.

പുറത്തിറങ്ങിയതും കാറ്റതിശക്തമായി വീശാന്‍ തുടങ്ങി, നിലാവു കൂടിയത് പോലെ. റോഡിന്റെ രണ്ടരികിലുമായി നിന്ന മരങ്ങളില്‍ നിന്നും അടര്‍ന്നു വീണുകിടന്നയിലകള്‍ കാറ്റത്ത് അപ്പുപ്പന്താടി പോലെ പറന്നുയരുന്നു. പെട്ടെന്നവയ്ക്കെല്ലാം ചിറകുമുളച്ച് അനേകായിരം ചിത്രശലഭമായി പറന്നുയരാന്‍ തുടങ്ങി. ഒരേ നിറത്തില്‍, നീലയില്‍ കറുത്ത വരയുള്ളവ. ആകാശത്തവയെല്ലം ചേര്‍ന്ന് എന്തോ സന്ദേശം കോറിയിടുന്നത് പോലെ തോന്നി. എത്ര നോക്കിയിട്ടും പരിമിതമായ കാഴ്ചയില്‍ അതെന്തെന്നു മനസിലായില്ല.

പിന്നീടവയെല്ലാം കൂടി ഒന്നിച്ച് തലയ്ക്കുമുകളില്‍ വട്ടമിട്ടു പറക്കാന്‍ തുടങ്ങി. അവയുടെ നിഴലുകള്‍ ഘനീഭവിച്ച് ചുറ്റിലും കൂരിരുള്‍ പാകാന്‍ തുടങ്ങി. ഉള്ളില്‍ വല്ലതൊരു ഭയമുടലെടുക്കാന്‍ തുടങ്ങിയിരുന്നു ഇതിനോടകം. ക്ഷണനേരം കൊണ്ട് എല്ലാം നിശ്ചലമായത് പോലെ, കാറ്റുനിന്നു, നിഴലുകളകന്നു, വീണ്ടും നിലാവെട്ടം ചുറ്റിലും പരന്നു. തിരിച്ച് അകത്തേക്ക് പോകാന്‍ മനസ് ധൃതികൂട്ടി. അകത്തേക്ക് അതിവേഗം കാലുകള്‍ വലിച്ചിഴച്ച് നടക്കുമ്പോള്‍ ഒരു കൂട്ടം ശലഭങ്ങള്‍ വാതിലിനരിക്കില്‍ കൂട്ടമായി പറന്നു ചെന്നു വഴിമുടക്കുന്നെന്ന ഭാവത്തില്‍ വട്ടമിട്ടു പറക്കുന്നു.

എന്താണ് സംഭവിക്കുന്നതെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല മനസില്‍, എവിടെന്നോ കിട്ടിയ പ്രേരണയില്‍ രണ്ടു കൈയും ആഞ്ഞുവീശി മുന്നിലേക്ക് നടക്കാന്‍ തുടങ്ങി, ശലഭങ്ങള്‍ പറന്നകലാനും. അകത്ത് കടന്ന് വാതിലും ജനാലയും അടച്ചെന്നുറപ്പു വരുതി.

ക്ലോക്കില്‍ മണി മൂന്നടിച്ചു, പുതപ്പിനകത്തേയ്ക്ക് ഊളിയിട്ട് കണ്ണും മിഴിച്ച് എത്രനേരം കിടന്നു എന്നോര്‍മ്മയില്ല, എപ്പോഴൊ ഉറങ്ങിക്കാണണം. രാവിലെ ആറരയോടടുപ്പിച്ച് ഉണര്‍ന്നപ്പോള്‍ എന്തോ ഒരു സ്വപ്നം കണ്ട പ്രതീതിയായിരുന്നു, ഓടിച്ചെന്നു കതക് തുറന്നു നോക്കി, കതകിന്റെ പുറമ്പടിയോടു ചേര്‍ന്നു നീലയില്‍ കറുത്ത വരകളുള്ള ഒരു ചിറകു കിടക്കുന്നു. മനസ് അറിയാതെയാ സ്വപ്നശലഭത്തെ തേടുവാന്‍ തുടങ്ങുകയായിരുന്നു.

Wednesday, October 03, 2007

അന്വേഷണം


ശരത്കാലത്തെ കൊഴിഞ്ഞ ഇലച്ചാര്‍ത്തുകള്‍ക്കിടയില്‍ മറ്റൊരിലയായ് നീ പെട്ടു പോയിരിക്കാം എന്നോര്‍ത്താണു ഞാന്‍ ഇത്രയും ദിവസം നിന്നെ തിരഞ്ഞു നടന്നത്. തിരച്ചിലിനൊടുവില്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ എന്തേയിത്ര ക്രൂരമായി?

ഋതുകള്‍ എന്നും മാറി മറയുമ്പൊഴും നിന്റെ മനസില്‍ സൌഹൃദത്തിനു എന്നും വസന്തമായിരുന്നു. ആ വസന്തം നിലനിര്‍ത്തുവാന്‍ നീയെന്തും ചെയ്യാന്‍ മടിച്ചതുമില്ല, അതറിഞ്ഞു നിന്നെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി മുതലെടുത്തതും മറ്റാരുമല്ലല്ലൊ.

എപ്പോഴും സ്വന്തം വിശ്വാസത്തെക്കാള്‍ ഏറെ വിലനല്‍കിയത് സുഹൃത്തുക്കളുടെ വാക്കുകള്‍ക്കായിരുന്നു, അവ ആഴവും പരപ്പുമില്ലാത്തതായിരുന്നു എന്ന് നീ വൈകിയാണ് അറിഞ്ഞത്. അതിനു ശേഷവും നീ നിന്റെ നേര്‍വരയില്‍ നിന്നും ഒരു നെല്ലിട പോലും വ്യതിചലിച്ചില്ല എന്നുള്ള സത്യമാണ്‌ എന്നെ ഏറെ വേദനിപ്പിച്ചത്.

സൌഹൃദത്തിന്റെ വിരലുകള്‍ മുറുകെ കോര്‍ത്ത് പിടിച്ചിട്ടും ആകസ്മികമായുണ്ടായ ചുഴലിക്കാറ്റ് നമ്മെ രണ്ടു ധ്രുവങ്ങളിലാക്കിയതെങ്ങിനെ? നമ്മുടെ സൌഹൃദം പോലും ചോദ്യം ചെയ്യപ്പെട്ട അവസരങ്ങള്‍ എന്നോ ഉത്തരം? തിരിച്ചറിവുകളുടെ വെട്ടത്തില്‍ നിര്‍വികാരത ബോധമനസില്‍ നിന്നുമുപബോധമനസിലേക്ക് ചേക്കേറിയപ്പോള്‍ മടുപ്പ് ആഴ്ന്നിറങ്ങിയ മനസുമായി നീ അകലാന്‍ തുടങ്ങി.

ഇവിടെ ഹേമന്തമാണ്, മരങ്ങള്‍ ഇലകള്‍ പൊഴിച്ച് നഗ്നരായി കണ്ണുനീര്‍ വാര്‍ക്കുന്നു. ശിശിരം കഴിയും വരെ അവയീ നില്‍പ്പ് തുടരും, മഞ്ഞു പൊഴിയുമ്പോഴും നിര്‍വികാരമായി നിലകൊള്ളും, തണുത്ത് മരവിച്ച മനസ്സുപോലെ. അപ്പോഴും ജീവന്റെ നേര്‍ത്ത സ്പന്ദനം ഉള്ളില്‍ ഉറങ്ങുന്നുണ്ടാവും. ഈ അതിശൈത്യം അതിജീവിക്കണം അടുത്ത വസന്തത്തില്‍ തളിരിടാന്‍, അങ്ങിനെ വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ഒരു പക്ഷേ ഇത് മനസില്‍ കനലുകോരിയിടുന്ന ചോദ്യങ്ങള്‍ കൊണ്ടു നിറയ്ക്കുന്ന അനര്‍ത്ഥമായ കാത്തിരിപ്പാവാം. അങ്ങിനെയെങ്കില്‍ ഇനി ഇവിടെ ഋതുക്കളില്ല ഋതുമാത്രം, നീ വരും വരെ.

Sunday, September 23, 2007

നീലക്കുറിഞ്ഞികള്‍

മുടിയും മനസും മത്സരിച്ച് നരയ്ക്കുന്നത്, മനസ് അതില്‍ വിജയിച്ച് ഓര്‍മ്മകള്‍ക്ക് അല്‍‌സൈമേഴ്‌സ് സമ്മാനിക്കുന്നത്, ചിന്തകള്‍ പതിവു പോലെ കാടുകയറാന്‍ തുടങ്ങുകയാണെന്ന് അവന് മനസ്സിലായി. പുറത്തെ വെളിച്ചത്തിന് ഓറഞ്ച് നിറം വീണു തുടങ്ങിയിരിക്കുന്നു. അല്ലെങ്കിലും ഇവിടെ പന്ത്രണ്ട് വര്‍ഷത്തോളമായി പകലുകളും, സന്ധ്യകളും, രാത്രികളുമില്ലല്ലോ...അവന്‍ ഓര്‍ത്തു.

അടച്ചിട്ടിരുന്ന, ഭൂരിഭാഗവും ഇരുള്‍ നിറഞ്ഞ മുറിയ്ക്ക് ഉള്ളിലെ നേര്‍ത്ത മഞ്ഞ വെട്ടത്തില്‍ അവന്‍ അവിടമാകെ വെറുതെ കണ്ണുകള്‍ ഓടിച്ചു. മേശയുടെ ഒരരുകില്‍ ഇരിയ്ക്കുന്ന പുസ്‌തകത്തില്‍ അവന്റെ കണ്ണുകള്‍ ഉടക്കിനിന്നു. ഇടയ്ക്ക് ആരോ കാണാന്‍ വന്നപ്പോള്‍ തന്നതാവും. മെല്ലെ കൈയെത്തി അത് എടുത്തു വായിച്ചു. സുഭാഷ് ചന്ദ്രന്റെ ‘ഘടികാരങ്ങള്‍ നിലയ്‌കുന്ന സമയം‘, വായിക്കുവാനുള്ള മനസില്ല എന്നാലും വെറുതെ അവന്‍ അത് മറിച്ച് നോക്കി. "നമ്മുക്കിടയില്‍ തിരയടിക്കുന്നത് സ്‌നേഹത്തിന്റെ സമുദ്രമാണെന്നു നീ പറഞ്ഞപ്പോള്‍ ഞാന്‍ ഭയന്നു, തീരങ്ങള്‍ തമ്മിലുള്ള അകലമോര്‍ത്ത്". ഹൃദയമിടിപ്പ് വല്ലാതെ കൂടുന്നത് പോലെ, വായിച്ച് നിര്‍ത്തി പുസ്തകം മേശമേല്‍ വയ്ച്ച് മുഖം ഉയര്‍ത്തി വിദൂരങ്ങളില്‍ കണ്ണും നട്ട് ഇരുന്നപ്പോള്‍ അവളുടെ മുഖമായിരുന്നു അവന്റെയുള്ളില്‍.

പെട്ടെന്ന് ഒച്ചയോടെ പാതി തുറന്ന വാതില്‍പ്പാളിയിലൂടെ മുറിക്കകത്തെ ഇരുട്ടിനെ അലിയിച്ചുകൊണ്ട് വല്ലാത്തൊരധികാരത്തോടെ നീണ്ടു വന്ന വെളിച്ചത്തെ അവന്‍ ഒരല്‍പ്പം ഈര്‍ഷ്യയോടെ നോക്കി. നോട്ടം എത്തിനിന്നത് അവളിലായിരുന്നു. ഒരു നിമിഷം അവര്‍ പരസ്‌പരം കണ്ണുകളിലേക്ക് നോക്കി. സമയം നിശ്‌ചലമാകുന്നത് പോലെ തോന്നി അവന്. വിധി വിണ്ടും മിഴാവുകൊട്ടുകയാണോ?

അവള്‍ക്കരികിലേക്ക് എത്താ‍ന്‍ അവന്‍ മെല്ലെ എഴുന്നെറ്റു. പക്ഷേ നടന്നപ്പോള്‍ കാലുകള്‍ ഇടറി അവന്‍ വീണു പോയി. പെട്ടെന്നവള്‍ ഓടി വന്ന് അവനെ താങ്ങി പിടിച്ചു.കരയാന്‍ മറന്ന അവന്റെ കണ്ണുകളില്‍ അപ്പോള്‍ മാത്രം മിഴി നീര്‍ ‍പൊടിയുകയായിരുന്നു. തീര്‍ഥാടനത്തിലായിരുന്ന അവന്റെ നിറം മങ്ങിയ ഓര്‍മ്മകളില്‍ നേര്‍ത്ത പ്രകാശം അരിച്ചിറങ്ങാന്‍ തുടങ്ങി.

അകലെ താഴ്‌വരയില്‍ വീണ്ടും നീലക്കുറിഞ്ഞികള്‍ പൂവിടുവാന്‍ തുടങ്ങുകയായിരുന്നു...

Sunday, March 18, 2007

മനസ് ഒരു സമസ്യ.

കത്ത് മടക്കി വച്ച് ജാലകത്തിലൂടെ പുറത്തേയ്ക്ക് നോക്കുമ്പോള്‍ കാലംതെറ്റി വന്ന മഴ തിമിര്‍ത്ത് പെയ്യുകയായിരുന്നു. മഴയ്ക്ക് വേണ്ടി എന്നും പ്രതീക്ഷയോടെ നോക്കിയിരിക്കാറുള്ള ഞാന്‍ മഴ തുടങ്ങിയത് അറിഞ്ഞതേയില്ല. അവളുടെ കത്ത് പലയാവര്‍ത്തി വായിക്കുകയായിരുന്നു. തൂളിയടിച്ച് ജനാലയിലൂടെ അകത്തേക്ക് കയറിയ ഓരോ മഴത്തുള്ളിയും കുളിരുള്ള ചുംബനങ്ങള്‍ തന്ന് ശരീരത്തിലേക്ക് അലിഞ്ഞ് ചേരാന്‍ ശ്രമിച്ച് എന്നെ തഴുകി താഴെയ്ക്ക് ഒഴുകി വീണുകൊണ്ടിരുന്നു.

മനസ് നിറയെ അവളായിരുന്നു, അവളെഴുതിയ വരികളായിരുന്നു. നട്ടുച്ചയായതെ ഉള്ളുവെങ്കിലും ആകാശത്ത് തിങ്ങി നിറഞ്ഞിരുന്ന കാറ്മേഘക്കൂട്ടങ്ങള്‍ അവിടെയാകെ ഇരുള്‍ വീഴിച്ചിരുന്നു . പ്രകൃതി എന്തെ ഇന്നിങ്ങനെ, പിണങ്ങിയതാണോ? ഇരുള്‍ വീഴുന്ന വഴിയരികില്‍ മരച്ചില്ലകള്‍ തീര്‍ത്ത നിഴലുകള്‍ക്ക് അവളുടെ നിഴലിന്‍റെ സാമ്യം ഉണ്ടോ എന്ന് എന്റെ മനസ്സ് തിരഞ്ഞുവോ? മനസിനെ വേണ്ടാ വേണ്ടാ എന്ന് പലയാവറ്ത്തി ഉരുവിട്ട് വിശ്വസിപ്പിക്കാന്‍ ശ്രമിച്ച്, ഒടുവില്‍ അതോരു പാഴ്ശ്രമമാ‍ണെന്ന് അറിഞ്ഞുകൊണ്ടുതന്നെ അവള്‍ക്ക് മറുപടി എഴുതണമെന്ന് മനസ്സില്‍ ഉറച്ച് തോറ്റ് പിന്മാറി.

ഇതിനോടകം അവളുടെ ഓരോ വരികളും മനസ്സില്‍ പതിഞ്ഞിരുന്നു . എഴുതി തുടങ്ങുമ്പോള്‍ സംബോധന ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു. അവളില്‍ നിന്നും വരുന്ന കത്തുകള്‍ക്ക് ഒരിക്കലും അതില്ലായിരുന്നു, ഉള്ളടക്കത്തില്‍ എങ്ങും എന്റെ പേരും. ആരാണയക്കുന്നതെന്ന് കുറെക്കാലം അറിഞ്ഞതുമില്ല. ഒടുവില്‍ ഒരിക്കല്‍ ഫോണില്‍ സംസാരിക്കുമ്പോള്‍ അവള്‍ ഉരുവിട്ട ചില വരികള് കേട്ട് ഞെട്ടിത്തരിച്ച് എത്ര നേരമെന്നറിയാതെ നിന്നതും, ഞെട്ടലില്‍ നിന്നെന്നെ ഉണര്‍ത്തിയ അങ്ങേത്തലയ്‌ക്കല്‍ നിന്നുള്ള വിതുമ്പലും, എന്ത് ചെയ്യണമെന്നറിയാതെ കുറെ നേരം ശിലയായ് നിന്നതും, ഒടുവില്‍ എപ്പോഴൊ അവള് തന്നെ ഫോണ്‍ കട്ടാക്കി പോയതുമെല്ലാം.....

വളഞ്ഞ് തിരിഞ്ഞ കുറെ ചോദ്യങ്ങള്‍ ചോദിച്ച് എന്റെ മനസ്സിനെ അളക്കാന്‍ നീ ശ്രമിക്കുകയായിരുന്നോ? ഇതൊക്കെ അറിയാന്‍ ഞാന്‍ ഒത്തിരി വൈകിയൊ? എന്തേ, നീ ഒരിക്കലും ചോദിച്ചില്ലാ, എനിക്ക് നിന്നെ ഇഷ്‌ടമാണോ എന്ന്? ഉത്തരം നല്‍കാന്‍ ഞാന്‍ ഇപ്പോഴും തയ്യാറായതിനാലല്ല. പക്ഷേ അപ്പോള്‍ എനിക്ക് നിന്നോടും ചോദിക്കാമല്ലോ നിനക്ക് എന്നെ ഇഷ്‌ടമാണൊ എന്ന്?എന്തെ നീ എന്നെ ഇഷ്‌ടപെടുന്നതെന്നും അങ്ങിനെ ഇനിയും ഉത്തരം കിട്ടാത്ത മറ്റുപലതും.

ഒരിക്കല്‍ നീ വേറെ ഏതോ രീതിയില്‍ പറഞ്ഞുവോ നിന്റെ മനസ് എനിക്ക് എന്നേ തന്നുവെന്ന്, അതോ ഞാന്‍ തെറ്റിധരിച്ചതോ? ഇനിയും ഒത്തിരി സമസ്യകള്‍ ഉണ്ട് എന്റെ മനസ്‌സില്‍ , ഒരു പക്ഷേ നിനക്കും. കടംകഥ പറഞ്ഞ് കളിക്കുന്നത് നമ്മുക്ക് നിര്‍ത്തിക്കൂടെ? ഇതു തന്നെയാണൊ നീയും ആഗ്രഹിക്കുന്നത്. എന്റെ മനസ്സിലും അറിയാതൊരിഷ്‌ടം നിന്നോട് തോന്നുന്നുണ്ടോ? അറിയില്ലെനിക്ക്, നിനക്കായുള്ള, നീ തന്ന ഒരു പിടി ചോദ്യങ്ങളും അതിന് ഞാന്‍ കണ്ടെത്തിയ ഉത്തരങ്ങളും കൂടി കുഴഞ്ഞ് മറിഞ്ഞ് എന്റെ മനസ് മാത്രം അറിയാം എനിക്ക്....അതും ഒരു സമസ്യ.