Sunday, October 25, 2009

ഓര്‍മ്മയെഴുതുമ്പോള്‍

എങ്ങനെ
എഴുതാനാണോര്‍മ്മക്കുറിപ്പുകള്‍?

തൊണ്ടുപോലെയീ ജീവിതം,
കായലിലഴുക്കിത്തല്ലിച്ചതച്ച്,
നാരും ചോറും വേര്‍ത്തിരിച്ച്,
ഉണക്കിയിഴപിരിച്ച് ,
കയര്‍പിരിച്ച ഓര്‍മ്മകള്‍!

എഴുതിത്തുടങ്ങുമ്പോഴിങ്ങനെ
ഇഴപിരിഞ്ഞുപിരിഞ്ഞ്...

ഹോ! വയ്യാ...

എഴുതണമൊരുനാളിനി;
എന്നാലറിയില്ല എഴുതുമെന്നാളിനി,
ഈ ഓര്‍മ്മക്കുറിപ്പുകള്‍ക്കൊരു
ചരമക്കുറിപ്പ്!

Thursday, October 22, 2009

ദശേതി

“ശരിക്കും പത്ത് വര്‍ഷമായോ? ഇങ്ങിനെ പോയാല്‍ നാളെ ഉണരുമ്പോഴാകും അറിയുക, നമ്മള്‍ കിളവനും കിളവിയും ആയെന്ന് അല്ലേ? വയസാം കാലത്ത് നീ എന്നെ ഇപ്പോഴത്തെ പോലെ നോക്കുമോടീ?“

“നിങ്ങള്‍ വയസാകുമ്പോള്‍ ഞാനും വയസാകത്തില്ലേ മനുഷ്യാ, അന്ന് നിങ്ങളെ ഞാനൊരു ചെറുപ്പക്കാരിയെ കൊണ്ട് കെട്ടിപ്പിച്ചിട്ട്, അവളെ കൊണ്ട് നമ്മളെ രണ്ടാളെയും നോക്കിപ്പിക്കാം, പോരേ?”

ഭര്‍ത്താവിന്റെ കണ്ണിലെ അവിശ്വസനീയത കണ്ടപ്പോള്‍ “മനുഷ്യാ പത്ത് വര്‍ഷമായിട്ടും നിങ്ങള്‍ക്കെനെ തരിമ്പും മനസിലായിട്ടിലല്ലോ?” എന്ന് കൂട്ടിച്ചേര്‍ക്കണമെന്ന് അവളോര്‍ത്തു. പക്ഷേ നല്ലൊരു ദിവസമല്ലെ അയാള്‍ സന്തോഷവാനായി ഇരിക്കട്ടെയെന്ന് കരുതി അവള്‍ മൌനത്തിന്റെ വിഷം കുടിച്ചു.

Wednesday, October 21, 2009

മടുപ്പ്

എത്രയുറ്റു നോക്കിയിരിക്കുന്നൂ
ശവശൈത്യമുറഞ്ഞുറങ്ങും
കണ്‍കളാല്‍ സൂര്യനെ,

എത്ര പൊള്ളിയടര്‍ന്നിരിക്കുന്നൂ
ഒന്നനങ്ങുവാനാകാത
ഒന്നുരുകുവാനാവാതെ
ഒന്നൊഴുകുവാനാവാതെ നിലാവേറ്റ്,

എത്രവട്ടം ആഹാരിച്ചിരികുന്നൂ
മടുപ്പിന്‍ കുഞ്ഞുങ്ങളെ;
എന്നെ തന്നെയും
തനിയാവര്‍ത്തനങ്ങള്‍.

എന്നിട്ടും കത്തിയെരിയുന്നതല്ലാതെ
ഒരുവട്ടമൊരുക്ഷണം പോലും
കത്തിയമരുന്നതിലല്ലോ!

Sunday, October 11, 2009

ഒരേ കടല്‍

ഞാന്‍,
നീ,
മിഴി,
മഴ,
പുഴ,
കര,
കടല്‍!