Thursday, May 06, 2010

നിയതമായ അതിർത്തികളില്ലാതെ

 “ഞാന്‍ സാഹിത്യം പഠിച്ചിട്ടില്ലാത്ത ആളാണ്” എന്നൊരാള്‍ പറയുമ്പോള്‍, അത് സാഹിത്യലോകമുവായി യാതൊരു ബന്ധവുമില്ലാത്ത ഒരാളുടെ വാക്യമായി തെറ്റിധരിക്കപ്പെടാം. സാഹിത്യം പഠിച്ച ഏവരും എഴുത്തുക്കാരകുന്നില്ല. എല്ലാം എഴുതുകാരും സാഹിത്യം പഠിച്ചവരും ആയിക്കൊള്ളണമെന്നില്ലെന്ന് പല പ്രമുഖസാഹിത്യകാരന്മാരും ഇതിനോടകം എഴുതിലൂടെ തെളിയിച്ചിട്ടുണ്ട്. പ്രവാസിയായിരുന്നു കൊണ്ട് തന്നെ മലയാള സാഹിത്യത്തില്‍ തന്റെ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ശക്തയായ എഴുത്തുകാരി നിര്‍മ്മല, സാഹിത്യം അതിന്റെ കര്‍ത്താവിന് നല്‍കുന്ന രസദീപരംഗമഞ്ചത്തില്‍ നിന്നും  മാറി, എന്നാല്‍ എഴുത്തിനെ ഒഴിച്ചുകൂടാനാവാത്തൊരു കര്‍ത്തവ്യമായി കരുതുന്ന ഒരു വ്യക്തികൂടിയാണ്. നിയതമായ അതിര്‍ത്തികള്‍ക്കുള്ളിലല്ല നിര്‍മ്മലയുടെ കഥാപാത്രങ്ങളും അവരുടെ കഥകളും. അവ അതിര്‍ത്തികളുടെ സ്വത്വങ്ങള്‍ക്കും അപ്പുറമാണ്.
 
നിര്‍മ്മലയുടെ കഥകളിലൂടെ കടന്നു പോകുമ്പോൾ, അവയിൽ വിവിധ തലങ്ങളിലതിഷ്ഠിതമായ നിലവാരവൈഭവം കാണാതെ പോകുകയെന്നത് അസാധ്യമാണ്. അത് സൂചിപ്പിക്കുന്നത് അവരുടെ അയത്‌നലളിതമായ കലാമാധ്യമമാണ് കഥകളെന്നാണ്. അബു ഗ്രായിബ്‌, കൂ..കൂ..കൂ..കൂ..തീവണ്ടി, കൂവാതെ പായുന്ന തീവണ്ടി (ദേശാഭിമാനി ആഴ്‌ച‌പ്പതിപ്പ്, ഒക്ടോബര്‍ 11, 2009) എന്നിങ്ങനെയുള്ള ചരിത്രവിഹിതമുള്ള നിര്‍മ്മലയുടെ പുതിയ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നത് ഒരോ എഴുത്തുകാരുടെയും സൃഷ്ടികള്‍ കാലത്തിന്റെ മുദ്രവഹിക്കേണ്ടവയാണെന്നാണ്. ഇത്രത്തോളം നിരീക്ഷണ പാഠവം സ്വായത്തമാക്കിയ എഴുത്തുകാര്‍ മലയാളത്തില്‍ നന്നേ കുറവാണ്. ഓരോ കഥയുടെ തലക്കെട്ടു പോലും ബോധപൂർവ്വമായ തിരഞ്ഞെടുപ്പാണെന്ന് എഴുതുകാരി തന്നെ പറയുകയും ചെയ്യുന്നു. പുതുക്കം കൊണ്ട് മത്സ്യത്തിന്നു ജലമെന്നത് പോലെയാണ് കാമ്പുള്ള വായനക്കാര്‍ക്ക് നിര്‍മ്മലയുടെ ഓരോ കഥകളും.

ആദ്യത്തെ പത്ത്‌, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, സ്ട്രോബറികള്‍ പൂക്കുമ്പോള്‍ (അനുഭവം) എന്നിവയാണ് നിര്‍മ്മലയുടെ പുസ്തകങ്ങള്‍. നിര്‍മ്മലയുടെ പ്രഥമകഥാ സമാഹാരമായ ആദ്യത്തെ പ‌ത്ത്, പോഞ്ഞീക്കര റാഫി പ്രത്യേക പുരസ്ക്കാരം നേടിയ കഥാസമാഹാരമാണ്. നിര്‍മ്മലയുടെ “നാളെ നാളത്തെ യാത്ര“ എന്ന കഥയ്ക്ക്‌ ഉത്സവിന്റെ കഥാമത്സരത്തില്‍ സമ്മാനം കിട്ടിയിട്ടുണ്ട്‌. “സുജാതയുടെ വീടുകള്‍“ എന്ന കഥ 2002-ലെ തകഴി പുരസ്ക്കാരം നേടി.


(1) എഴുത്തുകാരിയായതിനെ കുറിച്ച്?


വീട്ടിൽ തകഴി, ബഷീർ, ജി. ശങ്കരക്കുറുപ്പ്‌ തുടങ്ങിയവരുടെയൊക്കെ പുസ്തകങ്ങളുണ്ടായിരുന്നു. പിന്നെ ബാലമിത്രം, പൂമ്പാറ്റ തുടങ്ങിയ മാസികകളും വരുത്തിയിരുന്നു. അങ്ങനെ വായന ചെറുപ്പത്തിലേ ശീലമായി.  ഒരു കുടയും കുഞ്ഞു പെങ്ങളും രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ വായിച്ചതോർമ്മയുണ്ട്‌. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ 'കുട്ടികളുടെ ദീപിക'യുടെ എഡിറ്റർ അച്ചൻ സ്ക്കൂളിൽ വന്നു പ്രസംഗിച്ചു.  ദീപികയിലേക്ക്‌ കൃതികളയക്കാനുള്ള അഡ്രസ്‌ പറഞ്ഞു തന്ന്‌ എല്ലാവരേയും അയക്കാൻ പ്രേരിപ്പിച്ചു.  അങ്ങനെയാണ്‌ ആദ്യത്തെ കഥ അയച്ചുകൊടുക്കുന്നതും പ്രസിദ്ധീകരിച്ചു വരുന്നതും. പിന്നെ ബാലരമയുടെ വിടരുന്ന മൊട്ടുകളിലും, മാതൃഭൂമിയുടെ ബാലപംക്തിയിലുമൊക്കെ കഥകൾ പ്രസ്ദ്ധീകരിച്ചു.  ചില മത്സരങ്ങളിൽ സമ്മാനങ്ങൾ കിട്ടി. പഠിത്തം കഴിയുന്നതിനു മുൻപേ കാനഡയിലെത്തി കുറെ വർഷങ്ങൾ ഒന്നുമെഴുതാതെയിരുന്നു.  2001-ൽ ജോലിക്കിടയിൽ കുറെയേറെ ഒഴിവു കിട്ടിയപ്പോൾ വീണ്ടും എഴുതാൻ തുടങ്ങി. ആദ്യമായി അയച്ചുകൊടുത്ത കഥ കലാകൌമുദിയും (കളമശ്ശേരിയിലെ ദു:ഖവെള്ളിയാഴ്ചകള്‍) മലയാളം വാരികയും (സിമന്റു കൂടാരങ്ങളിലെ സ്വര്‍ഗ്ഗങ്ങള്‍) പ്രസിദ്ധീകരിച്ചത് ആത്മവിശ്വാസം നല്‍കി. മടക്കത്തപാലിന്‌ സ്റ്റാമ്പയക്കാൻ നിവർത്തിയില്ലാതിരുന്നതുകൊണ്ട്‌ ഇ-മെയിൽ അഡ്രസാണു വെച്ചിരുന്നത്.  കലാകൗമുദിയിലെ എൻ. ആർ.എസ്സ്‌. ബാബു സാറും, മലയാളത്തിലെ  എസ്സ്‌. ജയചന്ദ്രൻസാറും കഥപ്രസീദ്ധീകരിക്കാൻ തിരഞ്ഞെടുത്തുവെന്ന്‌ ഇ-മെയിൽ അയച്ചത്‌ അത്ഭുതമായിരുന്നു.  കുറെക്കാലമായി സാഹിത്യ ലോകവുമായി ബന്ധമില്ലാതിരുന്നതുകൊണ്ട്‌ ഇവരൊക്കെ ആരാണെന്നു തന്നെ അറിയില്ലായിരുന്നു.  ആരെങ്കിലും പരിഹസിക്കാൻ അയച്ച ഇ-മെയിലായിരിക്കുമെന്ന്‌ ആദ്യം വിചാരിച്ചു.



(2)  നിര്‍മ്മലയുടെ കഥകള്‍ സമകാലിക ജീവിത്തിനുനേരെ പിടിച്ച കണ്ണാടിയാകുന്നതിനു പിന്നില്‍?



ഭൂമിയിൽ കാലുറപ്പിച്ചു നിൽക്കുന്ന കഥാപാത്രങ്ങളെയാണ്‌ എനിക്കിഷ്ടം.   കണ്ടറിഞ്ഞ അനുഭവിച്ച നിമിഷങ്ങളെ, ജീവിതത്തെ ചായം പുരട്ടി പുറത്തെടുക്കുന്ന വിദ്യയോടാണ്‌ മതിപ്പ്‌.  പറക്കുന്ന കുതിരകളും, സ്വർണ്ണ പഴങ്ങളുമുള്ള മുത്തശ്ശിക്കകൾ ചെറുപ്പത്തിൽ ഏറെ ഇഷ്ടമായിരുന്നു. ഇപ്പോൾ ആ ഘട്ടം കടന്നിരിക്കുന്നു. ഞാനെഴുതിയ കഥ വായിച്ചിട്ട്‌ ഇതെന്റെ ജീവിതം തന്നെയാണെന്നു പറയുന്ന (മുൻ പരിചയമില്ലാത്ത) വായനക്കാർ തരുന്ന സന്തോഷം ഏറെയാണ്‌.  


(3) കഥകള്‍ക്ക് പിന്നിലുള്ള പ്രചോദനം?( കറിവേപ്പ് പഠിപ്പിച്ചത്, വെണ്ടയ്ക്കത്തോരന്‍, നഷ്ടപ്പെടുവാന്‍, സുജാതയുടെ വീടുകള്‍...)


ഓരോ കഥക്കും പിന്നിലും ഓരോ കഥയുണ്ടെന്നു പറയാം.  ക്വിൽറ്റു തുന്നുന്നതുപോലെ, പല ജീവിതങ്ങളും, അനുഭവവും, കേട്ടറിവുകളു, നെടുവീർപ്പുകളും ഒക്കെ കൂട്ടി തുന്നുമ്പോഴാണ്‌ പലപ്പോഴും ഒരു കഥ പൂർത്തിയാവുന്നത്‌.  


ഉത്തരയമേരിക്കയിൽ വന്ന കാലത്ത്‌ ഇവിടുത്തെ കറിവേപ്പു പ്രേമംകണ്ട്‌ അത്ഭുതപ്പെട്ടിട്ടുണ്ട്‌. അതേപോലെ തന്നെ ഒരു മലയാളി ചെയ്യുന്നത്‌ മറ്റെല്ലാവരും അനുകരിക്കുന്നതും സൗഹൃദം ഒരു ഉപഭോഗവസ്തുവായി കാണുന്നതിനെപ്പറ്റി പരാതികൾ ധാരാളം കേട്ടിട്ടുണ്ട്‌.


മലയാളികളുടെ ഇടയിൽ പള്ളികൾ പിളരുന്നതും അവിടുത്തെ വഴക്കും അമേരിക്കയിൽ ധാരാളമായികാണാവുന്നതാണ്‌. വിവാഹമോചനത്തെ തെറ്റായികാണുന്ന ക്ഷമിക്കുകയും സഹിക്കുകയും സ്നേഹിക്കുകയും ചെയ്യണമെന്നു പറയുന്ന ദൈവത്തിന്റെ പ്രതിപുരുഷന്മാർ തന്നെയാണ്‌ പലപ്പോഴും ഇതിനു വഴിതെളിക്കുന്നത്‌. വർഷങ്ങൾക്കു മുൻപ്‌ അമേരിക്കയിൽ നിന്നും പ്രസിദ്ധീകരിക്കുന്ന 'മലയാളം പത്രത്തിൽ' കവയത്രി റോസ്മേരി ഒരു കോളം എഴുതിയിരുന്നു. അതിൽ പുരുഷന്മാരുടെ മദ്യപാനത്തെപ്പറ്റി പരാമർശിച്ചതിനു പ്രതികരണമായിട്ടാണെന്നു തോന്നുന്നു, ഒരു വായനക്കാരി പേരു വെക്കാതെ ഒരു കത്തയച്ചിരുന്നു.  അവരുടെഭർത്താവു മദ്യപാനിയാണ്‌, അവരെ സ്ഥിരമായി ഉപദ്രവിക്കും എന്നൊക്കെ എഴുതിയിരുന്ന കത്തിൽ 'ആ മനുഷ്യനോടെനിക്കു വെറുപ്പാണ്‌', എന്നെഴുതിയിരുന്നു.  ആ കത്തിനു വന്ന പ്രതികരണങ്ങൾ അത്ഭുതപ്പെടുത്തുകയും അമ്പരപ്പിക്കുകയും ചെയ്തു.  ക്ഷമിക്കണമെന്നും, വെറുപ്പു പാപമാണെന്നും, സഹനത്തിലുംക്ഷമയിലും കൂടി അയാളെ നേർവഴിക്കു കൊണ്ടുവരണമെന്നുമുള്ള ഉപദേശങ്ങൾക്കു പുറമേ, കുറെയേറെപരിഹാസവും അവഹേളനവും നിറഞ്ഞ കത്തുകളുമുണ്ടായിരുന്നു. അതൊക്കെ കൂടിക്കലർന്നുണ്ടായതാണു'നഷ്ടപ്
പെടുവാൻ' 


ഹോം നേഴ്സിനെ ശത്രുപക്ഷത്തു നിന്നു നോക്കുന്ന കഥകളെ 2001 വരെ ഞാൻ വായിച്ചിരുന്നുള്ളു. ആ വർഷം നാട്ടിൽ പോയപ്പോൾ ഒരു ഹോം നേഴ്സിനെ പരിചയപ്പെട്ടു. അവരുടെ കണ്ണിൽ നമ്മുടെ (വിദേശ മലയാളികളുടെ) ജീവിതമോർത്തപ്പോൾ സുജാതയുടെ വീടുകൾ പിറന്നു. ആയുർവ്വേദം പഠിക്കാൻ പോയി മടങ്ങി വരാതിരുന്ന ഒരു മകനെ തൃപ്പൂണിത്തുറ ആയുർവ്വേദകോളേജു കാണിച്ചു തന്നിരുന്നു.   അങ്ങനെയൊക്കെ ...


(4)സ്ത്രീയുടെ സ്വത്വം വളരെയധികം നിര്‍മ്മലയുടെ കഥകളെ സ്വാധീനിച്ചിരിക്കുന്നു എന്നെതിനെ കുറിച്ച്?


ഞാനൊരു സ്ത്രീ ആയതുകൊണ്ടാവാം. എനിക്കൊരുപാടു നല്ല സ്ത്രീ സുഹൃത്തുക്കൾ ഉള്ളതുകൊണ്ടും ആവാം. എന്തായാലും മനപുർവ്വമല്ല.



(5)സ്ത്രീപക്ഷ കഥാകാരിയെന്നതിനെ കുറിച്ച്?


പക്ഷം പിടിച്ചെഴുതുന്നതിൽ തീരെയും വിശ്വാസമില്ല. സമത്വം വേണമെങ്കിൽ എല്ലാ സംവരണങ്ങളും ഇല്ലാതാക്കണം. അസമത്വം സ്രഷ്ടിക്കുകയും ആത്മവിശ്വാസം കെടുത്തുകയുമാണ്‌ സംവരണം ചെയ്യുന്നത്‌.


പ്രിയംവദക്കൊരു ഇ-മെയിൽ - അനസൂയയുടെ സ്വാർത്ഥതയാണ്‌.   കളഞ്ഞു പോയതും കണ്ടെടുത്തതും - പ്രതീക്ഷിക്കാത്തയിടത്തു നിന്നുമുള്ള സ്വാന്തന മുണ്ടതിൽ 


രാമദാസിന്റെ കനേഡിയൻ സായാഹ്നങ്ങൾ - മനസുഖമില്ലാത്ത ഒരു ഭാര്യയെപോറ്റുന്ന ഭർത്താവാണ്‌ രാമദാസ്‌. അയാൾ പരാതിക്കാരനല്ല. മറിച്ച്‌ സാഹചര്യങ്ങളോടിണങ്ങി ചേർന്നു ജീവിക്കുന്നയാളാണ്‌.  


ആണത്തമുള്ള ഓണം -ഓണം സ്ത്രീ പ്രധാനം എന്നു പരാതിപ്പെടുന്ന ലേഖനമാണ്‌


വിതുമ്പുന്ന വൃക്ഷം, അബു ഗ്രായിബ്‌ തുടങ്ങിയവയിൽ നായകനെ മനസ്സിലാക്കാത്ത മെറ്റീരിയലിസ്റ്റിക്കായിട്ടുള്ള സ്ത്രീകളാണ്.                             
                                                                    
ചില തീരുമാനങ്ങൾ എന്ന കഥയിലെ നായകനേയും ഭാര്യ ശ്വാസം മുട്ടിക്കുന്നുണ്ട്‌. അൽപം ചില കുടുംബകലഹമുണ്ടാക്കാനുള്ള വകയൊക്കെ അവർ പറയുന്നുമുണ്ട്‌. 


(6)ഇന്നതെ എഴുത്തുകാരുടെ കഥകളെ കുറിച്ച്?


ശക്തമായ കഥകളെഴുതുന്ന പുതിയ എഴുത്തുകാർ ഉണ്ടാകുന്നുണ്ടു മലയാളത്തിൽ.



(7)മലയാളം മരിക്കുന്നുവോ? മലയാളം മരിക്കുന്നത് സ്വദേശി മലയാളികള്‍ക്ക് മാത്രമോ?


മലയാളം മരിക്കുന്നുണ്ടെന്ന്‌ എനിക്കു തോന്നുന്നില്ല. ടെലിവിഷനും കമ്പ്യൂട്ടറും ഇന്റർനെറ്റുമൊക്കെ മലയാളം വളർത്താൻ ഉപകരിക്കുന്നുണ്ടെന്നാണ്‌ തോന്നുന്നത്‌. വിദേശത്തുള്ള കുട്ടികൾക്ക്‌ മലയാളം പഠിക്കുന്നത്‌ ഇപ്പോൾ എത്രയെളുപ്പമാണ്‌.  പിന്നെ പരിണാമം ജീവിതത്തിന്റെ ഭാഗമാണ്‌.  താളിയോലക്കെട്ടിൽ നിന്നും കടലാസ്സുവരെയാവാം പക്ഷെ അതിനപ്പുറത്തേക്കുള്ളതെല്ലാം തകർച്ചയാണെന്നു പറയുന്നതു തെറ്റല്ലെ?  നമ്മുടെ പല വാക്കുകളും വിദേശികൾ ഉപയോഗിക്കുന്നുണ്ടല്ലൊ - ഗുരു, കറി, റൊട്ടി, കർമ്മം, മുളകാ-തണ്ണി-സൂപ്പ്‌ (സൈൻഫീൽഡ്‌). അതേപോലെ പുതിയ വസ്തുക്കൾക്ക്‌ തത്യുല്യമായ പേരുകൾ മലയാളത്തിൽ ഉണ്ടായില്ലെങ്കിൽ ഭാഷമരിക്കും എന്നു പറയുന്നതിൽ കഴമ്പില്ല.   കേരളത്തിൽ എത്രയേറെ പുസ്തക പ്രസാധകരുണ്ടിപ്പോൾ.  പണ്ടത്തേക്കാളേറെ പുസ്തകങ്ങളും ആനുകാലികങ്ങളും പ്രസിദ്ധീകരിക്കപ്പെടുന്നുമുണ്ട്‌.   



(8)എഴുത്തില്‍ എന്തെങ്കിലും/എന്തൊക്കെ പ്രശ്നങ്ങള്‍ നേരിണ്ടേടി വന്നിട്ടുണ്ട്?


എന്റെ ഏറ്റവും വലിയ തടസ്സം സമയക്കുറവാണ്‌.   വടക്കെ അമേരിക്കയിലേത്‌ തിരക്കു പിടിച്ച ജീവിതമാണ്‌.   സ്ട്രോബറികൾ പൂക്കുമ്പോളിൽ പറഞ്ഞിരിക്കുന്നതുപോലെ പെയിന്ററും, ക്ലീനറും, ഡ്രൈവറും, ട്യൂട്ടറും, കുക്കുംഒക്കെയായിട്ടുള്ള ദശാവതാരങ്ങൾക്കിടയിൽ സ്വകാര്യസമയം എന്നൊന്നില്ലെന്നുപറയാം. 'കണ്ണെഴുതാൻ സമയം തികയാത്ത ഞാനെങ്ങനെ കവിതയെഴുതും സർ' എന്നു ചോദിക്കുന്ന കഥാപാത്രത്തെപ്പോലെ.



(9)എഴുത്തില്‍ വളരെയധികം സ്വാധീനിച്ചിട്ടുള്ള വ്യക്തി?


കോവിലന്റേയും വത്സലയുടേയും കഥകളും നോവലുകളും വളരെ ഇഷ്ടമായിരുന്നു. വത്സലയുടെ കനൽ നൂറുതവണ വായിച്ചിട്ടുണ്ടാവും.  സ്ട്രോബറികൾ പൂക്കുമ്പോൾ എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പെഴുതുന്നത്‌ വത്സലടീച്ചറാണെന്നറിഞ്ഞപ്പോൾ വിശ്വസിക്കാൻ വിഷമം തോന്നി.  നേരിട്ടു സംസാരിക്കാൻ സത്യത്തിൽ ഭയമായിരുന്നു.  ബഷീർ ഭൂമിയിൽ ജീവിച്ചിരുന്ന ഒരു മനുഷ്യനാണെന്ന്‌ ഓർക്കാറില്ല. മറിച്ച്‌ എന്റെ അടുത്തൊരു സുഹൃത്താണാദ്ദേഹം. കലഹിച്ചും കളിപറഞ്ഞും എപ്പോഴും കൂടെയുള്ള സുഹൃത്ത്‌.  എന്റെ എഴുത്തിൽ ബഷീറിന്റെ സാന്നിദ്ധ്യം ഉണ്ടെന്നു കേൾക്കുമ്പോൾ അത്ഭുതവും ആനന്ദവും (അതൊരു പ്രശംസ അല്ലെങ്കിൽ കൂടി) തോന്നും.



(10)എഴുത്തില്‍ ലിംഗാതിഷ്ഠിത വേര്‍തിരിവുകളുണ്ടോ?


എന്തിനാണ്‌ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ സൃഷ്ടിക്കുന്നത്‌. ലോകം പുരുഷൻ അടക്കി വാഴുന്നു അതിൽ കുറച്ചു സ്ഥലം അബലകൾക്കും എന്നാണൊ? അത്‌ ആത്മവിശ്വാസമില്ലാത്തതു കൊണ്ടു തോന്നുന്നതാണ്‌. അങ്ങനെയൊരു സൗജന്യം വേണ്ട എന്നാണെന്റെ പക്ഷം. എന്റെ ലോകത്ത്‌ പുരുഷന്മാർശത്രുക്കളല്ല. മറിച്ച്‌ ജീവിതത്തിന്റെ ഭാഗമാണ്‌. പുരുഷന്മാരും സ്ത്രീകളും മൃഗങ്ങളും പൂക്കളും എല്ലാം ഉള്ളലോകത്തിന്റെ നടുക്കിരിക്കാനാണ്‌ എനിക്കിഷ്ടം. ലോകത്തിലെ ഒരു മനുഷ്യനായി.


(11)സ്ത്രീയുടെ സര്‍ഗാത്മകതയ്ക്ക് പൊതു സ്വഭാവമുണ്ടെന്നതിനെ കുറിച്ച്?


അങ്ങനെ തോന്നിയിട്ടില്ല. പിന്നെ ഞാൻ സാഹിത്യം പഠിക്കാത്തയാളാണ്‌.  സാഹിത്യം ആസ്വദിക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ. 



(12)ഒട്ടുമിക്ക മലയാളികള്‍ക്കും മാധവിക്കുട്ടിയുടെ സ്ത്രീ, ചന്ദനമരങ്ങള്‍ എന്നിവയിലൂടെ മാത്രം പരിചിതമായ പ്രമേയം തികച്ചും വിഭിന്നമായ മറ്റൊരു കോണില്‍ നിന്നും നിര്‍മ്മല എഴുതുകയുണ്ടായി. മലയാള സാഹിത്യം ഇന്നും ആഘോഷിക്കുന്ന, ഇനിമേലും ആഘോഷിക്കപ്പെട്ടേക്കാവുന്നതുമായ ഇന്ദു മേനോന്റെ ലസ്ബിയന്‍ പശുവും, സി.എസ് ചന്ദ്രികയുടെ ലേഡീസ് കമ്പാര്‍ട്ട്മെന്റും പ്രസ്ദ്ധീകരിച്ചു വരുന്നതിനും മുന്നേ മലയാളം വാരികയില്‍  ജൂണ്‍1, 2001ല്‍ പ്രസിദ്ധീകരിച്ച് വന്ന കഥയാണ് നിര്‍മ്മലയുടെ "സിമന്റ് കൂടാരങ്ങളിലെ സ്വര്‍ഗ്ഗങ്ങള്‍“. എന്നാല്‍ നിര്‍മ്മലയുടെ കഥ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയത് എന്തു കൊണ്ടാണ്?


അത് പറയേണ്ടത് നിരൂപകരല്ലേ?


വാല്‍ക്കക്ഷണം:-
നിരൂപണമെന്നത് ഒരു സാഹിത്യകൃതിയെ, അത് പദ്യമായാലും ഗദ്യമായാലും നല്ലതോ ചീത്തയോ ആയി എത്രത്തോളം/എന്തുകൊണ്ട് കണക്കാക്കുന്നുവെന്ന് നിശ്ചയിക്കുന്ന കലയാണെങ്കില്‍ അതെല്ലാ സാഹിത്യകൃതികള്‍‌‌ക്കും ബാധകമല്ലെ?

നിരൂപണത്തിലെ ചതിക്കുഴികളെക്കുറിച്ച് കോവിലൻ ഒരിക്കൽ അഭിപ്രായപ്പെട്ടത് നമ്മൾക്ക് അവർ സ്ഥാനം നിർണയിച്ചിട്ടുണ്ട്. അതിലിരിക്കണം... എന്നാണ്.

നീരൂപകരുടെ നീരുപണങ്ങളെ നിരൂപിക്കുന്നതിനായി ഇന്നൊരു സമ്പ്രദായം നിലവിലുണ്ടോ? അങ്ങിനെ ഒന്ന് നിലവിലുണ്ടാവേണ്ടതിന്റെ ആവശ്യകതയേറി വരുകയല്ലെ? പ്രത്യേകിച്ചും നീരൂപകരുടെ വാക്കുകള്‍ മലയാള സാഹിത്യത്തിലെ പല സാഹിത്യകൃതികളുടെയും ഗ്രാഫ് നിശ്ചയിക്കുമ്പോള്‍? നീരൂപകരുടെ കണ്ണും കാതും എത്താത്തിടത്ത് അല്ലെങ്കില്‍ എത്തിയില്ലെന്ന് നടിക്കുന്നിടത്ത് വച്ച് പല സാഹിത്യകൃതികളും മൗനത്തിന്റെ മാറാലയ്ക്കുള്ളില്‍ അകപ്പെട്ട്  പോകുന്നത് എങ്ങിനെ ഒരു പരിധിവരെയെങ്കിലും തടയുവാനാകും?


50 comments:

Mayoora | Vispoism said...

ബിലാത്തി മലയാളിക്ക് വേണ്ടി നിർമ്മലയുമായി സംസാരിച്ചപ്പോൾ...

സ്വപ്നാടകന്‍ said...

കൊള്ളാം..നന്നായിട്ടുണ്ട്...

നിര്‍മ്മലയുടെ കൃതികള്‍ വായിച്ചിട്ടില്ല...ചിലതിന്റെ പേരു കേട്ടിട്ടുണ്ടെന്നല്ലാതെ.....

ഇനി തപ്പണം..വായിക്കണം.

പാഞ്ചാലി said...

നന്നായി മയൂര ഈ പരിചയപ്പെടുത്തൽ.
:)

Jithendrakumar/ജിതേന്ദ്രകുമാര്‍ said...

എഴുത്തിണ്റ്റെ ഉയരങ്ങളിലെത്തട്ടെ ഈ സഹോദരി. `വിതുമ്പുന്ന വൃക്ഷം' വളരെ ഇഷ്ടപ്പെട്ടിരുന്നു. മറക്കാന്‍ കഴിയാത്ത ടെറ്റില്‍ ആണു ആ കഥക്ക്‌. (പുഴ മാഗസിനിലാണ്‌ കണ്ടതെന്നു തോന്നുന്നു. )ആശംസകള്‍..

ടി. കെ. ഉണ്ണി said...

ശ്രീമതി. ഡോണ മയൂര...
താങ്കളുടെ ലേഖനത്തിലൂടെ ഉന്നയിച്ച കാര്യങ്ങൾ പ്രധാനം തന്നെ..
മലയാളസാഹിത്യനിരൂപണത്തെ വിലയിരുത്തുന്ന നിരൂപണസൃഷ്ടികൾ മലയാളത്തിൽ ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്‌...അതുകൊണ്ടുതന്നെ, മുമ്പുണ്ടായിരുന്ന ചതുരംഗക്കള്ളികളിലെ പ്രതിഷ്ഠാപനം (കോവിലന്റെ വാക്കുകൾ) ഇന്ന് അന്യവൽക്കരിക്കപ്പെട്ടുവരുന്നുണ്ട്‌... പക്ഷെ, അവക്ക്‌ വേണ്ടത്ര പ്രോത്സാഹനം ഇനിയും കിട്ടേണ്ടിയിരിക്കുന്നു..!
ആശംസകൾ..

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വളരെ നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ.
ഔചിത്യപൂർണ്ണമായ അന്യേഷണങ്ങളും പ്രസക്തമായ ഉത്തരങ്ങളും.
സ്ത്രീയുടേയും പുരുഷന്റേയും ലോകത്തെ വേലികെട്ടി വേർതിരിക്കാനുള്ള പ്രവണതകളെപറ്റിയുള്ള നിർമ്മലയുടെ പ്രതികരണം പ്രത്യേകം ശ്രദ്ധേയമാണ്, സമൂഹത്തിനു പൊതുവിൽ ആരോഗ്യകരമാണ്.
നിർമ്മലയുടെ ഒരു രചനയും ഞാൻ വായിച്ചിട്ടില്ല. തേടിപ്പിടിച്ച് വായിക്കേണ്ടതാണെന്ന് ഡോണയുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നുന്നു. ഈ പോസ്റ്റിനു എന്റെ നന്ദി അറിയിക്കട്ടെ.
സ്നേഹപൂർവ്വം
ഉസ്മാൻ (പള്ളിക്കരയിൽ)
http://ozhiv.blogspot.com/

S Varghese said...

grrrrrrrrr

ഉറുമ്പ്‌ /ANT said...

നന്ദി ഈ പരിചയപ്പെടുത്തലിന്.

"എന്തിനാണ്‌ സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ സൃഷ്ടിക്കുന്നത്‌. ലോകം പുരുഷൻ അടക്കി വാഴുന്നു അതിൽ കുറച്ചു സ്ഥലം അബലകൾക്കും എന്നാണൊ? അത്‌ ആത്മവിശ്വാസമില്ലാത്തതു കൊണ്ടു തോന്നുന്നതാണ്‌. അങ്ങനെയൊരു സൗജന്യം വേണ്ട എന്നാണെന്റെ പക്ഷം. എന്റെ ലോകത്ത്‌ പുരുഷന്മാർശത്രുക്കളല്ല. മറിച്ച്‌ ജീവിതത്തിന്റെ ഭാഗമാണ്‌. പുരുഷന്മാരും സ്ത്രീകളും മൃഗങ്ങളും പൂക്കളും എല്ലാം ഉള്ളലോകത്തിന്റെ നടുക്കിരിക്കാനാണ്‌ എനിക്കിഷ്ടം. ലോകത്തിലെ ഒരു മനുഷ്യനായി."

ഈ വരികൾക്ക്, ഈ ആത്മവിശ്വാസത്തിന് കഥാകാരിക്ക് എന്റെ സലാം. തന്റെ കഴിവുകളും ദൌർബല്യങ്ങളും മനസ്സിലാക്കാനായാൽ എന്തിനു സവരണം?

ലേഖാവിജയ് said...

പരിചയപ്പെടുത്തലിനു നന്ദി ഡോണ.ഞാനിതുവരെ വായിച്ചിട്ടില്ല.
അവര്‍ക്ക് ബ്ലോഗ് ഉണ്ടെങ്കില്‍ അതിന്റെ ലിങ്ക് കൂടി കൊടുക്കൂ.

നിരക്ഷരൻ said...

മയൂര - ഞാന്‍ ഭാഗ്യവാനാണ്. എഴുത്തുകാരിയായിട്ടും നല്ലൊരു മനസ്സിന്റെ ഉടമയായിട്ടും നിര്‍മ്മലയെ അറിയാം. ഒരിക്കല്‍ മാത്രമാണ് നേരിട്ട് കണ്ടിട്ടുള്ളത്. ആ ദിവസം മറക്കാനാവില്ല. ജീവിതത്തിലാദ്യമായി ഏതെങ്കിലും ഒരു എഴുത്തുകാരി/കാരന്‍ സ്വന്തം പുസ്തകങ്ങളിലൊന്ന് കൊയ്യൊപ്പിട്ട് എനിക്ക് സമ്മാനിച്ചത് അന്നാണ്.

നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന ആ പുസ്തകത്തില്‍ കൈയ്യൊപ്പിനൊപ്പം 'അക്ഷരങ്ങളെ സ്നേഹിക്കുന്ന നിരക്ഷരന് ’ എന്നു കൂടെയുണ്ടായിരുന്നു.

ഇത് വായിച്ചപ്പോള്‍, ഏറ്റവും അടുത്തുനില്‍ക്കുന്ന ഒരാളെപ്പറ്റി പറഞ്ഞ് കേട്ടതുപോലെ മനം നിറഞ്ഞു. നന്ദി ഡോണാ.

K C G said...

ഈ പരിചയപ്പെടുത്തല്‍ നന്നായി.

ബാക്കിയുള്ള പുസ്തകങ്ങള്‍ കൂടി തപ്പിയെടുത്ത് വായിക്കണം.

ഏറനാടന്‍ said...

നിര്‍മ്മലയെ പരിചയപ്പെടുത്തിയ അഭിമുഖത്തിന് നന്ദി.

Malayali Peringode said...

ചെറുതും എന്നാൽ ഗഹനവുമായ വർത്തമാനം.
നന്ദി... അഭിനന്ദനങ്ങൾ!!

kichu / കിച്ചു said...

വായിച്ചിട്ടില്ല, നിര്‍മലയെ ഇതുവരെ. ഇനി വായിക്കണം.മയൂര.. ഒരുപാട് നന്ദി, ഈ പരിചയപ്പെടുടത്തലിന്.

Minesh Ramanunni said...

ആഹാ അപ്പോള്‍ അത് വരെയായോ? വെറുതെ ഇരുന്നു മനസമാധാനമായി എഴുതുന്ന എഴുതുകാരികലീയും ഉപദ്രവിക്കാന്‍ തുടങ്ങിയോ? ഞാന്‍ വിചാരിച്ചു ഇയാള്‍ കവിതയും കഥയും ബസ്സിങ്ങും മാത്രം സ്പെഷ്യലൈസ് ചെയ്ത ആളാണെന്നു ?
എന്തായാലും കൊള്ളാം .. പെന്‍ പക്ഷപാതിത്വം ഊട്ടിയുരപ്പിക്കന് ഡോണ ഇട്ടു കൊടുത്ത ചോദ്യങ്ങളില്‍ അവര്‍ കൊത്തിയില്ല അല്ലെ ? (അവരോറെനിക്ക് ആരാധന തോന്നുന്നു:) , പിന്നെ ചന്ദന മരങ്ങളും ലെസ്ബിയന്‍ പശുവുമൊക്കെ യഥാര്‍ത്ഥത്തില്‍ അത്ര വലിയ പെന്‍ പക്ഷ രചനകലാണോ ? സ്ത്രീ പ്രണയമാണോ യഥാര്‍ത്ഥ സ്ത്രീ പക്ഷ രചന? (കാടിതു കണ്ടോ ഭീകരയാം താടക വസിക്കുമെന്ന വനം എന്ന് പാടിയ എഴുതച്ചനില്‍ നിന്ന് വിന്ധ്യ സൈലത്തിന്റെ താഴ്‌വരയില്‍ പൂക്കളിരുക്കാന്‍ വന്ന ദ്രാവിഡ രാജകുമാരിയും അവളുടെ അനുരാഗവും കണ്ടെത്തിയ വയലാര്‍ യഥാര്‍ത്ഥത്തില്‍ ഒരു സ്ത്രീ പക്ഷ വാടിയായിരുന്നില്ലേ? മഞ്ഞിലെ വിമലാടെവിയുറെ മനസ്സിലൂടെ എം ടി നടത്തിയതും ഒരു സ്ത്രീ പക്ഷ യാത്രയല്ലേ ? എനിക്കറിയില്ല ടോനക്കരിയമെങ്കില്‍ പറഞ്ഞു തരൂ !

മനോഹര്‍ കെവി said...

ഡോണ, താങ്കളുടെ ഉദ്യമത്തിന് ഞാന്‍ നന്ദി പറയുന്നു...നിര്‍മലയെ ഒരു വ്യക്തി എന്നാ നിലയിലും, എഴുത്തുകാരി എന്നാ നിലയിലും അറിയുന്ന ആളാണ് ഞാന്‍. എന്റെ അടുത്ത സുഹൃത്തിന്റെ ഭാര്യ കൂടിയാണ്. കഴിഞ്ഞ വര്ഷം ശ്രീ കേരള വര്‍മ കോളേജിന്റെ ഫിസിക്സ്‌ ബാച്ചിന്റെ റീ യുനിയന്‍ നടന്നപോള്‍ വീണ്ടും കണ്ടു മുട്ടി.
http://www.orkut.com/Main#AlbumZoom?uid=9065335559238710447&pid=1248855948631&aid=1248830155$pid=1248855948631

അവര്‍ എനിക്ക് മൂന്നു പുസ്തകങ്ങളും സമ്മാനിച്ച്‌.. ഈ കാര്യം ഞാന്‍ ലോകം മുഴുവന്‍ പറഞ്ഞു നടക്കാനെന്നു അവര്‍ കാണുമോ എന്നും പേടിയുണ്ട്. അവരുടെ പല കഥകളും, ഞാന്‍ ഗള്‍ഫ്‌ മേഖലയിലെ പലര്‍ക്കും പരിചിതമാക്കിയത് ഞാനാണ് എന്നും പറയട്ടെ..

വര്‍ഷങ്ങളോളം കാനഡയില്‍ താമസിച്ചതിനു ശേഷവും, വീണ്ടും ഗ്രാമീണമായ അന്തരീക്ഷത്തില്‍ കഥ പറയാനുള്ള വ്യഗ്രത -- നിര്‍മലയുടെ കഥയില്‍ ഞാന്‍ ഏറെ കണ്ട വൈശിഷ്ട്യം ഇതാണ്. ഗ്രാമീണരായ കഥാപാത്രങ്ങള്‍ എങ്ങനെ ചിന്തിക്കുന്നു എന്ന് വളരെ സരസമായും, വിമര്‍ശനദൃഷ്ടിയോടെയും ഈ കഥാകാരി പറഞ്ഞു വെക്കുന്നു. "ചില തീരുമാനങ്ങള്‍" തന്നെ ഒരു ഉദാഹരണം.

മുകളില്‍ മനോജ്‌ ( നിരക്ഷരന്‍ ) പറഞ്ഞു പറഞ്ഞു കാട് കയറിപ്പോയെന്നു തോന്നുന്നു. "നിങ്ങള്‍ എന്നെ ഫെമിനിസ്റ്റാക്കി " എന്നല്ലേ ആ പുസ്തകം ?
നിരക്ഷരാ, കളിച്ചു കളിച്ചു ഞങ്ങടെ പാര്‍ട്ടി യുടെ നേരെ കളി തുടങ്ങിയോ ? :-)

Mayoora | Vispoism said...

സ്വപ്നാടകൻ, പാഞ്ചാലീ, ജിതേന്ദ്രാ,
ടി.കെ. ഉണ്ണി, പള്ളിക്കരയിൽ, സാബൂ, ഉറുമ്പ്, ലേഖേച്ചീ, നീരൂ,
ഗീതേച്ചീ, ഏറനാടൻ, മലയാളി,
കിച്ചു, മിനേഷ്, മനോ -
അഭിപ്രായങ്ങൾ അറിയിച്ചതിൽ നന്ദി;സന്തോഷം :)


മിനേഷ്, പക്ഷം പിടിക്കുക, പക്ഷപാതം കാണിക്കുക തുടങ്ങിയവയോടൊന്നും തല്പര്യമില്ലാത്തതിനാലും, അതിൽ ഞാൻ ബഹുമാനിക്കുന്ന എഴുത്തുക്കാരിയുടെ കഴ്ച്ചപ്പാടെന്തന്ന് അറിയുന്നതിലേക്കുമാണ് ചില ചോദ്യങ്ങൾ ചോദിച്ചത്.

മാധവിക്കുട്ടിയുടെയും മറ്റും കഥകളെ ചേർത്ത് ചോദിച്ച ചോദ്യം സ്ത്രീപക്ഷരചനകളെകുറിച്ചായിരുന്നിലല്ലോ മിനേഷ്, പക്ഷപാതത്തെ കുറിച്ചായിരുന്നില്ലേ. :)

പക്ഷം ചേർത്തു പിടിച്ചു നോക്കിയാൽ കോവിലൻ കൂടുതൽ സ്ത്രീപക്ഷരചനകൾ എഴുതിയിട്ടുണ്ട്, പക്ഷേ അതെല്ലാം അതിസുന്ദരമായ കഥകളെന്ന് പറയുവാണ് എനിക്കിഷ്ടം. അല്ലാതെ ലിംഗവും പക്ഷവും ചേർത്തു പറയുവാനല്ല. :)

നീരൂ, ഇസങ്ങൾ തിരിഞ്ഞു പോകരുതു, ജസ്റ്റ് ഡിസംബർ ദാറ്റ് ;)

ശ്രീ ഉണ്ണി, വായന പരിമിതവും പരിതാപകരവും ആണെന്ന വസ്ഥുത മുഖാന്തരം മലയാളസാഹിത്യനിരൂപണത്തെ വിലയിരുത്തുന്ന നിരൂപണസൃഷ്ടികളിൽ ഇതുവരെ കണ്ണെത്തി ചേർന്നിട്ടില്ലായിരുന്നു. ആ അറിവ് പങ്കു വച്ചതിനു പ്രത്യേകം നന്ദി.

ലേഖേച്ചീ, ബ്ലോഗിന്റെ ലിങ്ക്
www.nirmalat.blogspot.com

മയൂര said...

Azeez requested me to post this comment here. Since its a lengthy comment im posting it as 2 parts.

Dona, I tried to post this comment , but failed due to system error. Could you post this comment for me?
azeez - azeezks@gmail.com


പ്രിയ ഡോണ, ഇന്നയച്ചുതന്ന 'നിയതമായ അതിര്ത്തികളില്ലാതെ' വായിച്ചു. നിര്മലയെ പരിചയപ്പെടുത്തിയതിനു നന്ദി. ആ നല്ല എഴുത്തുകാരിയുടെ കഥകള്‍ കൂടുതല്‍ വായിക്കുന്നതിനു അഭിമുഖം പ്രചോദനമാകുന്നു.
കാനഡയില്‍ ജീവിക്കുന്ന ഏറ്റവും നല്ല മലയാളി എഴുത്തുകാരിയാണ് നിര്‍മല. സമയത്തിന്റെ സൂചിമുനയില്‍ ജീവിക്കുന്ന അവരില്‍നിന്നും മലയാളത്തിനു മൂന്നു നല്ല പുസ്തകങ്ങള്‍ കിട്ടി. ഇനിയും പുറത്തു വരുക തന്നെചെയ്യും.

ഇന്റര്‍വ്യൂ ചെയ്ത ഡോണക്കും നിര്മലക്കും ആശംസകള്‍.

ഓരോ കഥാപിറവിയുടെയും പിറകിലെ ജീവിതവും അനുഭവവും നെടുവീര്‍പ്പും നിര്‍മല നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. പക്ഷെ, നിര്മാലയുറെ കഥകളുടെ രക്തം എന്നത് ഇരുഭൂഖണ്ടത്തില്‍ ജീവിക്കുവാന്‍ വിധിക്കപ്പെട്ട, താന്‍ മലയാളിയാണോ canadian ആണോ എന്ന സ്വത്വപ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഒരു മലയാളിയുടെ വേദന തന്നെയാണ്. മലയാളത്തെ അങ്ങേയറ്റം സ്നേഹിക്കുന്ന ആ അമ്മ തന്റെ ഉണ്ണികള്‍ക്ക് തനിക്കു എന്താണ് നല്‍കുവാന്‍ കഴിയുക എന്ന് സദാ വ്യാകുലപ്പെടുന്നു. തലമുറകള്‍ക്ക് നല്‍കുവാന്‍ കഴിയാതെ പോകുന്ന മലയാണ്മയെക്കുറിച്ചുള്ള ദുഃഖങ്ങള്‍ അവരുടെ പല കഥകളിലും നാം കാണുന്നു.
ഈ ഒരു പങ്കുവയ്ക്കല്‍ നിര്‍മലയില്‍ നിന്നും ഈ ഇന്റര്‍വ്യൂഇല്‍ പ്രതീക്ഷിച്ചു. അത് കണ്ടില്ല. പക്ഷെ ഇതെല്ലാം 'മുക്കി'ക്കൊണ്ടു മലയാളം മരിക്കുന്നുവോ എന്നാ ഡോണയുടെ ചോദ്യത്തിനു, ഉണ്ണികള്‍ക്ക് വിദേശത്ത് മലയാളം പഠിക്കുവാന്‍ എന്തെളുപ്പം എന്ന, ഈ കഥാകാരിക്ക് ചേരാത്ത മറുപടിയാണ് അവര്‍ പറയുന്നത്. മലയാളിയുടെ സ്വത്വബോധം എന്നത് ഇന്റര്‍നെറ്റ്‌ വഴി അക്ഷരം ചാമ്പിക്കയറ്റുന്നതിലൂടെയാണോ?
അവരുടെ 'ആദ്യത്തെ പത്തിലും' 'ഫെമിനിസ്റ്റിലും' മാത്രമല്ല 'സ്ട്ര്വോബെരികളിലും' ഈ നൊമ്പരം തന്നെ യാണ് നാം കാണുന്നത്. കഥാകാരിയും ഭര്‍ത്താവും രണ്ടു ഉണ്ണികളും നാട്ടില്‍ ലീവിനെത്തുന്നു. കഥാകാരിക്ക് നാട്ടില്‍ എത്തിയതിന്റെ അത്യാഹ്ലാദം. കൊതുക് കടിച്ചത് വട്ടച്ചൊറിയായതിന്റെ വേദന സഹിക്കുവാന്‍ കഴിയാതെ കണ്ണീരോടെ ഉണ്ണി ചോദിക്കുന്നു: അമ്മെ എന്നാണു നാം നമ്മുടെ വീട്ടില്‍ പോക?
ഈ സമയത്ത് ആ അമ്മ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധി വളരെ വളരെയാണ്. ഇത് തന്നെയാണ് നിര്മാലയുറെ കഥകളുടെ കാതലും.

end of part 1

മയൂര said...

/* part 2*/

താനൊരു സ്ത്രീയായത്കൊണ്ടും സ്ത്രീസുഹൃത്തുകള്‍ ഉള്ളത്കൊണ്ടുമാകാം താന്‍ 'സ്ത്രീസ്വത്വത്താല്‍' സ്വാധീനിക്കപ്പെട്ടത് എന്ന് അവര്‍ interviewyil പറയുന്നു. അവരുടെ കഥകളിലൊക്കെ സ്ത്രീ അനുഭവിക്കുന്ന പ്രയാസങ്ങളും വേദനകളും വിവേചനങ്ങളും ഒക്കെ നന്നായി വിവരിക്കുന്നുണ്ട്. ധീരയായ പല കഥാപാത്രങ്ങളെയും അവര്‍ കൊണ്ടു വരുന്നുണ്ട്. ചതിക്കപ്പെടുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഉണ്ട്. ലെസ്ബിയന്‍ കഥാപാത്രങ്ങള്‍ ഉണ്ട്. മകന്‍ ആത്മഹത്യ ചെയ്തിട്ടുപോലും അടുത്ത നിമിഷം ജീവിക്കുവാന്‍ ശക്തിവീന്റെടുക്കുന്ന സ്ത്രീകഥാപാത്രങ്ങളെ അവര്‍ അവതരിപ്പിച്ചിട്ടുണ്ട്. സ്ത്രീപക്ഷത്ത് നിന്ന്കൊണ്ടു തന്നെയാണ് അവര്‍ രചനകള്‍ നടത്തുന്നത്. breast cancer വന്നു തന്റെ breast നീക്കംചെയ്യപ്പെടുന്ന ഒരു സ്ത്രീ അനുഭവിക്കുന്ന ഏറ്റവും മാനസികവിഷമം അവതരിപ്പിക്കുന്ന കഥ( ലോജിക്കില്ലാത്ത ജീവിതങ്ങള്‍) , മുല ഇല്ലാത്തതിന്റെ പേരില്‍ തന്റെ ഭര്‍ത്താവുതന്നെ ഉപേക്ഷിച്ചു പുതിയ ഇടങ്ങള്‍ തേടി പ്പോകുന്നതിന്റെ vishamam ഇതൊക്കെ അവതരിപ്പിച്ച ശക്തയായ സ്ത്രീപക്ഷവാദിയായ ഒരു എഴുത്തുകാരിയാണ് നിര്‍മല. പക്ഷെ, ഈ ഇന്റര്‍ വ്യൂവിലും തന്റെ കഥാപാത്രങ്ങലോടു പോലും നീതി പുലര്‍ത്താതെ വേദപുസ്തകങ്ങളിലെ വെള്ളവചനങ്ങള്‍ എന്ന പോലെ അവര്‍ പറയുന്നു, "പക്ഷം പിടിക്കുന്നതില്‍ എനിക്ക് തീരെവിശ്വാസം ഇല്ല. അത് അസമത്വം സൃഷ്ട്ടിക്കുന്നു." ഒരു മതപുരോഹിതനെ പ്പോലെ അവര്‍ ചോദിക്കുന്നു, " എന്തിനാണ് സ്ത്രീക്കും പുരുഷനും വേറെ വേറെ ലോകം? ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ്."

കാനഡയില്‍ ജീവിക്കുന്ന അവര്‍ സ്ത്രീയുടെ വിമോചനത്തിന്റെ ചരിത്രം അറിയാത്തവരല്ല. പുരുഷന്റെ ഏതു കനിവിലാണ് സ്ത്രീക്ക് ഒരു അവകാശം എങ്കിലും കിട്ടിയിട്ടുള്ളത്? കലാപം ചെയ്തുപിടിച്ചു വാങ്ങാത്ത ഏതു അവകാശം ആണ് സ്ത്രീക്ക് കിട്ടിയിട്ടുള്ളതു? സ്ത്രീവിമോചനത്തിന്റെ ചരിത്രം എന്നത് പുരുഷമേധാവിത്വതിനെതിരെയുള്ള സ്ത്രീയുടെ എഴുത്തുകളും കലാപങ്ങളും ആണ്. അത് നടക്കാത്ത, മതത്തിന്റെ, പുരുഷന്റെ അടിമയായ മുസ്ലിംസ്ത്രീകള്‍ ഇന്ന് ലോകത്തില്‍ പുരുഷനാലും പുരുഷകേന്ദ്രീകൃത മതത്താലും torture ചെയ്യപ്പെട്ടുകൊന്റിരിക്കുന്നത് സ്ത്രീപക്ഷത് നിന്ന് എഴുതുവാന്‍ മുസ്ലിംസ്ത്രീകള്‍ ഇല്ലാതെപോയത് കൊണ്ടാണ്.
വെളുക്കുമ്പോള്‍ ഉണരണം വെളുത്തുള്ളതുടുക്കണം നല്ല വാക്കുകള്‍ ഓതണം എന്ന് ഏത് പുരോഹിതന്മ്മര്‍ക്കും പറയാം . പക്ഷെ റിയാലിറ്റി അതല്ലല്ലോ. വെള്ളപൂശുന്ന ഈ വചനങ്ങള്‍ അസമത്വങ്ങള്‍ക്കെതിരെ കഥ എഴുതുന്ന reformist ഇല്‍ നിന്നും കേള്‍ക്കുന്നത് കഷ്ട്ടമാണ്.
Azeez from Calgary

/* End of message */

Anil cheleri kumaran said...

thank u

നിരക്ഷരൻ said...

@ മനോഹര്‍ - തിരുത്തിയതിന് നന്ദി. ‘നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കി എന്നത് മനസ്സില്‍ വെരോടിപ്പോയ ഒരു വരിയായിപ്പോയി. അതുകൊണ്ട് പറ്റിയ പിശകാണ്. മയൂരയുടെ ലേഖനത്തില്‍ പലയിടത്തും പറയുന്ന പേരായിട്ടും അത് തെറ്റിയാണ് ഞാന്‍ എഴുതിയത്. ‘നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി‘ എന്ന് തിരുത്തി വായിക്കാനപേക്ഷ.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

അപ്പൊ ഇങ്ങനെയൊക്കെയാണ്‍ കാര്യങ്ങള്‍. ഈനി ഇപ്പൊ ആ പുസ്തകങ്ങളും തപ്പി നടക്കണം. ഡാങ്ക്സ് ഉണ്ടടാ മോനെ, ഈ പരിചയപ്പെടുത്തലിന്.

ജോസ്‌മോന്‍ വാഴയില്‍ said...

കൊള്ളാം...!! നല്ല ഇന്റർവ്യൂ...!! ഈ പരിചയപ്പെടുത്തലിനു നന്ദി...!!!

നിർമ്മലയുടെ ചില എഴുത്തുകളെങ്കിലും ഞാൻ ഓർഡർ ചെയ്യാൻ ശ്രമിക്കുകയാ...!!

the man to walk with said...

good one..
best wishes

ചേച്ചിപ്പെണ്ണ്‍ said...

ഡോണ ...ഈ എഴുത്തുകാരിയെ പരിചയപ്പെടുത്തിയതിനു ..
സംസാരിച്ചതിന് നന്ദി ..
കൃതികള്‍ ഓണ്‍ ലൈന്‍ വായിക്കാന്‍ പറ്റുമോ ?
ലിങ്ക് തരുമോ ?

മുല്ലപ്പൂ said...

നന്ദി ഈ വായന ഒരുക്കിയതിനു .

എറക്കാടൻ / Erakkadan said...

നന്ദി...നന്ദി...നന്ദി....

Rejeesh Sanathanan said...

ഈ പരിചയപ്പെടുത്തലിന് നന്ദി...........

Manoraj said...

മയൂര,
ഇത് പോസ്റ്റ്.. അസ്സൽ പൊസ്റ്റ്.. ബസ്സിൽ അടിയുണ്ടാക്കിയതിന് ഈ പോസ്റ്റ് വായിച്ചപ്പോൾ ഞാൻ പശ്ചാത്തപിക്കുന്നു.. അത്രക്ക് സുന്ദരമാക്കി ഇതിനെ.. നിർമ്മല എന്ന എഴുത്തുകാരിയെ പരിചയപ്പെടുത്തുക വഴി ഒരു നല്ല കാര്യം ആണ് ഡോണ ചെയ്തത്. ഒപ്പം എഴുതാൻ വീട്ടിൽ ബഷീറിനേയും എം.ടിയേയുമൊക്കെ വാങ്ങി വെച്ചിട്ടുള്ള എനിക്കൊക്കെ എന്താണ് ശരിക്ക് എഴുത്തെന്ന് മനസ്സിലാക്കി തന്നു.. ഇരുവരും കൂടി.. നന്ദി.. പിന്നെ പത്താമത്തെ ചോദ്യം മയൂരയെപോലൊരാൾ ചോദിക്കരുതായിരുന്നു. പക്ഷെ അതിനുള്ള മറുപടി.. ഹാറ്റ്സ് ഓഫ്.. അത്രയേ പറയുന്നുള്ളൂ..

മുസ്തഫ|musthapha said...

ഈ അഭിമുഖം നന്നായിട്ടുണ്ട് മയൂര...

രാജേഷ്‌ ചിത്തിര said...

നിര്മലയെ പരിചയപ്പെടുത്തിയതിനു നന്ദി

മാണിക്യം said...

നിര്‍മ്മലയുടെ ബ്ലോഗ് ..
http://nirmalat.blogspot.com/

നിര്‍മ്മലയുടെ പ്രസിദ്ധീകരിച്ച ബുക്കുകള്‍.
* ആദ്യത്തെ പത്ത്‌
* നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി
* സ്ട്രോബറികള്‍ പൂക്കുമ്പോള്‍
എന്റെ അഞ്ചു വര്‍ഷത്തെ കനേഡിയന്‍ ജീവിതത്തില്‍ മനസ്സിന്റെ തൊട്ടടുത്ത് എന്ന് തോന്നല്‍ ഉണ്ടാക്കുന്ന
എന്റെ സുഹൃത്ത് നിര്‍മ്മല..
ജാഡകളില്ലാതെ എല്ലാവരേയും ഏതു നേരത്തും സഹായിക്കാന്‍ അതു വാക്കു കൊണ്ടായാലും പ്രവര്‍ത്തികൊണ്ടായാലും നിര്‍മ്മല മുന്നില്‍ ഉണ്ടാവും, നല്ല ഒരു വീട്ടമ്മ, സംഘാടക, പാചകവിദഗ്ദ്ധ, സുഹൃത്ത്, എല്ലാമാണ് ഈ കലാകാരിയും സാഹിത്യകാരിയും ആയ സ്ത്രീ രത്നം. നിര്‍മ്മലക്ക് നല്ല നര്‍മ്മ ബോധമുണ്ട് തമാശപറയാനും ആസ്വദിക്കാനും ഒരേപോലെ സാധിക്കുന്നു.


ഈ പോസ്റ്റിനു എന്റെ നന്ദി അറിയിക്കട്ടെ......
ഡോണാ അഭിനന്ദനങ്ങൾ!!

Unknown said...

നല്ല ശ്രമങ്ങള്‍ക്ക് നന്ദി, ഡോണ്‍സ്...

Jishad Cronic said...

ചേച്ചീ...വളരെ നന്നായിരിക്കുന്നു.

റീനി said...

ഈ പോസ്റ്റിലെ Azeez ന്റെ കമന്റിന് ഒരു മറുപടി.

എഴുത്തുകാര്‍ തനിക്ക് ചുറ്റും കാണുന്നതും കേള്‍ക്കുന്നതും, തന്റെയോ മറ്റുള്ളവരുടെയോ അനുഭവങ്ങളുമാണ് ഭാവനകലര്‍ത്തി വായനക്കാരുടെ മനസില്‍ തട്ടുന്ന വിധം കഥാരൂപത്തിലാക്കുന്നത്. തന്റെ കഥാപാത്രങ്ങളുടെ ചിന്തകളും വീക്ഷണങ്ങളും ആദര്‍ശങ്ങളും, സ്വന്തം ലേഖനങ്ങളില്‍ എന്നതുപോലെ നൂറുശതമാനവും എപ്പോഴും വ്യക്തിപരമായിരി‍ക്കണമെന്നില്ല. എഴുതുന്നതെപ്പോഴും സ്വന്തം അനുഭവങ്ങള്‍ ആയിരിക്കണമെന്നുമില്ല.

ജാടയുടെ തരിമ്പുപോലുമില്ലാത്ത, ചിരിയുടെ വേദിയൊരുക്കി കൂട്ടത്തില്‍ കൂടുന്ന നല്ലൊരു സുഹൃത്തായ നിര്‍മ്മലയെക്കുറിച്ച് അറിയുവാന്‍ പാടില്ലാത്തവര്‍ക്ക് പരിചയപ്പെടുത്തിക്കൊ
ടുത്ത് ഡോണക്ക് നന്ദി!

Azeez . said...

azeezks@gmail.com

റീനിയുടെ കമന്റ്‌ വായിച്ചു .
ഡോണയുടെ ഇന്റര്‍വ്യൂവിന്റെയും നിര്‍മലയുടെ വര്‍ക്ക്കളുടെയും അടിസ്ഥാനത്തിലാണ് ഞാന്‍ എന്റെ കമന്റ്‌ എഴുതിയത്.
നിര്‍മല ജാടയില്ലാത്തവരാണു, നല്ല മനസ്സിന്റെ ഉടമയാണ്, നല്ല ഹാസ്യം പറയുന്നവരാണ്, വീട്ടമ്മയാണ് ,നല്ല കോഴിക്കറിയും ആരോഗ്യ ചപ്പാത്തിയും ഉണ്ടാക്കുന്ന ഒരു പാചക വിദഗ്ദയാണ് എന്നതിനോടൊക്കെ എനിക്കും യോചിപ്പാണ്. നിര്മലയെ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈ ഞാന്‍ പോലും ആ അഭിപ്രായം ഉണ്ടാക്കി എടുത്തത് നിര്‍മലയുടെ വായനയില്‍നിന്നാണ്.
നിര്‍മല എന്ന ഒരു കഥാകാരിയെക്കുറിച്ചുള്ള എന്റെ സങ്കല്‍പം ഞാന്‍ രൂപപ്പെടുത്തുന്നത് നിര്‍മലയുറെ എഴുത്തുകളില്‍ നിന്നാണ്.
അതൊക്കെ തെറ്റാണ് എന്നും അതൊക്കെ ഞാന്‍ ചുമ്മാ എഴുതുന്നതാനെന്നും നിര്‍മല പറയുന്നതു വരെ ഞാന്‍ അത് വിശ്വസിക്കുന്നു.
ഡോണ എന്തിനാണ് നിര്‍മല എന്ന എഴുത്ത്കാരിയെ ഇന്റര്‍വ്യൂ ചെയ്തത്? അവര്‍ ഒരു എഴുത്തുകാരി ആയതുകൊണ്ടു മാത്രമാണ്.
അത്കൊണ്ടാണ് അവരുടെ അഭിപ്രായങ്ങള്‍ നാം വായിക്കുന്നത്. അവരുടെ ബുക്ക്കളില്‍ നിന്നും വ്യത്യസതമാണ് ഈ വചനങ്ങളൊക്കെയും എങ്കില്‍ നാം എന്തിനു സമയം കളയണം?‍

അടിപ്പണം വാങ്ങുന്ന, അതെ സമയം അഴിമതിക്കെതിരെ പൊരുതുന്ന ഒരു രാഷ്ട്രീയക്കാരനുമായി ഒരു സാഹിത്യകാരിയെ നമുക്ക് തുല്ല്യപ്പെടുട്തിക്കൂട.
റീന പറയുന്നത്പോലെ നിര്മാലയുറെ ആത്മീയാംശമില്ലാത്തതാണോ നിര്‍മലയുറെ കഥാപാത്രങ്ങള്‍ ?
എഴുത്തുകാരന്‍ ഒരു യന്ത്രമാണോ?

ഒരുയന്ത്രംഉത്പാദിപ്പിച്ചുവിടുന്നതാണോസാഹിത്യം?
റീനി താമസിക്കുന്ന അമേരിക്കയില്‍ teenage മദാമ്മക്കുട്ടികള്‍ ഒരു കൊല്ലം ലീവ് എടുത്തു പോയി ഒരു നോവല്‍ ഉത്പാദിപ്പിച്ചു നോവലുമായി പുറത്തു വരുന്ന അറിവിന്റെ അടിസ്ഥാനത്തിലാണോ ഇത്.എഴുത്തുകാരനില്‍ നിന്നും കഥാപാത്രം അന്യനാകുന്നു എന്ന വ്യവസായ വിപ്ലവത്തിന്റെ സമവാക്യം നിര്മാല്യുറെ കാര്യത്തിലും റീനി പ്രയോഗിക്കു കയാണോ
ടൈ കെട്ടി വാള്‍ സ്ട്രീറ്റില്‍ Dow Jones ന്റെ കോര്‍പ്പറേറ്റ് pulse നോക്കിയിരിക്കുന്ന ഒരു കവി അയ്യപ്പനെ നമുക്ക് സങ്കല്‍പ്പിക്കുവാന്‍ കഴിയുമോ? അദ്ദേഹം അങ്ങിനെയായിരുന്നുവെങ്കില്‍ ആര് അയാളെ വായിക്കുമായിരുന്നു.
നിര്‍മല ഇന്റര്‍വ്യൂവില്‍ പറയുന്ന ബഷീറില്‍ നിന്നും അന്യമാണോ കഥാപാത്രങ്ങള്‍?

പാഞ്ചാലി said...

ഹാ നല്ല തമാശ!

ഞാന്‍ അനോണി ആന്റണിയുടെ ബ്ലോഗ് പോസ്റ്റുകള്‍ ഇഷ്ടപ്പെടുന്നത് കക്ഷി ആരാണെന്നോ, സ്വഭാവം എങ്ങിനെയാണെന്നോ, കൊമ്പന്‍ മീശക്കാരനാണെന്നോ അറിഞ്ഞിട്ടല്ല!
un, എന്ന ഉന്മേഷിന്റെ ഫോട്ടോബ്ലോഗുകള്‍ ഇഷ്ടപ്പെടുന്നത് അദ്ദേഹത്തിന്റെ മാനസികാവസ്ഥയോ ചിന്താ‍ഗതികളോ രാഷ്ട്രീയമോ അറിഞ്ഞല്ല!

എഴുത്തുകാരനെ/കാരിയെക്കുറിച്ച് സങ്കല്‍പ്പിച്ച് എന്റെ മനസ്സില്‍ കാരിക്കേച്ചര്‍ വരിച്ചിട്ടല്ല, കൃതി മാത്രം നോക്കിയാണ് ഞാന്‍ ആസ്വദിക്കാറ്.

ഒരു രചന ആസ്വദിക്കണമെങ്കില്‍/ഇഷ്ടപ്പെടണമെങ്കില്‍ രചയിതാവിന്റെ പേരും വീട്ടുപേരും ഇഷ്ടങ്ങളും അനിഷ്ടങ്ങളും ജന്മകുണ്ഡലനിയും വരെ അറിഞ്ഞ്/ഊഹിച്ച് കഴിഞ്ഞതിനു ശേഷം വേണമെന്ന് ചിന്തിക്കുന്ന അന്ന് ഞാന്‍ വായന നിര്‍ത്തും!

Unknown said...

വളരെ നന്നായിരിക്കുന്നു ഇനിയും ഇത്തരത്തിലുള്ള പ്രതിഭകളെ പരിചയപ്പെടുത്തു അവരെ ലോകം അറിയേണ്ടത് അത്യാവശ്യമാണ്.

Azeez . said...

azeezks@gmail.com

പാഞ്ചാലി ,
എഴുത്തുകാരന്റെ നാളും നക്ഷത്രവും നോക്കി സൃഷ്ട്ടി ആസ്വദിക്കണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല .
ഞാന്‍ വായിക്കുന്ന ഇവിടത്തെ പുസ്തകങ്ങളുടെ ഒരു ഓതരിന്റെ പേരുപോലും എനിക്ക് ഓര്‍ക്കാന്‍ കഴിയില്ല. എങ്കിലും ഞാന്‍ അത് ഇഷ്ട്ടപ്പെടുന്നു.
നിര്‍മല എന്ത് എഴുതിയാലും ആര്‍ക്കും വായിക്കാം. ഇഷ്ട്ടപ്പെടും അല്ലെങ്കില്‍ ഇഷ്ട്ടപ്പെടില്ല. വേദ ഗ്രന്ഥങ്ങള്‍ പോലും എല്ലാവരും ഇഷ്ട്ടപ്പെടുന്നില്ലല്ലോ. അതൊക്കെ വേറെ കാര്യം.
ഇവിടെ പ്രശ്നം അതല്ല. സ്ത്രീപക്ഷത്തു നിന്നും എഴുതുന്ന ലളിതാംബികയെക്കുറിച്ചും സാറ ടീച്ചറെക്കുറിച്ചും വായിച്ചുവായിച്ചു നാം ഒരു സങ്കല്‍പം രൂപപ്പെടുത്തുന്നു. "സ്ത്രീയോ, സ്ത്രീക്ക് എന്ത് പ്രശനം," എന്ന് അവര്‍ ഒരു ദിവസം ഇന്റര്‍വ്യൂവില്‍ പറഞ്ഞാല്‍ ചിലര്‍ ചോദിക്കുമായിരിക്കും എന്തെ നിങ്ങള്‍ ഇങ്ങിനെ പറയുന്നതെന്ന്.
അത് എന്റെ രചനകളിലല്ലേ, എന്റെ പേര്‍സണല്‍ ഇങ്ങിനെയാണ്‌ എന്ന് അവര്‍ പറഞ്ഞാല്‍ അവരെ സ്നേഹിക്കുന്ന ചിലര്‍ക്ക് വിഷമം കാണും.
നിരന്തരം സ്ത്രീപക്ഷത്തു നിന്നും എഴുതുന്ന ഒരു എഴുത്തുകാരിയാണ് നിര്‍മല. അവരുടെ എല്ലാ ബുകുകളും ഞാന്‍ വായിച്ചിട്ടുണ്ട്.
അതുപോലെ മലയാളത്തിന്റെ ഗൃഹാദുരത്വം എന്നും രചനകളില്‍ കൊണ്ടുവരുന്ന ഒരു എഴുത്തുകാരി ആണ് അവര്‍.
ഈ കാനഡയില്‍ ജീവിക്കുന്ന എനിക്കറിയാം, വര്‍ഷത്തിലൊരിക്കല്‍ സില്‍ക്ക്ജുബ്ബയിട്ടു മുണ്ട്ഉടുത്തു വേഷംകെട്ടി ഇലവട്ടത്തിരുന്നു
മോര്‍ ആണോ ലെന്തില്സ് ആണോ ആദ്യം എന്നു ചോദിക്കുന്നവരിലൂടെ കേരള സംസ്കാരം എത്ര പറിച്ചുനടുവാന്‍ കഴിയുമെന്ന്.
ഈ നഷ്ട്ടപ്പെടുന്ന മലയാളത്വതിനെ ക്കുറിച്ചൊക്കെ അവര്‍ എഴുതുന്നുണ്ട്.

വായിക്കുവാന്‍ എന്തെങ്കിലും വേണം എന്ന് എന്റെ ഭാര്യയോടു പറഞ്ഞപ്പോള്‍ അവര്‍ എനിക്ക് അയച്ചുതന്ന പുസ്തകമാണ് "നിങ്ങള്‍ എന്നെ ഫെമിനിസ്ടാക്കി." എന്തെ, ഈ പുസ്തകം അയച്ചു എന്ന് ഞാന്‍ അവരോടു ചോദിച്ചപ്പോള്‍ നിങ്ങള്‍ എന്നെ ഫെമിനിസ്ടാക്കി എന്ന ആ പേര് തന്നെ മതി, നിങ്ങളെപ്പോലുള്ള ആണുങ്ങള്‍ ഇത് വായിക്കണം എന്ന് ഉദ്ധ്യോഗസ്തയായ ആ സ്ത്രീ പറഞ്ഞു . സ്ത്രീബാഗും കഞ്ഞിക്കലവും ചേര്‍ത്ത അതിന്റെ കവര്‍ചിത്രം എന്റെ ഭാര്യയെ ആകര്‍ഷിച്ചു കാണും . എന്റെ ഭാര്യയും കരുതിക്കാണും നിര്‍മല സ്ത്രീപക്ഷത് നിന്നും എഴുതുന്ന സ്ത്രീ ആണെന്ന് . അല്ലെങ്കില്‍ നിങ്ങള്‍ എന്നെ ഫെമിനിസ്ടാക്കി എന്നു, 'തലക്കെട്ടുകള്‍ പോലും തിരഞ്ഞെടുത്തു എഴുതുന്ന' അവര്‍ ഇടില്ലല്ലോ.
ഇന്റര്‍വ്യൂവില്‍ സ്ത്രീക്ക് പക്ഷം ആവശ്യമില്ല എന്നും മലയാളത്തിനു ഉത്തരഅമേരിക്കയില്‍ പ്രശ്നം ഇല്ല എന്നുമൊക്കെ പറഞ്ഞപ്പോള്‍ അവരുടെ രചനകളെസ്നേഹിച്ചിരുന്ന ഒരാള്‍ എന്ന നിലക്ക് വഴിവിട്ടു എഴുതിപ്പോയതാനെ.
ഞാന്‍ വിശ്വസിക്കുന്നു, കാക്കനാടന്റെ ഉഷ്ണ മേഖലയിലെ ശിവനും OV യുടെ ഖസാക്കിലെ രവിയും നമുക്ക് കിട്ടിയത് എഴുത്ത് കാരന്‍ യന്ത്രങ്ങള്‍ അല്ലാത്തത് കൊണ്ടാണെന്ന് , അതില്‍ അവരുടെ ആത്മാംശമുണ്ട് എന്നു.
എഴുത്തുകാര്‍ മറ്റുള്ളവരുടെ നുറ് നുറു അനുഭവങ്ങള്‍ കേള്‍ക്കാരുന്ടു ,വായിക്കാരുന്ട്. പക്ഷെ അതൊക്കെ കഥകള്‍ ആകുന്നില്ല.
ആ അനുഭവങ്ങള്‍ എഴുത്തുകാരനില്‍ ചില സ്പാര്‍ക്ക്കള്‍ തൊടുത്തു വിടുമ്പോഴാണ്‌ മറ്റുള്ളവരുടെ അനുഭവങ്ങള്‍പോലും കഥ യാകുന്നത് . അതിലും ഉണ്ട് എഴുത്തുകാരന്റെ ആത്മാംശം.

ഇതിന്റെ പേരില്‍ ഒരു കോലാഹലം വേണ്ട.
തെറ്റായിപ്പോയെങ്കില്‍ പിന്‍‌വലിക്കുന്നു.

മയൂര said...

കേരളത്തിലുള്ളവർ ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ തിരഞ്ഞോടുമ്പോൾ,
പ്രവാസികൾ ടെലിവിഷനും ഇന്റർനെറ്റും കുട്ടികൾക്ക് മലയാളം പഠിപ്പിക്കുവാൻ ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് കേൾക്കുന്നതു തന്നെ ആശാവഹമാണ്.

ആത്മകഥ/ഓർമ്മക്കുറിപ്പ് എന്നിവയിൽ നിന്നും കഥകളുടെ അന്തരം പലപ്പോഴും നാം മറന്നു പോകുന്നു. പത്തുമുപ്പത്തില്പരം കഥകൾ എഴുതിയിട്ടുള്ളൊരാൾ അത്രയും തന്നെ കഥാപാത്രങ്ങളുടെ വൈകാരികസമ്മർദ്ദങ്ങളിൽ നിരന്തരം ഉഴറുകയും, അവരുടെ ഭാഷയിൽ സംസാരിക്കുകയും ചെയ്യണമെന്ന് ആവർത്തിച്ച് കേൾക്കാനിടയാക്കുന്നത് തികച്ചും നിരാശാജനകമാണ്.

വായനക്കാർ എന്ന നിലക്ക് എഴുത്തു(കാരന്റെ)കാരിയുടെ കഥകളുടെ, അവയിലെ കഥാപാത്രങ്ങളുടെ രാഷ്ട്രീയത്തോട് യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. വൈയക്തികമായൊരു ഏറ്റുമുട്ടലിലേക്ക് അതെത്തി ചേരേണ്ടത്തിന്റെ ആവശ്യകതയില്ല.

-അഭിപ്രായങ്ങളറിയിച്ച എല്ലാവർക്കും നന്ദി.

ഒഴാക്കന്‍. said...

കൊള്ളാം..നന്നായിട്ടുണ്ട്

(കൊലുസ്) said...

നല്ല അറിവ്. കുറെ പഠിക്കാന്‍ ഉണ്ട് ഇതില്‍. ആശംസകള്‍.

Unknown said...

നിർമ്മലയുടെ കഥകളിലും അനുഭവക്കുറിപ്പുകളിലും മരങ്ങളും ചെടികളും ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. കൂവളം, ചാമ്പ, വാഴ, സ്തൂപികാഗ്ര വ്രക്ഷങ്ങൾ, കശുമാവ്, വെണ്ടക്ക, എന്തിന് - ചിലകഥകളുടെ പേരു തന്നെ മര/സസ്യ വിഭാഗമാണ് - കറിവേപ്പു പഠിപ്പിച്ചത്, വിതുമ്പുന്നവ്രക്ഷം. രണ്ടു പുസ്തകങ്ങളുടെ പുറംചട്ടയിൽ തന്നെ ചെടികളുടെ പടമാണ്. അതുകൊണ്ട് ഇവരൊരു മരപക്ഷ എഴുത്തുകാരിയാണ്.

സിമന്റുകൂടാരങ്ങളീലെ.., രാമദാസിന്റെ കനേഡിയൻ സായാഹ്നങ്ങൾ, മനശാസ്ത്രജ്ഞനൊരു കത്ത്, നഷ്ടപ്പെടുവാൻ, ബീഡീതുമ്പത്തെ ചാരം തുടങ്ങിയ പലകഥകളിലും ഇവർ മദ്യത്തെ പരാമർശിക്കുന്നുണ്ട്. അതുമറന്ന് എങ്ങനെ ഇവർക്ക് പക്ഷം പിടിച്ചെഴുതുന്നതിൽ വിശ്വാസമില്ലെന്നു പറയാൻ കഴിയും. ഇവരൊരു മദ്യപക്ഷ എഴുത്തുകാരിയാണെന്നും ഞാൻ ആണയിട്ടു പറയുന്നു.

ഹിന്ദു കഥാപാത്രങ്ങൾ നിറഞ്ഞ കഥയെഴുതുന്ന എം.ടി. ഒരു ഹിന്ദുപക്ഷ എഴുത്തുകാരനല്ല എന്നാണൊ നിങ്ങൾ പറഞ്ഞു വരുന്നത്???

Minesh Ramanunni said...

വി കെ എന്‍ കോഴിയെ കുറിച്ച് കഥ എഴുതിയിട്ടുണ്ട് . അദ്ദേഹം കോഴി പക്ഷനും ബഷീര്‍ ആട് പക്ഷനും ..

ദൈവമേ ഇതൊന്നും കേള്‍ക്കാതെ എന്നെ അങ്ങട് വിളിക്കണേ ..:)

Azeez . said...

ഡോണയുടെയും strath ന്റെയും രീനിയുറെയും അഭിപ്രായങ്ങളോട് ശ്രീമതി നിര്‍മല യോജിക്കുന്നുവോ എന്നറിയുവാന്‍ ആഗ്രഹമുണ്ട്. അവിദ്യയാല്‍, ധര്മാധര്മങ്ങളെ ചൊല്ലി ഞങ്ങള്‍ പ്രാണികള്‍ തലകീറിപ്പൊളിക്കുമ്പോള്‍ ഞങ്ങളുടെ കുരുക്ഷേത്രം നോക്കി ഭഗവാനെ അങ്ങ് പുഞ്ചിരിക്കുന്നതെന്തു?
"ഒരു വാക്കെങ്കിലും പറക നീ
മൌനം മരണമാകുന്നു."

mukthaRionism said...

നിര്‍മലയെ പരിചയപ്പെടുത്തിയതിനു നന്ദി..
അവിടെയൊക്കെ പോയി..
നിര്‍മലയെ വായിച്ചു..

ഒപ്പം
Mayooraക്കവിതകളും..

കവിതകള്‍
ഒരു ഒന്നൊന്നര കവിതകള്‍ തന്നെ..

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

നന്ദി ഡോണ,
പറച്ചിലുകള്‍ക്ക് ഇക്കാലത്ത് വളരെയധികം പ്രാധാന്യമുണ്ട്

നിര്‍മ്മല said...

പ്രസിദ്ധീകരിക്കപ്പെട്ടു കഴിഞ്ഞ കൃതി വായനക്കാരുടേതാണെന്നും അവരുടെ അഭിപ്രായങ്ങൾക്കുമേൽ എഴുത്തുകാർക്ക് പ്രത്യേകാവകാശങ്ങൾ ഇല്ലെന്നും വിശ്വസിക്കുന്നതു കൊണ്ടാണു പ്രതികരിക്കാതിരുന്നത്.
അസീസിന്റെ നിർബന്ധത്തിനു ഒരിക്കൽ മാത്രമായി മറുപടി എഴുതുന്നു.

അഞ്ചാമത്തെ ഉത്തരത്തിന്റെ ആദ്യത്തെ വാചകം മാത്രം വായിച്ചു നിർത്തിക്കളഞ്ഞതെന്താണ്?

“… പല കഥാപാത്രങ്ങളെയും അവര് കൊണ്ടു വരുന്നുണ്ട്“ എന്നതു അസീസിന്റെ തന്നെ കമന്റ്. “എല്ലാ കഥാപാത്രങ്ങളും“ എന്നല്ല എന്നോർക്കുക. Strath – ന്റെ കമന്റും മറ്റൊന്നല്ല പറയുന്നത്.

ഇന്നേ വരെ ഒരു മതപുരോഹിതനും സ്ത്രീക്കും പുരുഷനും വേറെ ലോകങ്ങൾ വേണ്ട എന്നു പറയുന്നതു ഞാൻ കേട്ടിട്ടില്ല. സ്ത്രീകൾ തലമറച്ചേ പള്ളിയിൽ കയറാവൂ എന്നോർമ്മിപ്പിക്കുന്ന പുരോഹിതനാണു ‘നഷ്ടപ്പെടുവാൻ’ എന്ന കഥയിലുള്ളത്. ചുരിദാറിട്ടാൽ അമ്പലത്തിലെ ഈശ്വരന്മാരും ചെവിപൊത്തുമെന്നല്ലെ!

സ്ത്രീകൾക്കും പുരുഷന്മാർക്കും വേറെ ലോകങ്ങൾ വേണ്ട എന്നു പറയുന്നതു തന്നെയാണു എനിക്കു ധീരതയും വിപ്ലവും!

സ്ത്രീകഥാപാത്രങ്ങളുള്ള കഥകൾ കൂടുതൽ എഴുതിയതുകൊണ്ട് സ്ത്രീപക്ഷ കഥകൾ മാത്രമേ എഴുതാൻ അവകാശമുള്ളൂ എന്നതാണൊ? സ്ത്രീപക്ഷ എഴുത്തെന്ന അഴിക്കുള്ളിൽ തളക്കുന്നതാണൊ സ്നേഹവും ആരാധനയും? ചമച്ചെടുത്തൊരു വിഗ്രഹ മൂശക്കുള്ളിൽ ഞെരിച്ചൊതുക്കുന്നത് ക്രിയാത്മകതയെ ഹിംസിക്കുകയല്ലെ? ആരൊക്കെയോ സൃഷ്ടിച്ച കളങ്ങളിൽ ശ്വാസം മുട്ടി ഒതുങ്ങിക്കൂടാൻ ഞാൻ തയ്യാറല്ലല്ലൊ!

നിങ്ങളുടെ ലോകത്ത് എല്ലാ സ്ത്രീകളും മാലാഖമാരും എല്ലാ പുരുഷന്മാരും ചെകുത്താന്മാരും ആയിരിക്കാം. പക്ഷെ എന്റെ ലോകം അല്പം കൂടി തുറസ്സാണ്. അവിടെ എല്ലാ സ്വഭാവത്തിലുമുള്ള സ്ത്രീകളും പുരുഷന്മാരുമുണ്ട്. അവരുടെ എല്ലാം പക്ഷത്തു നിന്നു ലോകത്തെ കാണാൻ ശ്രമിക്കാറുമുണ്ട്. ഞാൻ മനുഷ്യനാണെന്ന കാര്യത്തിൽ എനിക്കുറപ്പുള്ളതുകൊണ്ട് സംശയം ഇല്ലാതാക്കാൻ ഒരു ഇസത്തിന്റേയും കൂട്ടും വേണ്ട. അതാണെന്റെ വിപ്ലവം :)

കഥയിൽ ആത്മാംശം ഇല്ലെന്നാണൊ മൂന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം പറയുന്നത്?

എന്റെ ലോകത്ത് മലയാളം മരിക്കുകയല്ല, വളരുക തന്നെയാണു. ഇന്റർനെറ്റിലൂടെ ടി.വി.യിലൂടെ അത് ഉത്തരയമേരിക്കയിലെ സ്വീകരണ മുറികളിലും ഓഫീസികളിലും പടരുന്നു. എനിക്കുമുൻപു വന്ന തലമുറയുടെ സ്വപ്നങ്ങൾക്കും അപ്പുറം.

വിവാദങ്ങൾ സൃഷ്ടിക്കുന്നതു പലർക്കും ലഹരിയാണ്. എനിക്കതിൽ തെല്ലുമേ താല്പര്യമില്ല. എന്റെ താല്പര്യം സാഹിത്യമാണ്, അതിന്റെ പേരിൽ മീഡിയ സൃഷ്ടിക്കുന്ന കോലാഹലമല്ല. അതുകൊണ്ടു തന്നെ മീഡിയയുടെ ചട്ടുകമാവാതെ, ചായ്വും ചരിവും ഇല്ലാതെ, തലയുയർത്തി നിന്നുകൊണ്ട് താങ്കളുടെ അഭിപ്രായത്തെ ഞാൻ മാനിക്കുന്നു.

വേദപുസ്തകത്തിൽ ഒരിടത്ത് ‘യൂദാ കെട്ടിത്തൂങ്ങി ആത്മഹത്യ ചെയ്തു” എന്നു പറയുന്നു. മറ്റൊരിടത്ത് ‘നീയും പോയി അപ്രകാരം ചെയ്ക’ എന്നു പറയുന്നുണ്ട്. അതുകൊണ്ട് ബൈബിൾ ആത്മഹത്യക്കു പ്രേരിപ്പിക്കുന്നു എന്നു പറയാമോ :)

Azeez . said...

Thanks Nirmala.I value, I value your comments.

പാവപ്പെട്ടവൻ said...

കൊള്ളാം..നന്നായിട്ടുണ്ട്...