Sunday, December 25, 2022

പുഷ്പഭോജി-Flowervorous—DonaMayoora

 




പുഷ്പഭോജി: ആരെയെങ്കിലും വല്ലാതെ മിസ് ചെയ്യുമ്പോൾ പൂക്കളിൽ നിന്ന് ലഭിക്കുന്ന പോഷകങ്ങൾ കൊണ്ട് മാത്രം ഉപജീവനം കഴിക്കുന്ന ഒരാൾ.
Flowerivores: One who exclusively subsists on nutrients obtained from flowers when they terribly miss someone.

Saturday, May 15, 2021

ശ്വാസം - ക്യു.ആർ. കോഡ് കവിതയും പെർഫോമൻസും

ശ്വാസം - മലയാളത്തിൽ ക്യു ആർ കൊഡ് കവിതയും
ഒറ്റവാക്ക് കവിത പെർഫോമൻസും ആദ്യമായിട്ടാണ്.
കവിത സ്മാർട്ട് ഫോൺ വഴി ആക്സസ് ചെയ്യുകയും
പെർഫോമൻസ് കാണുകയും ചെയ്യുക.
അഭിപ്രായം തീർച്ചയായും അറിയിക്കക. 


 

Friday, April 15, 2016

മേഘസവാരി

                          Before the rain,
                              A cloud rider.
         -Vispoism, Dona Mayoora.
 

Tuesday, April 12, 2016

Zoomoozophone Review - The Asemic Issue - January 2016

Contributors: Alexander Limarev, Amanda Reeves, Ásgrímur Þórhallsson, billy bob beamer, Cecelia Chapman, Cristiano Caggiula, Denis Smith, Dona Mayoora, Edward Kulemin, Ethan T. Parcell, Fabio Lapiana, Federico Federici, Francesco Aprile, Giuseppe Andrea Liberti, Jack Galmitz, Jerry Dreesen, Jim Leftwich, Jim Wittenberg, John M. Bennett, Kerry Mitchell, Lin Tarczynski, Marco Giovenale, Maria West, Mark Young, Mauro Césari, Michael Jacobson, Michel Audouard, Miriam Midley, Mjamj Snjirc, Nathan Stapleton, Nicholas Zhu, Nico Vassilakis, Niranjan Navalgund, Patrick Collier, Ricardo E. Gonsalves, Robert Swereda, Rosaire Appel, Ruth E. Rollason, Shloka Shankar, Stephen Nelson, Tommasina Bianca Squadrito, and Vincent DeVeau
 "Asemic writing, is an abstract  writing style which utilizes non-verbal lines, colors, sub-letteral forms, textures, and symbols of enigmatic origins. Writing is a focused way to get a point across; asemic writing is a non-specific universe of points with an acknowledgement of the unknown–the mystery–the openness. Asemic writing is also raw and unspoiled, as there are no contests to enter." ~Michael Jacobson  

Tuesday, October 21, 2014

സെൻ‌ര്യു കവിതകൾ

1. മരംകൊത്തീ,
നീ കൊത്തിയമര-
മിന്നെന്നെ കൊത്തി.

2. കരച്ചിൽ പുറത്ത് കാണിക്കാതെയിരിക്കാൻ
പേന പിടിക്കുന്നത് നിർത്തിയതാണ്,
ഇപ്പോൾ പത്തുവിരലിൽ കൂടെയും കരയുന്നു.

3. നോക്കുകുത്തിയുടെ നിഴലിൽ
വീണ്ടെടുക്കാനാവാത്ത
നമ്മുടെ നിഴലുകൾ

4. എത്ര ധ്യാനിച്ചിട്ടും
നീയില്ലയെന്ന് നീലിക്കുന്നത്
നിഴലിക്കുന്ന കുളക്കരയിൽ
നീലപൊന്മാൻ

5. എന്റെ പക്ഷികളെയെല്ലാം
കടലാസുപക്ഷികളാക്കുന്ന മന്ത്രവാദീ
കടലാസും പറക്കും

6. ഒഴിഞ്ഞ മാർട്ടീനി ഗ്ലാസിൽ കിടക്കും
ഒലീവ് നോക്കി പ്രാവുപോൽ കുറുകുന്നു,
പൊട്ടിമുളച്ചു ഇലവന്നാൽ കൊത്തി പറന്നിടാൻ.

7. ഭൂമികുലുക്കത്തിലെന്നപോലുലയുന്നു
കല്ലാക്കിവെച്ചിരുന്നൊരെൻ ഹൃദയം,
ആരുടെയോ സ്നേഹമാവണം

8. സങ്കടങ്ങളിലേക്ക് കുഴിയാനയെപ്പോലെ
കുഴിച്ച് കുഴിച്ചിറങ്ങിപ്പോകുന്ന
മൺജീവനം.

9. ഏറ്റമാഴത്തിൽ മുറുവേറ്റുന്നവർക്ക്
മരണം സമ്മാനമായി രേഖപ്പെടുത്തുന്നത്,
അതേതു മാപിനിയിലാണ്

10. ജീവിതമെന്ന ഉപമയിൽ
എത്ര തന്മയത്വത്തോടെയാണ്
മരണത്തെ ആവിഷ്കരിക്കുന്നത്.

Thursday, September 11, 2014

ഇന്ത്യൻ ഡ്രസ്



ചിക്കാഗോയിലെ കൊൺക്രീറ്റ് കാടുകൾക്കിടയിലുള്ള കറുത്ത ഞരമ്പുകളിൽ മാത്രം പെയ്യുന്ന മഴയിൽ നിന്നും മഴത്തുള്ളികൾ കട്ടെടുക്കാൻ ബാൽക്കണിയിൽ നിന്നും ചെടികൾ ഇന്നലെ രാത്രി ഇറങ്ങിപ്പോയിരുന്നെന്ന് തോന്നുന്നു. കനത്ത മഴയിൽ പോലും ഒരുതുള്ളി വെള്ളം വീഴാത്തിടത്ത് നിൽക്കുന്ന ചെടികളിൽ, ഇലത്തുമ്പിലെ മഴത്തുള്ളികളിൽ മുഖം നോക്കി നിൽക്കുന്ന പൂക്കൾ.

ഉത്രാടവും തിരുവോണവും ഇത്തവണ ശനിയും ഞായറുമായതിന്റെ ആഹ്ളാദം മിത്രയുടെ അധരങ്ങളെ ഓണപ്പാട്ടിന് താളം പിടിക്കുന്ന ശലഭച്ചിറകുകളാക്കി മാറ്റി. തിരുവോണ ദിവസമായ നാളെ ചെറിയൊരു അത്തമിടാൻ വേണ്ട പൂക്കൾ ബാൽക്കണിയിലെ ചെടികളിൽ പൂത്തുവിടർന്ന് നിൽപ്പുണ്ട്.

ഏതെങ്കിലും വിശേഷാവസരങ്ങൾ വരുമ്പോൾ മാത്രം ഓർമ്മകളുടെ ഇലാസ്തികതയേറുന്നത് മിത്രയെ അത്ഭുതപ്പെടുത്താറുണ്ട്. ചിക്കാഗോയിൽ നിന്നും കിളിമാനൂർ വരെ വലിച്ച് നീട്ടിയ ഓണമോർമ്മയുടെ പിടി വിട്ട നിമിഷം, ക്ഷണനേരം കൊണ്ടത് തിരിച്ച് വന്നിടിച്ച് മനസ്സിനെ വേദനിപ്പിച്ചു. ഇത്തവണയെങ്കിലും നാട്ടിൽ ഓണം കൂടണമെന്ന് ആഗ്രഹിച്ചിട്ടൊന്നുമല്ല, പക്ഷെ ഉത്രാടമെത്തിയപ്പോൾ അബോധമനസ്സ് അങ്ങിനെയൊന്ന് ആഗ്രഹിക്കുന്നുണ്ടെന്ന് മിത്ര തിരിച്ചറിഞ്ഞു.

മോൾ ഉറക്കമുണരും മുന്നേ അവൾക്ക് തിരുവോണത്തിനിടാനുള്ള പുത്തനുടുപ്പുകൾ
മിത്ര പുറത്തെടുത്ത് നോക്കി. അഞ്ചു വർഷം മുന്നേ നാട്ടിൽ പോയപ്പോൾ വാങ്ങി വന്നതാണ്.
അന്ന് ഒരു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന ഇള മോൾക്കാണ് രണ്ടു മുതൽ ആറ് വയസ്സ് വരെയുള്ള പട്ടുപാവാടകൾ വാങ്ങുന്നതെന്നറിഞ്ഞ് വസ്ത്രക്കടയിലെ പെൺകുട്ടി അതിശയിച്ച് നോക്കുന്നത് മിത്ര ഇന്ന് വീണ്ടും ഒരിക്കൽകൂടി കണ്ടു. ബാലനുള്ള ജുബ്ബകൾ കൂടി വാങ്ങി പുറത്തിറങ്ങും വരെ ആ പെൺകുട്ടിയുടെ കണ്ണുകൾ മിത്രയിൽ തന്നെയായിരുന്നു.

രണ്ടുമൂന്നാഴ്ച കൂടുമ്പോഴെങ്കിലും ഇളക്കുട്ടിക്ക് എന്തെങ്കിലും വസ്ത്രങ്ങൾ വാങ്ങുന്നത് കൊണ്ട് പുതു വസ്ത്രങ്ങളോട് അവൾക്ക് ഭ്രമമൊന്നുമില്ല. പക്ഷെ ‘ഇന്ത്യൻ ഡ്രസ്’ എന്ന വാക്കിന്റെ ത്രിൽ ഓണത്തിനും വിഷുവിനും അവൾ തിമിർത്താസ്വദിക്കും. പുതിയ ജുബ്ബ ഡ്രസിങ്ങ് റൂമിൽ എടുത്ത് വച്ചാലും ഏതെങ്കിലുമൊരു ടീഷർട്ടോ മറ്റോ ഇട്ട് മാത്രം ബാലൻ തിരുവോണമുണ്ണാൻ ഇരിക്കും. ഓണമെന്നൊക്കെയുള്ള ഓരോ പ്രാന്തുകൾക്ക് മിത്രയും സുഹൃത്തുക്കളും കൈയ്യും കാലും വെച്ചു കൊടുക്കുന്നത് ബാലന് ഇഷ്ടമല്ല. പുള്ളി ഇത്തരം ആഘോഷങ്ങളെയെല്ലാം ജസ്റ്റ് എ വേസ്റ്റ് ഓഫ് ടൈം എന്ന വാക്യത്തിൽ ഒതുക്കുന്നു.

മിത്ര തന്റെ ജീവിതം ഒരു ‘ഫ്ലോ ചാർട്ടിൽ’ എന്ന പോലെ ആദ്യം മുതൽ അന്ത്യം
വരെ രേഖപ്പെടുത്തി വച്ചിട്ടുണ്ട്. ഓരോ കാര്യവും അതിന്റേതായ സമയത്ത് ചെയ്തു തീർക്കുകയും ചെയ്യും. ഭർത്താവും കുഞ്ഞും ഫ്ലാറ്റും ജോലിയും ഒന്നുമില്ലാതെ ഒറ്റത്തടിയുടെ ബോഹീമിയയിൽ ജീവിക്കുന്ന ഒരാളുടെ സ്വാതന്ത്ര്യം ഈ കൃത്യനിഷ്ഠയിൽ നിന്നും മിത്ര കരസ്ഥമാക്കിയിട്ടുണ്ട്.

ബാലന്റെ ഭാര്യയും ഐ.ടി പ്രഫഷനലും ഇളക്കുട്ടിയുടെ അമ്മയും ഇരുപത്തിയാറുകാരിയുമായ മിത്ര ഉണ്ടാക്കിയിട്ടുള്ള വിൽപത്രം സുഹൃത്തുകൾക്കിടയിലെ സംസാരങ്ങളിലും തമാശപറച്ചിലുകളിലും കടന്നു വരാറുള്ള വിഷയമാണ്. ബാലനും ഇളക്കുട്ടിക്കും അവരവരുടേതായ വിൽപത്രമുണ്ടോ എന്ന്
മിത്രയോട് പലരും ചോദിച്ചിട്ടുണ്ട്. കൂട്ടുകാർക്കിടയിൽ ‘മിസ് പെർഫെക്ഷനിസ്റ്റ് ‘എന്ന വിളിപ്പേരും മിത്രയ്ക്ക് കിട്ടിയിട്ടുണ്ട്. ഇടയ്ക്ക് ഇളക്കുട്ടിയും അതേ പേരിൽ അമ്മയെ കളിയാക്കാറുണ്ട്.

അച്ചപ്പം ഉണ്ടാക്കിക്കഴിഞ്ഞ് തിരുവോണത്തിന് എടുക്കാനും കൂടി കണക്കാക്കി അവിയലും സാമ്പാറും മറ്റും ഉണ്ടാക്കാൻ തുടങ്ങുമ്പോൾ ഇന്നലെ ഓഫീസിൽ നിന്നും വരുന്ന വഴി വെള്ളിയാഴ്ചകളിലെ ട്രാഫിക്ക് തിരക്കുകൾ വകവയ്ക്കാതെ ഡെവോണിലേക്ക് പോയി ഇന്ത്യൻ കടകളുടെ സ്ട്രീറ്റിൽ നിന്നും വാങ്ങിക്കൊണ്ടുവന്ന പച്ചക്കറികൾ കൌണ്ടർ ടോപ്പിൽ നിരത്തി വച്ചിരുന്നതിലേക്ക് ഇടയ്ക്കിടെ മിത്ര നോക്കി.

ഉത്രാടത്തിന് അടുക്കള നിറയെ മുട്ടൻ ചേനയും പടവലങ്ങയും വെള്ളരിക്കയും മുരിങ്ങയ്ക്കായും മറ്റും അമ്മ നിരത്തി വച്ചിരുന്ന ഓർമ്മ വീണ്ടും മിത്രയെ കിളിമാനൂരിലേക്ക് കൊണ്ടു പോയി. ഇപ്പോൾ അവിടെ ഉത്രാടപ്പാച്ചിൽ കഴിഞ്ഞിട്ടുണ്ടാവണം. അമ്മയുടെ അത്രയും പൊക്കമുള്ള നിലവിളക്കിൽ തെച്ചിയും തുളസിയും മാലകെട്ടിയലങ്കരിച്ച് വിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പുകൾ ചെയ്യുകയാവും അമ്മ. ഉത്രാടത്തിന് കാച്ചിൽ കിട്ടിയില്ല എന്നോ നാട്ടിൽ ഇപ്പോൾ ഓണം ഏതുവരെ എത്തിയെന്നോ ഉള്ള ഓർമ്മപ്പാച്ചിലുകളോ അല്ലാതെ ഇവിടെ എന്ത് ഉത്രാടപ്പാച്ചിൽ!

“അമ്മേ, സാന്റാക്ലോസാണോ മാവേലീയുടെ ഡാഡി?”
“അതെന്താ ഇളക്കുട്ടിക്ക് അങ്ങിനെ ഒരു സംശയം?”
“രണ്ടാളുടേയും തലയിൽ തൊപ്പിയുണ്ട്, രണ്ടാൾക്കും വല്യ മീശയുണ്ട്
പിന്നെ വല്യ ടമ്മിയും.”

ഇളക്കുട്ടി അവൾ വരച്ച മാവേലിയുടെ ചിത്രം കഴിഞ്ഞ ക്രിസ്തുമസ് കാലത്ത് വരച്ച് ഫ്രിഡ്ജിൽ മാഗ്നറ്റ് കൊണ്ട് ഒട്ടിച്ചുവച്ചിരുന്ന സാന്റാക്ലോസിന്റെ ചിത്രത്തോട് ചേർത്തു വച്ചുകൊണ്ട് പറഞ്ഞു. അപ്പോഴേക്കും ബാലൻ നിന്റെ പന്തിരുകുലം എപ്പോഴാണ് എത്തുന്നതെന്ന ചോദ്യവുമായി എത്തി. മിത്രയേയും സുഹൃത്തുക്കളെയും ബാലൻ കളിയാക്കി വിളിക്കുന്ന പേരാണ് കേരളാമ്മയുടെ
പന്തിരുകുലം എന്ന്. എന്നാലും ബാലന് എല്ലാവരേയും ഇഷ്ടമാണ്. ആർക്കും എന്ത് സഹായത്തിനും ഏത് നട്ടപ്പാതിരയ്ക്കും മടികൂടാതെ മിത്രയും സുഹൃത്തുക്കളും ഒരു ഫോൺ കോൾ വിളിക്കപ്പുറം ഉണ്ടാവും, അതിൽ ബാലന് പരാതിയുമില്ല.

അഞ്ചുമണിയോടെ അവരെത്തുമെന്ന് പറഞ്ഞു തീരും മുന്നേ ബാലൻ വൈകുന്നേരത്തെ
ടെന്നീസ് പ്രാക്റ്റീസിന് പോയിക്കഴിഞ്ഞിരുന്നു. രാവിലെ ഉണ്ടാക്കിയ അച്ചപ്പത്തിൽ നിന്നും കുറച്ചെടുത്ത് മാറ്റി വച്ച്, ബാക്കിയുള്ളവ പതിനൊന്ന് സിപ്പ് ലോക്ക് കവറുകളിലാക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മിത്ര അന്നേരം. ഇളക്കുട്ടി അച്ചപ്പത്തിന്റെ വളയങ്ങൾ മോതിരമാക്കി കൈവിരലുകളിൽ ഇട്ടു നടന്നു.

എല്ലാവരും വന്ന് പോയി കഴിഞ്ഞ് തീന്മേശയിൽ പതിനൊന്നുതരം പലഹാരങ്ങൾ
സിപ്പ് ലോക്കുകളിൽ നിറഞ്ഞ് ഇരുന്നു. ഓരോരുത്തരും കൊണ്ടുവന്ന ഓണപലഹാരങ്ങൾക്ക് പകരം അവരോടൊപ്പം മിത്രയുണ്ടാക്കിയ അച്ചപ്പവും കൂട്ടുപോയിരുന്നു.

മിത്ര ചിക്കാഗോയിലെ ഉത്രാടരാത്രിയിൽ ഇരുന്നുകൊണ്ട് കിളിമാനൂരിലെ തിരുവോണപ്പുലരിയിലേക്ക് ഫോൺ ചെയ്ത് ബാലന്റെ വീട്ടുകാർക്കും സഹോദരങ്ങൾക്കും ആശംസകൾ പറഞ്ഞു. പിന്നെ അമ്മയെയും അമ്മാമ്മയേയും അമ്മാവനേയും കുഞ്ഞമ്മമാരെയും വിളിച്ചു. അന്നേരം ഫ്രിഡ്ജിൽ ഒട്ടിച്ചിരുന്ന മാവേലിയുടെ ചിത്രത്തിൽ ക്രയോൺസ് കൊണ്ട് പൂക്കളം വരച്ചു ചേർക്കുകയായിരുന്നു ഇളക്കുട്ടി. പെട്ടെന്ന് കള്ളത്തപ്പൻ മാവേലി
ഇളക്കുട്ടിയുടെ ചിത്രത്തിൽ നിന്നും തന്റെ വലതുകാൽ പുറത്തേക്ക് എടുത്തുവച്ചു. ഫ്ലൂറസന്റ് ബൾബിന്റെ ഉത്രാടനിലാവുപോലുള്ള വെളിച്ചത്തിലേക്ക് സമയമേഖലയ്ക്കപ്പുറം നിന്നുകൊണ്ട് ഇപ്പുറത്തേക്ക് കൈനീട്ടി ഇളക്കുട്ടിയോടും മിത്രയോടും ചോദിച്ചു.“നാട്ടിൽ പോവാം, വീട്ടിൽ
പോവാം, മാവേലിയെ കണ്ടാൽ പേടിക്കുമോ!.“

/*മനോരമ മെട്രോയിൽ (മുംബൈ,ഡെൽഹി,ചെന്നൈ,ബാ‌ഗ്ലൂർ എഡിഷനുകളിൽ(06Sep2014)) വന്ന ഓണക്കഥ.*/

Wednesday, September 03, 2014

വടക്കേയമേരിക്കൻ മലയാളി ഡയസ്പോറ

“I am from there. I am from here.
I am not there and I am not here.
I have two names, which meet and part,
and I have two languages.
I forget which of them I dream in.” ― Mahmoud Darwish

ഭൂഗോളവട്ടത്തിന് മറച്ചുവയ്ക്കാൻ ഒന്നുമില്ല.ഭൂമി, കടൽ, കര, ഭൂഖണ്ഡങ്ങൾ, ഭൂപ്രദേശമെന്നിങ്ങനെ ചുരുങ്ങി ചുരുങ്ങി നമ്മുടെ കൃഷ്ണമണിവട്ടത്തിലേക്ക് ജിഗ്സോ പസ്സിൽ പോലെ ഓരോ കാഴ്ച്ചകൾ തെളിയുമ്പോൾ അതിൽ നിന്നും എന്ത് കാണണമെന്ന് നിയന്ത്രിക്കാൻ നമുക്ക് കഴിയുന്നു. അഥവാ കാണണ്ടായെന്ന് തീരുമാനിക്കും മുന്നേ കണ്ടുപോയാൽ കാഴ്ച്ചയിൽ സൂക്ഷിക്കേണ്ടത്, കണ്ടുമറക്കേണ്ടത്, കണ്ടതിനെ പറ്റി പറയേണ്ടത്, പറയാതിരിക്കേണ്ടത് എന്നിങ്ങനെ ഒട്ടനവധി സാധ്യതകളുടെ വിശകലനത്തിനു വിധേയമാക്കപ്പെടുന്നു. പ്രവാസത്തെ പറ്റി എഴുതുമ്പോഴും ഇത്തരം ഒരു അവസ്ഥയിൽ കൂടി എഴുതുന്നയാൾ കടന്നു പോകുന്നുണ്ട്. പ്രത്യേകിച്ചും പ്രവാസിയായ എഴുത്തുകാർ.

പ്രവാസമെന്നത് ആഴ്ച്ചകൾ കൂടുമ്പോൾ കിട്ടുന്ന കത്തുകൾക്കും അതിനുള്ളിലെ ചെക്കിനും ഡ്രാഫ്റ്റിനുമായുള്ള പ്രതീക്ഷയും, വർഷങ്ങൾ കഴിയുമ്പോൾ പ്രവാസിയോടൊപ്പം സ്വദേശത്തേക്ക് എത്തുന്ന ആഡംബരര വസ്തുക്കളുടെ രുചിയും മണവും നിറവും മാത്രമായിരുന്നു മലയാളികൾക്ക്. അവരുടെ മുന്നിലേക്ക് പ്രവാസത്തിന്റെ വാസ്‌തവികത ബാബു ഭരദ്വാജും ബന്യാമിനും മറ്റും തുറന്നിട്ടു. അപ്പോഴും സ്ത്രീപ്രവാസമെന്നത് കാല്പനികതയാൽ മൂടിവച്ചു. അതിനൊരപവാദമായ കൃതികൾ ഒരു പക്ഷെ ബർസയും സായയും ആയിരിക്കും.

ഒരു രാജ്യത്തേയും പ്രവാസികളടക്കമുള്ള ജനതയേയും തിരിച്ചറിയുന്നത് അവിടെനിന്നുള്ള സാഹിത്യത്തിലൂടെയാണ്. ആ രാജ്യത്തിന്റെ വികസനത്തിലും ഭരണത്തിലും സാമ്പത്തികഘടനയിലും ഭൂമിശാസ്ത്രത്തിലും ജനങ്ങളുടെ ജീവിതത്തിലേക്കും എല്ലാം സാഹിത്യം വെളിച്ചം വീശുന്നു. മധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഷയിൽ, കുടിയേറ്റത്തിന്റെ തുടക്കക്കാരായ നഴ്സുമാരെ പറ്റി, 'പാമ്പും കോണിയും' എന്ന നോവലിലൂടെ നിർമ്മല ചെയ്യുന്നതും ഇതാണ്.

മൂന്ന് തലമുറകളിലായി കാനഡയിൽ കുടിയേറിപ്പാർക്കുന്ന മലയാളികളിലൂടെയും പ്രവാസമെന്ന് കേൾക്കുമ്പോൾ നിസ്സാരമായിത്തള്ളുന്ന സ്ത്രീപ്രവാസത്തിന്റെ കാഴ്ച്ചപ്പുറങ്ങളിലേക്കും വടക്കേ അമേരിക്കയിലേ പ്രവാസികളിലേക്കും വിവേകത്തോടെ നിർമ്മല തുറന്നു വയ്ക്കുന്ന വാതിലാണ് പാമ്പും കോണിയുമെന്ന നോവൽ. മൂന്നു തലമുറയും വിവിധതരം ജീവിതയാഥാർത്ഥ്യങ്ങളുടെ ത്രീവ്രതയാൽ അവരവരുടെ ജീവിതം മുറുകുകയും അയയുകയും ഇളകുകയും ചെയ്യുന്നതറിയുന്നു.

സ്വദേശത്ത് നിന്നും വിദേശത്തേക്ക് പറിച്ച് നട്ട ജീവിതം തുടങ്ങിയ ഇടത്തു തന്നെ എത്തിച്ചേരുന്നെന്ന് സാലി തിരിച്ചറിയുന്നതിനിടയിൽ മധ്യതിരുവിതാകൂറിന്റെ സാമ്പത്തിക സ്ഥിതിയിലും ജീവിതരീതിയിലും സ്ത്രീപ്രവാസത്തിന്റെ സാമ്പത്തികമായ ഇടപെടലുകൾ വരുത്തിയ മാറ്റങ്ങളെ ‘പാമ്പും കോണിയും’ തുറന്ന് കാട്ടുന്നു.

ഒറ്റയ്ക്കൊറ്റയ്ക്ക് നിരവധി സംഘർഷങ്ങളിലൂടെ കടന്നു പോകുന്നു ഈ നോവലിലെ കഥാപാത്രങ്ങൾ. ചിലർക്കുമേൽ അത് അടിച്ചേൽ‌പ്പിക്കപ്പെട്ടത്, മറ്റുചിലരോ അത് സ്വയം തിരഞ്ഞെടുത്തതും. നാടിനെ കുറിച്ചുള്ള ചിന്ത, ചിട്ടയായ ധ്യാനത്തിലെന്നവണ്ണം പുത്തൻ‌ തലമുറയൊഴികെ ബാക്കിയെല്ലാവരും നിലനിർത്തിപോരുന്നു. നാട്ടിലെ അവസാന തരി മണ്ണും വിട്ടു പോന്നിട്ടും ഈ ധ്യാനം വിട്ടുണരാൻ അവർക്ക് കഴിയുന്നില്ല. സ്വദേശത്തും വിദേശത്തും വിദേശിയായി കഴിയേണ്ടി വരുന്നു ഇവർക്കെല്ലാം. സ്വന്തം സ്വത്വത്തിലേക്ക് മുൻ‌തലമുറക്കാർ ഇഴുകിച്ചേരുമ്പോൾ പുതിയ തലമുറയിലെ ഷാരനും മനുവിനും സ്കൂൾതലം മുതൽ അത് ബാധ്യതയായി മാറുന്നു. അഡിഡാസ് എന്നെഴുതിയ റ്റീഷർട്ടുകൊണ്ട് മറച്ചുവയ്ക്കാൻ കഴിയുന്ന ഒന്നല്ല അതെന്ന് ബോധ്യപ്പെടുന്നു. ആ ചങ്ങല പൊട്ടിക്കാൻ പരിശീലിക്കുന്ന ഷാരന് ജീവിതം മുന്നോടു കൊണ്ടുപോകാനും കഴിയുന്നു.

പ്രവാസം മനുഷ്യരെ അവരുടെ വക്തിത്വത്തെ പലതാക്കി തീർക്കുന്നു. യഥാർത്ത സ്വത്വം മറച്ച് പിടിച്ച് മറ്റൊരാളായി ജീവിപ്പിക്കുന്നു. സ്നേഹം ഭൂതകാലമെന്ന അത്ഭുതവിളക്കിന്റെ ഒറ്റയിതൾപ്പൂവായി ചിലരിൽ ഇടയ്ക്കിടെ മിഴിവിടർത്തുന്നതാണ് ഈ കഥാപാത്രങ്ങൾക്ക് സാമ്പത്തികത്തിനു പുറമേ കിട്ടുന്ന ഏക സാന്ത്വനം.

പ്രവാസമെന്ന ആഴത്തിലുള്ള ഉണങ്ങാത്ത മുറിവിനെ, സാമ്പത്തികഭദ്രതയെന്ന തയ്യലിട്ട് ഉണക്കാൻ പാടുപെടുമ്പോൾ, അതേ തയ്യലിനിടയിലൂടെ ജീവിതമുതിർന്നു തീരുന്നതറിഞ്ഞ് ഉഴറുന്നവരുടെ ജീവിതകഥകളിലൂടെ, ഒറ്റയ്ക്കൊറ്റയ്ക്ക് പാടുന്ന പലതരം സംഗീതോപകരണങ്ങളെന്ന കഥാപാത്രങ്ങളുടെ ഒന്നിച്ചുള്ള ഓർകസ്ട്ര നിർമ്മല ഭംഗിയായി പാമ്പും കോണിയിലും നിർവഹിച്ചിരിക്കുന്നു.
------
നിർമ്മലയുടെ മറ്റ് കൃതികൾ
കഥകൾ: ആദ്യത്തെ പത്ത്‌, നിങ്ങളെന്നെ ഫെമിനിസ്റ്റാക്കി, മഞ്ഞമോരും ചുവന്നമീനും
അനുഭവം: സ്ട്രോബറികള്‍ പൂക്കുമ്പോള്‍
-------

Article form Navamalayali  August 2014 Edition

Monday, May 26, 2014

കാവ്യാനുഭവങ്ങളുടെ നഗരപാഠശാലകള്‍…

സ്കോട്ടിഷ് മലയാളിയിൽ വന്ന അഭിമുഖം
കാവ്യാനുഭവങ്ങളുടെ നഗരപാഠശാലകള്‍…
അഥവാ രാജേഷ്  ചിത്തിരയുടെ സംശയങ്ങൾ
നിവാരണം ചെയ്യുവാനെന്റെ വി’ഭ’ലശ്രമം! :)

രാജേഷിന്റെയും സ്കോട്ടിഷ് മലയാളിയുടെയും
ഇടപെടലുകൾക്ക് നന്ദിയും ഭാവുകങ്ങളും.
കൂടുതൽ => ഇവിടെ നിന്നും വായിക്കാം. <=

Tuesday, March 25, 2014

പെൻസിൽ മുന‌കൊണ്ടുള്ള കുത്തെന്ന ഉപമയിൽ

പോലീസ്: ‘മ്യാവൂ സേ തും...‘
കള്ളൻ: ‘മാവോ സേതുങ്...’
പോലീസ്: ‘മ്യാവൂ സേ തും...’
കള്ളൻ: ‘മാവോ സേതുങ്...’

കള്ളനും പോലീസും കളി
അന്നേരം മൂർച്ഛിക്കും.

ലാത്തികൊണ്ടുരുട്ടുന്നെന്നപോലെ
പോലീസ് കണ്ണുകളുരുട്ടും,
കള്ളനന്നേരവും മാവോ സേതുങ്
എന്ന് ആവർത്തിക്കും.

മൂന്നാംമുറയെന്ന് ധ്വനിപ്പിച്ച്
പെൻസിൽ മുനകൊണ്ട്
പച്ചിച്ച ഞരമ്പുകളിൽ കുത്തി
കമ്മ്യൂണിസ്റ്റ് പച്ചയുടെ
തണ്ടുപോലെന്തെടോ
എന്ന് കളിയാക്കും.

ബെഞ്ചിൽ നിന്നിറങ്ങി
കള്ളനൊരൊറ്റയോട്ടമോടും
സ്കൂൾവളപ്പിലേക്ക്,
പോലീസ് പുറകെയും.

വളപ്പിലെ
ചെമ്പരത്തികളിൽ നിന്നും
പൂവുകൾ പിച്ചിയെടുത്ത്
കശക്കിപ്പിഴിഞ്ഞ്
കൈത്തണ്ടമേൽ തേച്ച് പിടിപ്പിച്ച്
കള്ളൻ പോലീസിനു നേരെ തിരിയും.

ഞെക്കിപ്പിഴിയലിൽ നീലിച്ച് നീലിച്ച്
പച്ചഞരമ്പുകൾ നീലിച്ച് പോയാലും
ചോർന്നു തീരാത്ത ചോരതൻ
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതു കാണടാ...
എന്ന് നീട്ടി പാടും.

പച്ചഞരമ്പുകളിൽ
നിന്നൊരുഞെട്ടും ഞെട്ടറ്റുവീഴാതെ
ചേർത്തുപിടിച്ചിടും
ചോപ്പാണെടാ ചെഞ്ചോപ്പാണെടാ
നീയതും കാണടാ...
എന്ന് വീണ്ടും പാടും.

പാട്ടേറ്റുപാടി പാടി
ലാത്തിയാക്കി പിടിച്ചിരുന്ന
പെൻസിൽ വലിച്ചെറിഞ്ഞ്
പോലീസും കൂട്ട് ചേരുമ്പോൾ
ഉച്ചകഴിഞ്ഞ് ക്ലാസ്സിൽ കയറാൻ
ബെല്ലടിച്ചിട്ടുണ്ടാവും.

മ്യാവൂ...മ്യാവൂ...
കക്കയം* കപ്പി
മ്യാവൂ...മ്യാവൂ...
മീശമിനുക്കിയ പൂച്ചകൾ
മ്യാവൂ...മ്യാവൂ...പാടാൻ മറന്ന്,
കക്കയം കക്കി
മീശവടിച്ച്
മിയാ കു‌ൽ‌‌പ** പാടുന്ന
നേരത്തെന്നൊരു
പാട്ടും പാടി
കള്ളനും പോലീസും
ഒരേ ക്ലാസ്സിലേക്ക്
ഓടിച്ചെന്ന് കയറും.

മുനയൊടിഞ്ഞ ഉപമ
കളിയൊഴിയാതെയപ്പോഴും
സ്കൂൾവളപ്പിൽ കിടപ്പുണ്ടാവും!
---
*കക്കയം ക്യാമ്പ്.
**Mea Culpa - എന്റെ പിഴ. ലത്തീനിൽ Mea Culpa, Mea Culpa, Mea Maxima Culpa (എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ) എന്നാണ് പൂർണരൂപം. തെറ്റുകാരനാണെന്ന കുമ്പസാരം.
---
മാധ്യമം ആഴ്ചപ്പതിപ്പ് 24.03.2014

Tuesday, March 11, 2014

നാല് പൂച്ച കവിതകൾ

ഒന്ന്:
നമ്മളുരുണ്ടുമറിഞ്ഞു കളിച്ച
ഏതു ചെമ്മൺ പാതകളാണ്
നമ്മുടെ പൂച്ചകളെ
കുറുക്കനായി ചെഞ്ചോപ്പിച്ചത്,
നിന്റെ കുതിരയും എന്റെ മുയലും
കൊമ്പുകൾ കുലുക്കുന്നൂ
പരസ്പരം ചോദിക്കുന്നു!

രണ്ട്:
ഒപ്പം നിന്നു വെന്തതിന്റെ
അപ്പം തിന്നാതെ
കപ്പം പറ്റാനെത്തിയിരിക്കുന്നു
കള്ള പൂച്ചകൾ.

മൂന്ന്:
മിയാ കുൽ‌പ എന്ന് കരയുന്ന
പൂച്ചകളെയെങ്കിലും
മ്യാവൂ മ്യാവൂ എന്ന്
മലയാളപ്പെടുത്താതിരിക്കണേ…

നാല്:
വെളുത്ത പൂച്ചയൊരെണ്ണം വാങ്ങും.
കണ്ണടച്ച് പാലു കുടിക്കുമ്പോൾ
ആരും കാണില്ലതിനെ
പാല് തൂവിയതാണെന്ന് കരുതും!

Monday, January 27, 2014

കഷ്ട്ടം. അതി നൂതനമായൊരു ആവിഷ്‌ക്കാരമായിരുന്നു നമ്മൾ - യെഹൂദാ അമിഖായി

അവർ നിന്റെ തുടകൾ
എന്റെ അരക്കെട്ടിൽ നിന്നും
മുറിച്ചുകളഞ്ഞു.

എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും ശസ്‌ത്രക്രിയ നടത്തുന്നവരാണ്, എല്ലാവരും.

നമ്മളിൽ നിന്നിരുവരെയുമവർ
പൊളിച്ചു മാറ്റി.
എന്നെ സംബന്ധിച്ചിടത്തോളം
അവരെല്ലാവരും എഞ്ചിനിയർമാരാണ്, എല്ലാവരും.

കഷ്ട്ടം. അതി നൂതനവും
പ്രിയമുള്ളതുമായൊരു ആവിഷ്‌ക്കാരമായിരുന്നു നമ്മൾ.
ദമ്പതികളിൽ നിന്നും മെനഞെടുത്തൊരു വിമാനം.
ചിറകുകളും സർവ്വതും.
നമ്മൾ ഭൂമിക്ക്  തൊട്ടുമേലെയൊന്ന്  വട്ടമിട്ട് പറന്നു.

നമ്മളൊരൽ‌പ്പദൂരം പറക്കുകയും ചെയ്തിരുന്നു.
                           ***
മലയാളപ്പെടുത്തൽ- ഡോണ മയൂര.

Monday, January 06, 2014

ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...

നമ്മൾക്കായി മാത്രമുള്ള
നിമിഷങ്ങളിൽ നിന്നും
വിരഹംകൊണ്ടെന്നെ
വരഞ്ഞിട്ടിരിക്കുന്ന അയയിൽ
അഴലിന്റെ ആഴങ്ങളിൽ
നിന്നെന്ന പോലെ ഉറവകൾ,
ഉറുമ്പുകൾ.

എന്നിൽ വിഹരിക്കുന്ന
പ്രാണിലോകം.

ഞാനോ,
പ്രണയത്തിലേക്കുള്ള വഴിയറിയാതെ
വിട്ടുപോകില്ലെന്നുഴറുന്ന പ്രാണനും.

ഗാലപ്പഗോസ്സിലെ ഉടുമ്പുകളേ...
പ്രണയത്തിൽ
പരിണമിക്കാനറിയാത്തതിന്റെ
അസ്തിത്വം ചുമന്ന്,
പ്രണയിച്ച് മെലിഞ്ഞും
വിരഹത്താൽ തടിച്ചും
ആശ്ചര്യമെന്ന തീപ്പെട്ടിക്കൊള്ളികളുരച്ച്
എവിടെ തിരയണം,
നൈസർഗികതയെ മറികടക്കുകയെന്ന
സുപ്രധാനസിദ്ധാന്തം!




Thursday, October 31, 2013

ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ...

വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന
പെൺപുലികളെയും
ആൺപുലികളെയുമാണ്
പൂച്ചകളെന്ന് കരുതി
നമ്മൾ അടുപ്പിക്കുന്നത്.

നമ്മുടെ കുഞ്ഞുങ്ങളെ
അവരുടേതെന്ന പോലെ
നക്കി തുടച്ച്
ചേർത്തു പിടിക്കുമ്പോൾ
വിശ്വസിച്ചുപോകും.

കൊല്ലപ്പെടുമെന്ന് ഉറപ്പാണ്.

ആരാണ് എപ്പോഴാണ്
എങ്ങിനെയാണ്
എന്നൊക്കെ ആധികയറി,
ഭയമെന്ന സുരക്ഷിതത്വത്തിനുള്ളിൽ
ഒളിഞ്ഞിരിക്കുമ്പോൾ
ആരും കൊല്ലാതെ തന്നെ
നമ്മളൊരുനാൾ ചത്തുപോകും.

കുഞ്ഞുങ്ങളെ സുരക്ഷിതരാക്കി
അടക്കിപ്പിടിച്ചുകൊണ്ട്,
വരകൾ ഉണങ്ങാനിട്ട്
ചുറ്റിക്കറങ്ങുന്ന പുലികളിൽ നിന്നും
രക്ഷപ്പെടുത്താൻ ശ്രമിച്ചു കൊണ്ട്,
ഉണങ്ങാത്ത ഭയത്തിന്റെ നിഴലിൽ
നമ്മൾ ഉണങ്ങി പോകും.

Wednesday, June 19, 2013

എറിഞ്ഞോടിക്കണം!

എത്രവിഴുങ്ങിയാലും തൊണ്ടപിളർന്നുപുറത്തു ചാടി
മുഖത്തേക്കള്ളിപ്പിടിച്ചുകയറിയിരുന്നു
കണ്ണിൽ നോക്കി പരിഹസിച്ചു ചിരിച്ചുകാണിക്കുന്ന
ഈ സങ്കടത്തെ ചങ്കെടുത്തെറിഞ്ഞോടിക്കണം.

Wednesday, June 12, 2013

ഇനി നമ്മുക്ക് ബൂഗി വൂഗി കളിക്കാം.

കളിയിൽ ചേരുന്നവരെല്ലാം
ബൂഗി വൂഗി...ബൂഗി വൂഗി
എന്നു പാടികൊണ്ട്
ഓരോ ബോഗികളാവുന്നു,
ഓർമ്മയുടെ ബോർമ്മയിലെ
റെയിൽ പാളങ്ങളുടെ നിഴലിനോട്
ചേർന്നിഴയാൻ തുടങ്ങുന്നു.

അതുകഴിഞ്ഞ് നിശ്ശബ്ദരായിരിക്കാൻ
ശ്രമിക്കുന്നു.

ഓരോ ബോഗികൾക്കുള്ളിലും
അന്നേരം മറ്റനേകം ട്രയിനുകൾ
ചൂളവിളിക്കും, അവയ്ക്കും
നമ്മളെപോലെയുള്ള ബോഗികൾ.

ഓരോ ബോഗിയും
അവരുടെ ട്രയിനിന്റെ
എഞ്ചിൻ ഡ്രൈവറെ
കണ്ടെത്തുന്നതുവരെ കളി തുടരും.

കണ്ടെത്തിയില്ലെങ്കിൽ
കളിയൊരിക്കലും അവസാനിക്കുകയില്ല.

ഇടയ്ക്ക് ആരെയും
കളിയിൽ നിന്നും
പിന്മാറാൻ അനുവദിക്കുകയുമില്ല.

മുൻപരിചയം ഇല്ലെങ്കിലും
ആർക്കും എപ്പോഴും എവിടെവച്ചും
കളിയിൽ ചേരാം ബോഗിയാവം,
നമ്മുടെ ബോഗികൾക്കുള്ളിലെ
മറ്റുട്രയിനുകളൊ ബോഗികളൊ ആവാം.

കളിനിയമങ്ങൾ
എല്ലാ ബോഗികൾക്കും
അവയ്ക്കുള്ളിലെ
ട്രയിനുകൾക്കും ബാധകമാണ്.

‘ഗരീബ് രഥ്’ പോലെ
എല്ലാം ബോഗികളും
ശീതീകരിച്ചിട്ടുണ്ട്,
തളിരിലയിൽ നിന്നു‘ടലെടുക്കുന്ന‘
തണുപ്പുപോലെ
തൊട്ടുതൊട്ട് തുടങ്ങുന്നത്
പിന്നൊരിക്കലും
കൂട്ട് വിട്ട് പോവില്ല.

നമ്മുക്ക് കളിതുടങ്ങാം,
ബോഗികൾക്കു പകരം
നമ്മുടെ ട്രയിനുകൾക്ക്
ബോഡീബാഗുകളാണെന്ന്
ഉറക്കെ പറഞ്ഞ് കളിയുടെ
സസ്പെൻസ് കളയല്ലെ!

Friday, June 07, 2013

വളർത്തുമൃഗം

ഉള്ളിലിട്ട് വളർത്തുന്നൊരു മൃഗമുണ്ട്,
വെളിച്ചത്തെ മാത്രം ഭയക്കുന്നൊരു മൃഗം.

കെട്ടഴിക്കാത്ത  സമ്മാനപൊതിപോലെയുള്ള
തയ്യലഴിയാത്ത പുതുപ്പുത്തനുടുപ്പുപോലയുള്ള
ഓരോ മുറിവും
ആ മൃഗത്തിലേക്ക് പരകായം ചെയ്യിക്കുന്നു.

മുറിവുകൾ മാത്രം
പരകായം ചെയ്യിക്കാൻ വളർത്തുന്ന മൃഗം
പുറത്തേക്കു ചാടാതെയിരിക്കുവാൻ
കാവലിരുപ്പാണ് എപ്പോഴും.

അടിക്കടിയതുള്ളിലുയർത്തുന്ന
പരാക്രമവും അലർച്ചയും മുരൾച്ചയും
ശ്രദ്ധയോടെ അണച്ചണച്ചമർത്തിപ്പിടിച്ച്
ഉള്ളിൽ അമർത്തിവയ്ക്കാൻ ശ്രമിക്കുന്നു,
ചുറ്റിലുമുള്ളവരുടെ
സ്വസ്ഥ്യം നഷ്ട്ടപെടുത്താതെയിരിക്കുവാൻ.

എങ്കിലുമത് ഉള്ളിൽനിന്നങ്ങനെയങ്ങനെയപ്പാടെ
കാർന്നുകാർന്ന് തിന്നുതിന്ന്
പുറത്തേക്ക് നീട്ടുന്ന തുരങ്കങ്ങളിലൊന്നിൽ കൂടി
ഏതുനിമിഷവും
പുറത്തേക്ക് ചാടിയേക്കുമെന്ന് ഭയപ്പെട്ടിരിക്കുന്നു.

പുറത്തേക്ക് തുറക്കപ്പെടുന്ന
തുരങ്കത്തിന്റെ വായിലേക്കുടൻ
രാക്കതിർ പോലൊന്ന് കൂട്ടായീടണേ...

Sunday, May 26, 2013

One call apart

ഒരു വിളിപ്പാടകലം
--------------------------
മരണത്തിൽ നിന്നും ജീവിതം വന്ന്
തിരിച്ചുവിളിക്കുന്നതു പോലെ
ഒരു വിളിയുടെ അകലമേയുള്ളൂ നമ്മുക്കിടയിൽ,
പക്ഷേ എത്ര വിളിച്ചിട്ടും  അടുക്കുന്നില്ല.

/*Scheduled to auto-publish on 26May2013*/

Thursday, May 23, 2013

ചുമല

മരിച്ചുകഴിയുമ്പോൾ മാത്രം
ഞാൻ പിന്നിട്ട കാഴ്ച്ചകളിലേക്ക്
മുറിച്ച് കടന്നു വരാൻ
സീബ്രാക്രോസിങ്ങിലെന്ന പോലെ
നീ സ്ഗ്നൽ കാത്തു നിൽക്കും.

/*Scheduled to auto-publish on 23May2013*/

Wednesday, May 22, 2013

ഇല്ല ഇല്ല എന്ന് ഇലകൾ


ഭാഷാപോഷിണി, ജനുവരി2013.
/*Scheduled to auto-publish on 22May2013*/

ഇടമുറിയാതെ


 സമകാലിക മലയാളം വാരിക-10മെയ്2013
***
ഇടമുറിയാതെ

മഴയത്ത് മുറിഞ്ഞു പോയ ഇലമേൽ
വിളർത്തിരിക്കുന്ന പുഴുവിനെപ്പോലെ,
രാത്രിയുടെ വെടിച്ചകാലിന്റെ

ഇരുണ്ടവിടവുകളുടെ ചൂടുപറ്റി
കൂടെപ്പോകുന്ന വിറങ്ങലിച്ച മഴ പോലെ,
ചാവുപറമ്പിന്റെ ചുവരിൽ
നിന്നടർന്നു പോയ കുമ്മായം
നിഴൽ ഉപേക്ഷിച്ചു പോയ
ശലഭങ്ങളെ ഓർമ്മിപ്പിക്കുന്നതു പോലെ…


ഇലമുറിയുന്ന മഴപ്പെയ്ത്തിനു ശേഷവും
വിട്ടു പോകാത്ത പൂതലിച്ച ഗന്ധമുള്ള
ചാവുപറമ്പുകളിൽ രാത്രിയിൽ പോയി
മരിച്ചവരുടെ ചങ്കിടിപ്പളന്നു കൊണ്ടിരിക്കുന്ന
മിന്നാമിന്നികളെ ഹോർളിക്സ് കുപ്പിയിൽ നിറച്ച്
തിരിച്ചുകൊണ്ടുപോരാൻ തുടങ്ങിയത്


സ്നേഹമെന്ന വാക്കിലെ
‘സ’ ഒരൊറ്റയാനായി ചിന്നം വിളിച്ച്
ചവിട്ടിമെതിച്ച ചന്ദ്രക്കലയ്ക്ക് ശേഷം,
നീ ചാടി പോയി
ഒടുവിൽ ഇടമുറിയാതെ കടന്നു വരുന്ന
‘ഹം’മിനിടയിൽ കുടിയിരുന്നതിൽ പിന്നെയാണ്!

/*Scheduled to auto-publish on 22May2013*/